‘ഡ്രൈവർ നിർബന്ധിച്ചു, ജീവനക്കാരൻ‌ ഗേറ്റ് തുറന്നു’; വളവിൽ അതിവേഗത്തിൽ വന്ന ട്രെയിൻ ബസിലേക്ക് പാഞ്ഞുകയറി ദുരന്തം

ചെന്നൈ: അടഞ്ഞു കിടന്ന റെയിൽവേ ഗേറ്റ് തുറക്കാൻ ഗേറ്റ് കീപ്പറെ സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചതാണ് കടലൂരിലെ ട്രെയിൻ അപകടത്തിലേക്ക് നയിച്ചതെന്ന് റെയിൽവേ. ട്രെയിൻ സ്കൂൾ വാനിലിടിച്ച് വിദ്യാർഥികളായ നിമിലേഷ് (12), ചാരുമതി (16) എന്നിവരാണ് മരിച്ചത്. രാവിലെ 7.45നായിരുന്നു അപകടം. ഗേറ്റ് കീപ്പർ പങ്കജ് കുമാറിനെ ദക്ഷിണ റെയിൽവേ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും റെയിൽവേയും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
.
കടലൂരിലെ റെയിൽവേ ഗേറ്റിലൂടെയാണ് സ്വകാര്യ സ്കൂൾ ബസ് പതിവായി കടന്നു പോകുന്നത്. രാവിലെ ബസ് എത്തിയപ്പോൾ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ആറ് കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. വില്ലുപുരം–മയിലാടുതുറൈ പാസഞ്ചർ ട്രെയിൻ താമസിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതോടെ ഗേറ്റ് തുറക്കാൻ ഡ്രൈവർ ജീവനക്കാരനെ നിർബന്ധിച്ചതായാണ് റെയിൽവേ അധികൃതർ പറയുന്നത്. ഗേറ്റ് തുറന്ന് ബസ് കടന്നു പോകുമ്പോഴായിരുന്നു അപകടം. റെയിൽവേ ഗേറ്റ് കടന്നു പോകാൻ ആ സമയം സ്കൂൾ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത് വളവായതിനാൽ ട്രെയിൻ വരുന്നത് ഡ്രൈവർ കണ്ടില്ല.
.
ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസ് പൂർണമായും തകർന്നു. നാട്ടുകാരും റെയിൽവേ ജീവനക്കാരും എത്തി പരുക്കേറ്റവരെ കടലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവർത്തനത്തിന് എത്തിയ ഒരാൾക്ക് പൊട്ടിക്കിടന്ന റെയിൽവേ ലൈനിൽനിന്ന് ഷോക്കേറ്റു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാൻ ഡ്രൈവർ നിർബന്ധിച്ചാലും ഗേറ്റ് കീപ്പർ ഗേറ്റ് തുറക്കാൻ ചട്ടപ്രകാരം പാടില്ലായിരുന്നുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഗേറ്റ് കീപ്പർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് കണ്ടെത്തൽ.
.
സംഭവത്തിൽ റെയിൽവേ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവരെ റെയിൽവേ ഡോക്ടർമാരും പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇവരെ പുതുച്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റും. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ ബന്ധുക്കൾക്ക് 2.5 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും റെയിൽവേ നൽകും. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപയും നിസാര പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് തമിഴ്നാട് സർക്കാരും പ്രഖ്യാപിച്ചു.



വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!