പുത്തനുടുപ്പില്ല, മൈലാഞ്ചി ചുവപ്പില്ല, കഴിക്കാന്‍ ഭക്ഷണമില്ല; ഗസ്സക്കിത് സങ്കട പെരുന്നാള്‍

ലോകം ഈദ് ആഘോഷിക്കുമ്പോള്‍ മൈലാഞ്ചിയുടെ ചുവപ്പോ, പുതിയ വസ്ത്രങ്ങളോ, നല്ല ഭക്ഷണമോ ഇല്ലാതെ നിസ്സഹായരായി നില്‍ക്കുകയാണ് ഗാസയിലെ മനുഷ്യര്‍. ഗാസയുടെ തെരുവുകളില്‍ ആഘോഷത്തിന്റെ കളിചിരികളില്ല, ഈദിന് സാധനങ്ങള്‍ വാങ്ങാന്‍ വന്നവരുടെ തിരക്കില്ല, മറിച്ച് ഹൃദയഭേദകമായ കാഴ്ച്ചകളും പ്രതീക്ഷ വറ്റിയ കണ്ണുകളും മാത്രം. കരഞ്ഞ് തളര്‍ന്നും, വിശന്ന് വാടിയും ഇനിയെന്ത് എന്നറിയാത്ത ഗാസയിലെ ആളുകളെ ഇന്ന് ബലി പെരുന്നാളാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് തെരുവിൽ ഈദ് തക്ബീര്‍ മുഴങ്ങി. യുദ്ധവും, സ്‌ഫോടനങ്ങളും, പട്ടിണിയും,ദാരിദ്ര്യവും വിലക്കയറ്റവും വര്‍ധിച്ചു വരുമ്പോള്‍ ജീവന്‍ കയ്യില്‍പ്പിടിച്ചിരിക്കുന്ന ഗാസ മുനമ്പിലെ ആളുകള്‍ക്ക് ഈദ് ഓര്‍ക്കാന്‍ പോലും പേടി തോന്നുന്ന ദിവസങ്ങളുടെ ഓര്‍മ്മ മാത്രമാണ് സമ്മാനിക്കുന്നത്.
.
ഗാസ നഗരത്തില്‍ പാതി തകര്‍ന്ന തങ്ങളുടെ കോണ്‍ക്രീറ്റ് വീടിന് മുന്നില്‍ പകച്ച് നില്‍ക്കുമ്പോഴും 43കാരനായ അലാ അഹമ്മദ് തന്റെ കുഞ്ഞുങ്ങളുടെ ഈദിനെ ആവുംപോലെ നിറമണിയിക്കാൻ ശ്രമിക്കുകയാണ്.
.

