മധുവിധുവിനിടെ ഭർത്താവ് കൊല്ലപ്പെട്ടതിന് പിന്നിൽ ഭാര്യ; ‘ഹണിമൂൺ’ കൊലയിൽ വമ്പൻ ട്വിസ്റ്റ്, ഭാര്യ അറസ്റ്റിൽ

മധുവിധുവിനിടെ കാണാതാവുകയും ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. മേഘാലയയിലിലാണ് പൊലീസിനെ ഞെട്ടിച്ച സംഭവം നടന്നത്. വാടകക്കൊലയാളികളുടെ സഹായത്തോടെ ഭാര്യ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ സോനം (24) എന്ന യുവതിയെ ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍നിന്ന് അറസ്റ്റ് ചെയ്തു. സോനത്തിന് മറ്റൊരാളുമായുള്ള ബന്ധമാണ് യുവാവിനെ കൊലപ്പെടുത്താനുള്ള കാരണമെന്ന് പോലീസ് വ്യക്തമാക്കി.
.
സോനത്തിന്റെ ഭര്‍ത്താവ് ഇന്ദോര്‍ സ്വദേശിയായ രാജ് രഘുവംശിയുടെ മൃതദേഹം ജൂണ്‍ രണ്ടിന് കണ്ടെത്തിയിരുന്നു. രാജിന്റെ മോതിരവും മാലയും അടങ്ങിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടരുന്നതിനാല്‍ കവര്‍ച്ച ലക്ഷ്യമാക്കിയാകും കൊലപാതകം നടന്നതെന്ന സംശയം പോലീസിനുണ്ടായിരുന്നു. മൃതദേഹത്തിനു സമീപം തകര്‍ത്ത നിലയില്‍ മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു.

രാജ് കുഷ്വാഹ എന്ന യുവാവുമായുള്ള ബന്ധം തുടരുന്നതിനായി ഭര്‍ത്താവിനെ മധുവിധുവിനെത്തുന്ന മേഘാലയയില്‍വെച്ച് കൊലപ്പെടുത്താന്‍ സോനം പദ്ധതിയിട്ടു. മേയ് 23-ന് മേഘാലയയില്‍ എത്തിയതിനു പിന്നാലെ ദമ്പതിമാരെ കാണാതായി. പത്തു ദിവസത്തിനു ശേഷമാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. വാടകയ്‌ക്കെടുത്ത സ്‌കൂട്ടറും അവിടെനിന്ന് ലഭിച്ചിരുന്നു.
.
ഇവരെ മറ്റു മൂന്ന് പേരോടൊപ്പം കണ്ടതായി ടൂറിസ്റ്റ് ഗൈഡ് പോലീസിനോട് പറഞ്ഞിരുന്നു. സോനത്തിനായുള്ള തിരച്ചില്‍ പോലീസ് തുടര്‍ന്നു. കണ്ടെത്താനാകാതെ വന്നതോടെ യുവതിയുടെ ബന്ധുക്കളെ പോലീസ് ബന്ധപ്പെട്ടു. ബന്ധുക്കള്‍ ഇന്ദോര്‍ പോലീസുമായി ബന്ധപ്പെട്ടതോടെ യുവതിയെ കണ്ടെത്തല്‍ എളുപ്പമായി. സോനത്തെ കൂടാതെ മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് സൂചന.
.


.

അതേസമയം, സോനത്തിന്റെ പിതാവ് ദേവി സിങ് മകള്‍ക്കെതിരെയുള്ള കൊലക്കുറ്റം നിഷേധിച്ചു. മേഘാലയ പോലീസ് കഥകള്‍ മെനയുകയാണെന്ന് സോനത്തിന്റെ പിതാവ് ആരോപിച്ചു. മകള്‍ നിരപരാധിയാണെന്നും രണ്ടു കുടുംബങ്ങളുടേയും സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രിയേയും കേന്ദ്ര ആഭ്യന്തരമന്ത്രിയേയും കണ്ട് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും ദേവി സിങ് പറഞ്ഞു.
.
എന്നാൽ കൊലപാതകത്തിൻ്റെ ചുരുളുതേടി പോലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് വമ്പന്‍ ട്വിസ്റ്റില്‍. ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന കണ്ടെത്തൽ പോലീസിനെ പോലും ഞെട്ടിച്ചു.
.
വിവാഹം കഴിഞ്ഞ് പത്താംനാള്‍ മധുവിധു ആഘോഷിക്കാനായി മധ്യപ്രദേശില്‍നിന്ന് മേഘാലയയിലെത്തിയ ദമ്പതികൾ ഷില്ലോങ്ങില്‍ പലയിടങ്ങളിലായി രണ്ടുദിവസം കറങ്ങി. പിന്നാലെയാണ് ദമ്പതിമാരെ കാണാതായത്. ഇവരുടെ തിരോധാനം സംബന്ധിച്ച് പോലീസ് പലതലങ്ങളില്‍ അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല.
.
ഒടുക്കം ഡ്രോണ്‍ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് രാജയുടെ മൃതദേഹം ഒരു വെള്ളച്ചാട്ടത്തിനടിയിലുള്ള മലയിടുക്കില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കായുള്ള അന്വേഷണത്തിലായി പോലീസ്. സോനവും കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യതയിലേക്കാണ് അന്വേഷണം നീണ്ടത്. ഇതിനിടെ തന്റെ സഹോദരി മരിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ടതുപോലെയാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നും വിമര്‍ശിച്ച് സോനത്തിന്റെ സഹോദരന്‍ മുന്നോട്ടുവന്നു.

