വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്ക് സമ്മാനിച്ച പുത്തൻ മൊബൈല്‍ഫോണ്‍ ‘വില്ലനായി’; വീട്ടില്‍ തേടിയെത്തിയത് പോലീസ്

കൊല്‍ക്കത്ത: വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്ക് ഒരു പുതിയ മൊബൈല്‍ഫോണ്‍ സമ്മാനിച്ചതാണ് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ അഭിഭാഷകന്‍. ഏറെ സന്തോഷത്തോടെ ഭാര്യ അത് സ്വീകരിക്കുകയുംചെയ്തു. എന്നാല്‍, ഫോണ്‍ ഉപയോഗിച്ചുതുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദമ്പതിമാരെ തേടി വീട്ടിലെത്തിയത് ഗുജറാത്ത് പോലീസായിരുന്നു. വിവാഹവാര്‍ഷിക സമ്മാനമായ ആ മൊബൈല്‍ഫോണിനായാണ് പോലീസും വീട്ടിലെത്തിയത്. ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് ദമ്പതിമാര്‍ക്കും ബോധ്യപ്പെട്ടത്. (ചിത്രം പ്രതീകാത്മകം)

സൈബര്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണാണെന്ന് പറഞ്ഞാണ് ഗുജറാത്ത് പോലീസ് അഭിഭാഷകന്‍ ഭാര്യയ്ക്ക് സമ്മാനിച്ച പുതിയ ഫോണ്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍, കടയില്‍നിന്ന് പുതിയ ഫോണെന്ന് പറഞ്ഞാണ് ഇത് നല്‍കിയതെന്നും പെട്ടിപൊട്ടിയ്ക്കാത്തനിലയിലാണ് ഫോണ്‍ കിട്ടിയതെന്നും അഭിഭാഷകനും പറഞ്ഞു.
.
49,000 രൂപയ്ക്ക് കൊല്‍ക്കത്തയിലെ ഒരു കടയില്‍നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അഭിഭാഷകന്‍ ഫോണ്‍ വാങ്ങിയത്. ജിഎസ്ടി ഉള്‍പ്പെടെ രേഖപ്പെടുത്തിയ ബില്ലും കടയില്‍നിന്ന് നല്‍കിയിരുന്നു. എന്നാല്‍, ഭാര്യയ്ക്ക് സമ്മാനിച്ച ഫോണ്‍ അവര്‍ ഉപയോഗിച്ചുതുടങ്ങി ഏതാനുംദിവസങ്ങള്‍ക്കുള്ളിലാണ് ഗുജറാത്ത് പോലീസ് ഇവരുടെ വീട്ടിലെത്തിയത്.

സൈബര്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ഫോണാണിതെന്നും ഈ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണിന്റെ അതേ നമ്പറാണെന്നുമാണ് പോലീസ് ഭാഷ്യം. ഇതോടെ ദമ്പതിമാരും കൊല്‍ക്കത്ത പോലീസില്‍ പരാതി നല്‍കി. ഉപയോഗിച്ച ഫോണ്‍ പുതിയതാണെന്ന് പറഞ്ഞ് കച്ചവടക്കാരന്‍ കബളിപ്പിച്ചെന്നായിരുന്നു ദമ്പതിമാരുടെ പരാതി.
.

തുടര്‍ന്ന് കച്ചവടക്കാരനെ വിളിപ്പിച്ച് പോലീസ് ചോദ്യംചെയ്‌തെങ്കിലും വിതരണക്കാരനില്‍നിന്ന് വാങ്ങിയ പുതിയ ഫോണാണെന്നായിരുന്നു ഇയാളുടെയും മൊഴി. ഫോണ്‍ നേരത്തേ ഉപയോഗിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. കടയിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും ഇനി മൊബൈല്‍ഫോണ്‍ കടയിലേക്ക് നല്‍കിയ വിതരണക്കാരനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

അതിനിടെ, പോലീസ് കസ്റ്റഡിയിലെടുത്ത മൊബൈല്‍ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോണ്‍ നേരത്തേ ഉപയോഗിച്ചിരുന്നോ എന്നതടക്കം ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. പഴയ ഫോണുകള്‍ പുതിയതാണെന്ന് പറഞ്ഞ് വില്‍പ്പന നടത്തുന്ന സംഘങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!