‘പരമ്പരാഗത ഈദ് ഭക്ഷണമായ കാക്ക് ഉണ്ടാക്കാന്‍ ഞങ്ങളുടെ കയ്യില്‍ സാധനങ്ങളില്ല.’ അലാ അന്താരാഷ്ട്ര മാധ്യമമായ ദി നാഷണലിനോട് പറയുന്നു. ‘പക്ഷെ എന്റെ കുട്ടികളെ ഇനിയും നിരാശപ്പെടുത്താന്‍ വയ്യ. അതുകൊണ്ട് ഞാന്‍ ബിസ്‌കറ്റ് ഉണ്ടാക്കാന്‍ തീരുമാനിച്ചു. അതും എനിക്ക് എളുപ്പമായിരുന്നില്ല. അതിന് വേണ്ട ചേരുവകള്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. പകരം ഞാന്‍ ബീന്‍ ബട്ടര്‍ സപ്ലിമെന്റുകള്‍ ഉപയോഗിച്ച് കാക്കുണ്ടാക്കി. ഇത് സഹായമായി ലഭിച്ച പാക്കറ്റുകളില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ ആളുകള്‍ അതുപോലും വില്‍പ്പനയ്ക്ക് ഉപയോഗിക്കുകയാണ്.’ അലാ കൂട്ടിച്ചേര്‍ത്തു. മാവും ബേക്കിങ് പൗഡറും ഉപയോഗിച്ച് ബിസ്‌കറ്റ് ഉണ്ടാക്കി അലാ കുട്ടികള്‍ക്ക് നല്‍കി. ഒരു നിമിഷത്തേക്കെങ്കിലും അവരുടെ ചുണ്ടിലെ പുഞ്ചിരി കാണാനായിരുന്നു അലാ അത്രയും ചെയ്തത്.
.
മൂന്നാഴ്ച്ചയായി ഗാസ നഗരത്തിലെ നാസര്‍ സ്ട്രീറ്റിലുള്ള തന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ് 40കാരിയായ ഹാല അബൗദ്. അത് ഇസ്രയേലിന്റെ വ്യോമാക്രമണങ്ങള്‍ മാത്രം പേടിച്ചിട്ടല്ലെന്ന് അവര്‍ ദി നാഷണലിനോട് പറഞ്ഞു. ”എല്ലായിടത്തും പ്രശ്‌നങ്ങള്‍ മാത്രം. തെരുവുകളിൽ വെടിവയ്പ്പ്, കള്ളന്മാരുടെ സ്വതന്ത്ര വിഹാരം. യാതൊരു സുരക്ഷിതത്വവുമില്ലാതെ ഒരു ജീവിതം.” നെടുവീര്‍പ്പിട്ടുകൊണ്ട് അവര്‍ അത്രയും നിസ്സഹായമായ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ആലോചിച്ചു.
.
ഈദ് വരാന്‍ പോകുന്നു എന്ന കാര്യം പോലും താന്‍ മറന്ന് പോയതായി ഹാല പറഞ്ഞു. ‘ഭക്ഷണമില്ല, വസ്ത്രങ്ങളില്ല, ഈദാണ് എന്ന് തോന്നിക്കുന്ന ഒന്നുമില്ല. അരിയും മക്രോണിയും കിട്ടുമ്പോള്‍ ഞങ്ങള്‍ കഴിക്കും. പച്ചക്കറികള്‍ എപ്പോഴും കിട്ടാറില്ല. യുദ്ധം എനിക്ക് ആദ്യ അനുഭവമല്ല, പക്ഷെ ഇത്ര ദാരുണ അവസ്ഥ ആദ്യമാണ്.’ ഹാല കൂട്ടിച്ചേര്‍ത്തു.
.

.
ജീവിതം തന്നെ കൈവിട്ട് പോയി എന്ന തോന്നലില്‍ കഴിയുമ്പോളും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയെങ്കിലും ഈദ് ആഘോഷിക്കാന്‍ ചിലര്‍ നിര്‍ബന്ധിതരാകുന്നു. അതില്‍ ഒരാളാണ് തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് സ്വദേശിനിയായ ദോഹ അഹമ്മദ്. തന്റെ മകള്‍ക്ക് വേണ്ടി, അവളുടെ അല്‍പ്പ നേരത്തെ സന്തോഷത്തിന് വേണ്ടി ആഘോഷത്തിന്റെ പ്രതീതി ഉണ്ടാക്കാന്‍ കഷ്ടപ്പെടുന്ന ഒരു അമ്മയാണ് ദോഹ.
.
”ഈദിന് പുതിയ വസ്ത്രങ്ങള്‍ വേണം, വാശി പിടിച്ച് അവള്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്.” ദോഹ ദി നാഷണലിനോട് പറയുന്നു. ‘പക്ഷെ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും? എല്ലാ സാധനങ്ങള്‍ക്കു വലിയ വിലയാണ്, എനിക്ക് അത് വാങ്ങാനുള്ള നിവൃത്തിയില്ല. പക്ഷെ അവളെ കൂട്ടി ഞാന്‍ മാര്‍ക്കറ്റില്‍ പോയി, അവിടെ നിന്ന് ഒരു ടി-ഷര്‍ട്ട് മാത്രം വാങ്ങി.’ ഇത്രയും പറയുമ്പോഴും അവരുടെ കണ്ണുകള്‍ കലങ്ങി നിറഞ്ഞിരുന്നു.
.
ദോഹയുടെ മകള്‍ അതില്‍ സന്തോഷവതിയാണ്, പക്ഷെ ദോഹയ്ക്ക് തന്റെ ജീവിതത്തിലെ കയ്പ്പേറിയ നിമിഷമായിരുന്നു അത്. ‘ജീവിതത്തിലെ ഏറ്റവും മോശം ഈദാണിത്. കഴിഞ്ഞ വര്‍ഷം പോലും, യുദ്ധകാലത്ത് കാര്യങ്ങള്‍ ഇതിനെക്കാള്‍ മികച്ചതായിരുന്നു. അന്ന് ഞങ്ങള്‍ ഭക്ഷണം കണ്ടെത്താനെങ്കിലും കഴിഞ്ഞിരുന്നു, കേക്കെങ്കിലും ഉണ്ടാക്കിയിരുന്നു. പക്ഷെ ഈ വര്‍ഷം യാതൊന്നുമില്ല.’ ദോഹ പറഞ്ഞു.
.
ബലി പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട പാരമ്പര്യമാണ് മൃഗങ്ങളെ അറക്കുന്നത്. എന്നാല്‍ ഈ വര്‍ഷം മാംസമില്ല. അറുക്കാന്‍ മൃഗങ്ങളൊന്നും ബാക്കിയില്ല, മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാന്‍ പണമില്ല. തങ്ങളുടെ ഏറ്റവും ദയനീയ അവസ്ഥ ഇതിലും വിശദമായി എങ്ങനെ പറയാനാണ് ആ നാട്ടിലെ മനുഷ്യര്‍.
.