പഴുതുകളടച്ചുള്ള പോലീസ് അന്വേഷണത്തില്‍ പക്ഷേ, കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍. കൊല്ലപ്പെട്ടെന്നു കരുതിയ ഭാര്യ കൊലയാളിയാവുന്നു, കാമുകനും വാടകക്കൊലയാളികളും ചിത്രത്തിലേയ്ക്ക് കടന്നു വരുന്നു… സിനിമാക്കഥയെ കവച്ചുവെക്കുന്ന കഥാഗതിയും ക്ലൈമാക്സുമാണ് ഈ അന്വേഷണത്തിലുള്ളത്. പ്രതികളിലേയ്ക്കെത്തിയ കേസന്വേഷണത്തിന്‍റെ ത്രസിപ്പിക്കുന്ന പിന്നാമ്പുറക്കഥകൾ പോലീസ് വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.
.

.

വിവാഹം, മധുവിധു, വാടകയ്ക്കെടുത്ത സ്കൂട്ടി..

മേയ് 11-നാണ് ഇരുവരും വിവാഹിതരായത്. ഇന്ദോറില്‍വെച്ച് ഗംഭീരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാദങ്ങള്‍ക്കിടെ ഇവരുടെ വിവാഹ വീഡിയോ പുറത്തുവന്നിരുന്നു. ചുവപ്പു സാരി ധരിച്ച സോനത്തിന്റെ നെറുകയില്‍ സിന്ദൂരം ചാര്‍ത്തുന്ന രാജ. ദൃശ്യങ്ങളില്‍ ഇരുവരെയും വളരെ സന്തോഷത്തോടെയാണ് കാണപ്പെട്ടത്.
.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം രണ്ടുപേരും ഒരു മധുവിധു യാത്രയ്ക്ക് പദ്ധതിയിട്ടു. കശ്മീരില്‍ പോകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് യാത്രാപദ്ധതി മേഘാലയയിലേക്ക് മാറ്റി. അങ്ങനെ മേയ് 20-ന് ഇരുവരും ഇന്ദോറില്‍നിന്ന് ബെംഗളൂരു വഴി ഗുവാഹട്ടിയിലെത്തി കാമഖ്യ ക്ഷേത്രമുള്‍പ്പെടെ സന്ദര്‍ശിച്ചു. തുടര്‍ന്ന് 21-ന് വൈകീട്ട് ആറോടെ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെത്തി. അവിടെ ബാലാജി ഗസ്റ്റ് ഹൗസില്‍ അന്നുരാത്രി കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഇരുവരും കീറ്റ് റോഡിലൂടെ ഒരു സ്‌കൂട്ടി വാടകയ്‌ക്കെടുത്ത് കറങ്ങാന്‍ തീരുമാനിച്ചു. മൂന്നുദിവസത്തിനകം തിരിച്ചെത്തുമെന്നും ആവശ്യമെങ്കില്‍ വിളിക്കാമെന്നും ഗസ്റ്റ് ഹൗസ് മാനേജരെ അറിയിച്ച് ഇരുവരും നേരെ ചിറാപുഞ്ചിയിലേക്ക് വണ്ടിവിട്ടു.
.

