‘RSS ബന്ധം അന്നും ഇന്നുമില്ല, പറഞ്ഞത് 50 കൊല്ലം മുമ്പത്തെകാര്യം’; വിവാദത്തിൽ മലക്കം മറിഞ്ഞ് ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎം അനിവാര്യഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നിട്ടുണ്ട് എന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പറഞ്ഞത് അമ്പതുവർഷം മുമ്പുള്ള കാര്യമാണെന്നും രാഷ്ട്രീയ മാറ്റത്തേക്കുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണമാണതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി അന്നും ഇന്നും എന്നും ബന്ധമുണ്ടാകില്ലെന്നും ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായിത്തന്നെ പഠിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
.
സ്വരാജ് സ്ഥാനാർഥിയായി വന്നതുമുതൽ കേരളത്തിൽ, പ്രത്യേകിച്ച് നിലമ്പൂരിൽ ആവേശമായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ഇടതുപക്ഷം അവിടെ മത്സരിച്ചത്. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നോട്ടുവെക്കാൻ യുഡിഎഫിന് സാധിച്ചില്ല. ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫ് വെള്ളപൂശി. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി എന്ന തീവ്രപ്രസ്ഥാനത്തെ അസോസിയേറ്റ് ആയി ചേർത്തുനിർത്തുന്നത് യുഡിഎഫ് ആണ്. ആർഎസ്എസ് ഉൾപ്പടെ ശക്തിയായി പ്രവർത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. രണ്ട് വർഗീയ ശക്തികളെയും ഒന്നിച്ച് നേരിടാൻ ഇടതുപക്ഷം തയ്യാറായി മുന്നോട്ട് പോകുന്നു. ഒരു വർഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വികസനമാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. യുഡിഎഫിന് ഇത് പറയാനാകില്ല. സർക്കാരിനെതിരെ പറയാൻ ഒരു ആയുധം പോലും യുഡിഎഫിന് ഇല്ലായിരുന്നു, എം.വി. ഗോവിന്ദൻ പറഞ്ഞു.
.
‘ഞാൻ വർഗീയ വാദികളുമായി ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നു. ചരിത്രത്തെ ചരിത്രമായി പഠിക്കണം. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവരാണ് ഞാൻ ഉൾപ്പടെയുള്ളവർ. അടിയന്തരാവസ്ഥ അറബിക്കടലിൽ എന്നതായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ ശക്തമായ മുന്നേറ്റം നടന്നു. അര്‍ധഫാസിസത്തിനെതിരെയുള്ള പോരാട്ടം. വിവിധ പാർട്ടികൾ ചേർന്ന് ജനതാ പാർട്ടി രൂപീകരിച്ചു. ആർ.എസ്.എസും അതിന്റെ ഭാഗമായിരുന്നു. ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ടുപോയ സാഹചര്യമാണ് ഞാൻ സൂചിപ്പിച്ചത്’-ഗോവിന്ദൻ പറഞ്ഞു.
.
ആർഎസ്എസുമായി സിപിഎം ഇന്നേവരെ ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളെയും ഉണ്ടാകുകയില്ല. ആർഎസ്എസ് യഥാർത്ഥത്തിൽ യുഡിഎഫുമായി ചേർന്നാണ് പ്രവർത്തിച്ചത്. ആർഎസ്എസിന്റെ വോട്ടുകൾ വേണ്ടെന്ന് പറഞ്ഞവരാണ് ഞങ്ങൾ.
കാവിവത്കരണത്തിന്റെ കേന്ദ്രമായി രാജ്ഭവൻ മാറിക്കൊണ്ടിരിക്കുന്നു. അവിടെ എപ്പോഴാണ് ഗോഡ്സെയുടെ ഫോട്ടോ വെക്കുന്നതെന്നേ അറിയാനുള്ളൂ. രാഷ്ട്രീയം ഉപേക്ഷിക്കുകയല്ല, ശരിയായി രാഷ്ട്രീയം ഉപയോഗിക്കാൻ യുവതലമുറയെ പഠിപ്പിക്കണം. 50 കൊല്ലം മുൻപ് നടന്ന സംഭവം വിവാദം ആകേണ്ട ആവശ്യം ഇല്ല. രാഷ്ട്രീയമാറ്റത്തെകുറിച്ച് പറഞ്ഞപ്പോൾ ചൂണ്ടിക്കാണിച്ച ഉദാഹരണം ആണത്. നിലമ്പൂരിലെ ജനങ്ങൾക്ക് കാര്യം മനസിലായിട്ടുണ്ട്. യുഡിഎഫിനെ അവർ പാഠം പഠിപ്പിക്കും. ഒരു ജാഗ്രതക്കുറവും സംഭവിച്ചിട്ടില്ല. ഒരു വോട്ടും ഇക്കാരണംകൊണ്ട് കുറയില്ല, എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
.
