മൂന്നര വയസ്സുകാരനും അച്ഛനും വീട്ടിനുള്ളിൽ മരിച്ചനിലയിൽ; മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് പൊലീസ്
തൊടുപുഴ: കാഞ്ഞിരമറ്റത്ത് വാടക വീട്ടിൽ മൂന്നര വയസ്സുകാരനെയും അച്ഛനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരക്കൽ എം.പി. ഉന്മേഷും (34) മകൻ ദേവുമാണ് മരിച്ചത്. സംസാരശേഷിയില്ലാതെ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം പുറംലോകമറിഞ്ഞത്.
.
വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞു വന്ന ഉന്മേഷിന്റെ ഭാര്യ ശിൽപയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഉന്മേഷ് ഹാളിലും കുട്ടി കിടപ്പു മുറിയിലും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഉന്മേഷ് കയറിലും കുട്ടി ഷാളിലുമാണ് തൂങ്ങി നിന്നത്. ശിൽപയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസിയാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തിയ മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂലിപ്പണിയും ലോട്ടറി വിൽപനയുമായിരുന്നു ഉന്മേഷിന്റെ ജോലി. മുരളീധരനാണ് ഉന്മേഷിന്റെ പിതാവ്.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



