‘മോളേ വൈഭൂ…’, അലമുറയിട്ട് കരഞ്ഞ് നിതീഷും ഷൈലജയും: നോവായി വൈഭവി; വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാൻ സാധ്യത

ദുബായ്: ഷാർജ അൽ നഹ്ദയിൽ അമ്മ വിപഞ്ചികയോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരി വൈഭവിയുടെ സംസ്കാരം നടന്ന ദുബായ് ജബൽ അലിയിലെ ന്യൂ സോണാപൂർ ശ്മശാനത്തിൽ ഇന്ന് ആരുടെയും കരളലിയിക്കുന്ന രംഗങ്ങളാണ് അരങ്ങേറിയത്. ശ്മശാനത്തിൽ എത്തുന്നതുവരെയും തേങ്ങിക്കരഞ്ഞുകൊണ്ടിരുന്ന വിപഞ്ചികയുടെ മാതാവ് ഷൈലജ കൊച്ചുമകളുടെ മുഖം അവസാനമായി ഒരു നോക്ക് കണ്ടപ്പോൾ അലമുറയിട്ട് കരഞ്ഞു. (ചിത്രത്തിൽ വിപഞ്ചികയും അമ്മ ഷൈലജയും വൈഭവിയും)

ആ കാഴ്ച കണ്ട് ചുറ്റും നിന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞു. പിന്നീട് സങ്കടം താങ്ങാനാകാതെ അവർ തളർന്നുവീഴുകയായിരുന്നു. സംസ്കരിക്കുന്നതിന് മുൻപ് ഒരുവട്ടം കൂടി വൈഭവിയുടെ മുഖം കാണണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ ആ ഹൃദയം തകർന്ന അമ്മൂമ്മയ്ക്കായി കുഞ്ഞുമോളുടെ മുഖം വീണ്ടും കാണിച്ചുകൊടുത്തു.

വിപഞ്ചികയുടെ ഭർത്താവും വൈഭവിയുടെ പിതാവുമായ നിതീഷും ‘മോളേ വൈഭൂ…’ എന്ന് പറഞ്ഞ് അലമുറയിട്ടുകൊണ്ടിരുന്നു. പലരും കൂടിച്ചേർന്നാണ് ഇദ്ദേഹത്തെ ഒരു വിധം സമാധാനിപ്പിച്ച് അകലെ കൊണ്ടിരുത്തിയത്. ഒരു പിഞ്ചു ജീവൻ എന്നെന്നേക്കുമായി വിടപറയുന്നത് കണ്ടപ്പോൾ പലർക്കും സങ്കടം അടക്കാനായില്ല. നിശ്ശബ്ദമായ തേങ്ങലുകൾ ആ അന്തരീക്ഷത്തിൽ കനം തൂങ്ങിനിന്നു. അടുത്ത ബന്ധുക്കളെ മാത്രമേ കുട്ടിയെ അടക്കം ചെയ്യുന്ന സ്ഥലത്തേക്ക് പോകാൻ അധികൃതർ അനുവദിച്ചുള്ളൂ.
.
അതേസമയം, വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാൻ സാധ്യത. നാളെ(വെള്ളി) കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നെങ്കിലും പൊലീസിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തിങ്കളാഴ്ചയിലേക്ക് നീട്ടുകയായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ യുഎഇയിൽ വാരാന്ത്യ അവധിയായതിനാലാണ് ഒരു ദിവസം കൂടി നീണ്ടത്.

ഷൈലജയും മകൻ വിനോദും ഷാർജയിൽ ഇവരുടെ ബന്ധുക്കളുടെ കൂടെയാണ് താമസിക്കുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇവർക്ക് വേണ്ട സഹായം നൽകിവരുന്നുണ്ട്. ഇരുവരും വിപഞ്ചികയുടെയും വൈഭവിയുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാനാണ് ഷാർജയിലെത്തിയത്. വൈഭവിയുടെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കണമെന്നായിരുന്നു ഷൈലജയുടെ ആഗ്രഹം. എന്നാൽ, തനിക്ക് യാത്രാ വിലക്കുള്ളതിനാൽ നാട്ടിലേക്ക് പോകാനാവില്ലെന്നും അതുകൊണ്ട് യുഎഇയിൽ തന്നെ സംസ്കരിക്കണമെന്നും പിതാവ് നിതീഷ് വാശിപിടിച്ചു.

തുടർന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭർത്താവ് നിതീഷ് മോഹന്റെയും ബന്ധുക്കൾ ചർച്ച നടത്തിയിരുന്നു. ഇതിലും തീരുമാനം നിതീഷിന് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഷാർജ കോടതി ഉത്തരവ് പ്രകാരം വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന് വിട്ടുനൽകുകയും തുടർന്ന് ഷാർജ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷൈലജയുടെ ആവശ്യപ്രകാരം ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് ഇത് വിലക്കിയത്.
.

.
വിപഞ്ചികയും മകൾ വൈഭവിയും

.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച(ഈ മാസം 8)യാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ഷാര്‍ജ അൽ നഹ്ദയിലെ ഫ്ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വൈഭവിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെയും മകൾ വൈഭവിയെടുയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോർട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. ഭർത്താവ് നിതീഷ് മോഹൻ, ഭർതൃപിതാവ് മോഹൻ, ഭർതൃ സഹോദരി നീതു എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സംബന്ധമായി ഒട്ടേറെ കാര്യങ്ങൾ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!