അർധ ഫാഷിസത്തിന്റെ രീതിയിൽ അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നത്. അത് തുറന്ന് പറയാൻ തങ്ങൾക്കൊരു ഭയവുമില്ലെന്നും സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞാൽ വിവാദമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’- എം.വി ഗോവിന്ദന് വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി മുമ്പ് എല്‍.ഡി.എഫിന് പിന്തുണച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
.
എന്നാൽ ജമാഅത്തെ ഇസ്ലാമിയുമായുള്ള സിപിഎം ബന്ധം അടിയന്തരാവസ്ഥ കാലത്തിന് സമാനമായിരുന്നില്ലെന്ന പരാമർശങ്ങളോട് ഒഴിഞ്ഞുമാറുകയാണ് സിപിഎം നേതൃത്വം. എക്കാലവും ജമാഅത്ത് പിന്തുണ തേടുകയും സ്വീകരിക്കുകയും ചെയ്തിരുന്ന നിലപാടിൽ നിന്ന് പൊടുന്നനെ യുടേണ്‍ എടുക്കുന്നത് സംഘ്പരിവാർ വോട്ടുകളെ സ്വാധീനിക്കാനും പാർട്ടിയിൽ നിന്ന് ബിജെപി ഉൾപ്പെടെയുള്ള സംഘ്പരിവാർ സംഘടനകളിലേക്കുള്ള പ്രവർത്തകരുടെ കുത്തൊഴുക്ക് തടയാനുമാണെന്നാണ് പ്രതിപക്ഷത്തിൻ്റെ വിമർശനം. ജമാഅത്ത്-സിപിഎം ബന്ധത്തെ കുറിച്ചുള്ള നിരന്തരമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ വ്യക്തമായ വിശദീകരണം നൽകാൻ കഴിയാത്തതിനാലാണ് ഇത്തരം വിവാദങ്ങളിൽ നേതൃത്വം അകപ്പെടുന്നതെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തുന്നു. യുഡിഎഫിന് വെൽഫയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്തെത്തിയത്.
.
നിലമ്പൂരിൽ ബിജെപിക്ക് ശക്തനായ സ്ഥാനാർത്ഥി ഇല്ലാതിരിക്കുന്നതും സംഘ്പരിവാർ സംഘടനകൾ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നതും ഗോവിന്ദൻ്റെ ആർഎസ്എസ് ബന്ധം സംബന്ധിച്ച പരാമർശങ്ങളുമെല്ലാം ഹിന്ദു-സംഘ്പരിവാർ വോട്ടുകളെ എം.സ്വരാജിന് അനുകൂലമാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തുന്നു.
.
നിലമ്പൂരിൽ ആർഎസ്എസ് വോട്ടുലഭിക്കാനുള്ള കള്ളക്കളിയാണ് എം.വി ഗോവിന്ദൻ പയറ്റുന്നതെന്ന ആരോപണവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിൽ ആർഎസ്എസുമായി കൂട്ടുകൂടിയെന്നും ബിജെപി വോട്ട് സിപിഎം ലക്ഷ്യമിടുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
.
അടിയന്തരാവസ്ഥയ്ക്ക് മുമ്പും ശേഷവും ആർഎസ്എസുമായി സിപിഎമ്മിന് ബന്ധമുണ്ടായിരുന്നെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 69 സീറ്റിൽ ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദനോളം വളർന്നിട്ടില്ലല്ലോയെന്ന് ഗോവിന്ദന്റെ വാദം തള്ളിയ സ്വരാജിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേർത്തു. സ്വരാജ് തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കണ്ടെന്നും ആർഎസ്എസിനെ നിരോധിച്ച പാർട്ടിയാണ് കോൺഗ്രസെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആർഎസ്എസുമായി ഒരിക്കലും യോജിക്കാത്ത പാർട്ടി കോൺഗ്രസ് മാത്രമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.
.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988