സ്കൂട്ടി പിന്തുടർന്ന് അന്വേഷണം

അന്നുവൈകീട്ട് ഈസ്റ്റ് ഖാസി ഹില്‍സിലെ മൗലഖിയാത്ത് ഗ്രാമത്തിലെത്തി. പാര്‍ക്കിങ് സ്ഥലത്ത് സ്‌കൂട്ടി വെച്ച് ട്രക്കിങ്ങിന് പോയി ഒരു ഹോം സ്‌റ്റേയില്‍ താമസിച്ചു. പ്രാദേശിക ടൂറിസ്റ്റ് ഗൈഡും കൂടെയുണ്ടായിരുന്നു. പിറ്റേന്നു രാവിലെ ഹോം സ്‌റ്റേയില്‍നിന്ന് മടങ്ങിയ ദമ്പതിമാര്‍ മൗലഖിയാത്തില്‍ത്തന്നെ തിരിച്ചെത്തി. അപ്പോൾ ഗൈഡ് കൂടെയുണ്ടായിരുന്നില്ല. പിന്നാലെ ഇരുവരെയും കാണാതായതായി വാർത്തപരന്നു. കാണാതാവുന്നതിന് മുന്‍പ് സോനം രാജയുടെ അമ്മയെ വിളിച്ച് യാത്രാവിവരങ്ങളൊക്കെ അറിയിച്ചിരുന്നു. പിന്നീട് രണ്ടുപേരുടെയും ഫോണുകള്‍ ലഭ്യമല്ലാതായി. ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 24 മണിക്കൂര്‍ കഴിഞ്ഞ് ഈസ്റ്റ് ഖാസി ഗ്രാമത്തില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടി ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. താക്കോൽ വാഹനത്തില്‍ത്തന്നെ ഘടിപ്പിച്ച നിലയിലായിരുന്നു. ഇത് സംശയത്തിനിടയാക്കി.
.


.

സ്കൂട്ടി ഉടമയെ കണ്ടെത്തിയ പോലീസ് ആ വഴിക്ക് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. പലയിടത്തും അരിച്ചുപൊറുക്കിയിട്ടും ഫലമുണ്ടായില്ല. പത്തുദിവസത്തിനുശേഷം വെയ് സാവ്‌ഡോങ് വെള്ളച്ചാട്ടത്തിന് സമീപം നടത്തിയ ഡ്രോണ്‍ പരിശോധനയിൽ രാജയുടെ മൃതദേഹം നൂറടി താഴ്ചയുള്ള മലയിടുക്കില്‍ അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വലതുകൈയിലെ രാജ എന്ന പേരുള്ള ടാറ്റൂവും സ്മാര്‍ട്ട് വാച്ചുമാണ് മൃതദേഹം തിരിച്ചറിയാൻ സഹായകമായത്. സോനവും കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. രണ്ടുദിവസം കഴിഞ്ഞ് സോനം ധരിച്ചിരുന്ന മഴക്കോട്ടുകൂടി കണ്ടെത്തിയതോടെ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി.
.

നിർണായകം ടൂറിസ്റ്റ് ഗൈഡിന്‍റെ സംശയം

അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ആല്‍ബര്‍ട്ട് പിഡെ എന്ന ടൂറിസ്റ്റ് ഗൈഡ് നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. മേയ് 23-ന്, ഇരുവരെയും കാണാതായ ദിവസം, മൂന്നു പുരുഷന്മാര്‍ക്കൊപ്പം ദമ്പതികളെ കണ്ടെന്ന് ഇദ്ദേഹം മൊഴിനല്‍കി. രാജയും മറ്റു മൂന്നു പുരുഷന്മാരും മുന്നിലും സ്ത്രീ പിന്നിലുമായിരുന്നെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. അവര്‍ ഹിന്ദിയിലാണ് സംസാരിച്ചിരുന്നതെന്നും അതിനാല്‍ ഒന്നും മനസ്സിലായില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.
.
പിന്നീട് ആ മൂന്നുപേരിലേക്കായി പോലീസിന്‍റെ അന്വേഷണം. ഇതിനിടെ രാജയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആഴത്തിലുള്ള ഒന്നിലധികം മുറിവുകള്‍ ശരീരത്തിലുള്ളതായും തലയുടെ മുന്‍വശത്തും പിന്‍ഭാഗത്തും മാരകമായ മുറിവുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മരം മുറിക്കാന്‍ ഉപയോഗിക്കുന്നതുപോലുള്ള ഉപകരണംകൊണ്ടായിരിക്കണം കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

സമാന്തരമായി സോനത്തിന്റെ കോള്‍ റെക്കോഡുകള്‍ വഴിയും ഒരന്വേഷണം നടത്തി. ഇതോടെ രാജ് കുശ്വാഹ എന്ന ആളുമായി സോനം പതിവായി ബന്ധപ്പെടുന്നുവെന്ന് കണ്ടെത്തിയതോടെ അന്വേഷണം ആ വഴിക്കുകൂടി നീക്കി. സോനത്തിന്റെ സഹോദരന്റെ കടയിലെ ജോലിക്കാരനായിരുന്നു രാജ് കുശ്വാഹ എന്നാണ് കുടുംബം പറയുന്നത്. സോനവും കുശ്വാഹയും തമ്മില്‍ ഏറെനേരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നെന്നും കുടുംബം വ്യക്തമാക്കി.
.

