മെഡിക്കൽ കോളജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; മകന് സർക്കാർ ജോലി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മകൻ നവീതിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ബിന്ദു മരിച്ചത്. ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു അപകടം.
.
വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ അഞ്ച് പേർക്കു പരുക്കേറ്റു. സുരക്ഷിതമല്ലെന്നു 12 വർഷംമുൻപു പൊതുമരാമത്തുവകുപ്പ് റിപ്പോർട്ട് നൽകിയ കെട്ടിടത്തിൽ സർജിക്കൽ ബ്ലോക്ക് അടക്കം പ്രവർത്തിച്ചിരുന്നു.
.
അതേസമയം, 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെന്നും 10 ലക്ഷം രൂപ അപര്യാപ്തമാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. അപകടത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ബിന്ദുവിന്റെ കുടുംബത്തിനു വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ എംഎൽഎ കൈമാറിയിരുന്നു. ബിന്ദു ജോലി ചെയ്ത ശിവാസ് സിൽക്സും ഒരു ലക്ഷം രൂപയുടെ ചെക്ക് അമ്മ സീതാലക്ഷ്മിക്കു കൈമാറിയിരുന്നു. സീതാലക്ഷ്മിക്ക് ആജീവനാന്തം എല്ലാ മാസവും 5000 രൂപ വീതം നൽകുമെന്നും കടയുടമ ആനന്ദാക്ഷൻ പറഞ്ഞിരുന്നു.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!