ഇതിനിടെ ലളിത്പുരില്‍വെച്ച് നേരത്തേ ദമ്പതിമാര്‍ക്ക് ഒപ്പമുണ്ടായിരുന്നവരിലെ ആകാശ് രാജ്പുത് എന്നയാളെ പിടികൂടി. വിശാല്‍, രാജ് കുശ്വാഹ എന്നിവരെ ഇന്ദോറില്‍വെച്ചും പിടികൂടി. ആനന്ദ് എന്നയാളെ സാഗറില്‍നിന്നും അറസ്റ്റുചെയ്തു. രാജ് കുശ്വാഹയാണ് കൊലപാതകത്തിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് പോലീസ് കണ്ടെത്തി.
.

കുരുക്കഴിച്ചത് തട്ടുകടയിലെ ആ ഫോൺകോൾ

കൊല നടത്തി മേഘാലയയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് മുങ്ങിയതായിരുന്നു സോനം. രാത്രി ഒരുമണിയോടെ അവിടെ ഒരു തട്ടുകടയിലെത്തി ഉടമയോട് ഒരു കോള്‍ ചെയ്യുന്നതിന് ഫോണ്‍ ആവശ്യപ്പെട്ടു. കുടുംബത്തെ വിളിച്ച് കരഞ്ഞ് എന്തൊക്കെയോ പറഞ്ഞെന്ന് കടയുടമ സാഹില്‍ യാദവ് പറയുന്നു. അവള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി തോന്നിയിരുന്നു. തുടര്‍ന്ന് കുടുംബാംഗവുമായി സംസാരിച്ച ശേഷം അവള്‍ നിൽക്കുന്ന സ്ഥലം അവര്‍ക്ക് പറഞ്ഞുകൊടുത്തു. പിന്നാലെ സഹോദരന്‍ വിളിച്ച് അവള്‍ അവിടെയുള്ളതായി പോലീസില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടെന്നും സാഹിൽ പറയുന്നു. തുടര്‍ന്ന് സോനം സ്വമേധയാ കീഴടങ്ങുകയായിരുന്നു.

കൊലപാതകത്തിനുശേഷം സോനം മറ്റു മൂന്നുപേരുമായി ഗുവാഹട്ടിയിലേയ്ക്കാണ് പോയത്. തുടര്‍ന്ന് പോലീസ് കണ്ടെത്താതിരിക്കാന്‍ അവിടെനിന്ന് വേര്‍പിരിഞ്ഞു. രാജയെ വിജനമായ ഒരിടത്തേക്ക് സോനം തന്ത്രപൂര്‍വം എത്തിക്കുകയായിരുന്നെന്നും അവിടെ കാത്തുനിന്ന പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു.
.

സോനം ഹണിമൂണിന് മുന്നേതന്നെ കൊലപാതകത്തിനും അതുകഴിഞ്ഞുള്ള കവര്‍ച്ചയ്ക്കും പദ്ധതികള്‍ തയ്യാറാക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്. മുഴുവന്‍ സ്വര്‍ണാഭരണങ്ങളും ധരിച്ചാണ് രാജ മധുവിധുവിനെത്തിയത്. സോനവും രാജയും അവരവരുടെ വീടുകളില്‍നിന്നാണ് വിമാനത്താവളത്തിലെത്തിയത്.

രാജ മുഴുവന്‍ ആഭരണവും ധരിച്ച് പോകുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, സോനം പറഞ്ഞിട്ടാണ് അങ്ങനെ പോവുന്നതെന്നും അവള്‍ക്ക് അങ്ങനെയാണ് തന്നെ കാണാന്‍ ആഗ്രഹമെന്നും രാജ മാതാപിതാക്കളോട് പറഞ്ഞു. ഡയമണ്ട്, സ്വർണാഭരണങ്ങൾ ഉൾപ്പെടെ പത്തുലക്ഷത്തോളം രൂപയുടെ ആഭരണങ്ങളുണ്ടായിരുന്നു അവ. മാത്രവുമല്ല സോനം യാത്ര കഴിഞ്ഞുള്ള മടക്ക ടിക്കറ്റ് എടുത്തിരുന്നുമില്ല. ഷില്ലോങ് എന്ന സ്ഥലം തീരുമാനിച്ചതും യാത്രയിലുടനീളമുള്ള ബുക്കിങ്ങും മറ്റുകാര്യങ്ങളുമെല്ലാം തീരുമാനിച്ചതും സോനംതന്നെയായിരുന്നു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!