.

യുദ്ധം ഈദിന്റെ സന്തോഷത്തെയും മൈലാഞ്ചി ചുവപ്പുള്ള നിറങ്ങളെയും ഇല്ലാതാക്കി. ഇനി ബാക്കിയുള്ളത് കൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങളുടെ മുഖത്ത് സന്തോഷം നിറയ്ക്കാന്‍ പാടുപെടുകയാണ് അമ്മമാര്‍.‌ അവശേഷിക്കുന്ന ജീവിതം ജീവിച്ച് തീര്‍ക്കാന്‍, സഹായ സപ്ലിമെന്റുകള്‍ കൊണ്ട് ബിസ്‌കറ്റുണ്ടാക്കി, വിലകുറഞ്ഞ ടീ ഷര്‍ട്ടുകള്‍ വാങ്ങി കുഞ്ഞിന് നല്‍കി നല്ല ഓര്‍മ്മകളുണ്ടാക്കുകയാണവര്‍.
.
‘ആരുടെയും ജീവന്‍ നഷ്ടപ്പെടരുതെ എന്നാണ് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നത്. എല്ലാവരുടെയും സുരക്ഷക്കായാണ് എല്ലാ ദിവസവും ഞാന്‍ ഞാൻ ദൈവത്തോട് കെഞ്ചുന്നത്. പ്രിയപ്പെട്ടവരെ നഷ്ടമായ ആളുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ഈ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. ആളുകള്‍ക്ക് ഇനിയെങ്കിലും അവരുടെ ജീവിതത്തില്‍ അവശേഷിക്കുന്നത് നിലനിര്‍ത്താന്‍ കഴിയട്ടെ.’ ദോഹ ദി നാഷണലിനോട് പറഞ്ഞു.
.

.
‘ഞങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. ഒറ്റയ്ക്കാണ്. യുദ്ധം അവസാനിപ്പിച്ച് പുതിയ ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് ഇനി ഞങ്ങളുടെ ആവശ്യം.’ ദോഹ പറഞ്ഞു.

കടുത്ത പട്ടിണിയിലും, നിരാശയിലും കഴിയുമ്പോളും നാളെ ഇതെല്ലാം അവസാനിച്ച് ഒരു പുതുപുലരി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഗാസയിലെ ഓരോരുത്തരും. തക്ബീര്‍ ഇപ്പോഴും ഉച്ചത്തില്‍ മുഴങ്ങുകയാണ്. അമ്മമാര്‍ തങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ മക്കളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു. എല്ലാം അവസാനിച്ചിട്ടും ആ നാട്ടില്‍ ഇപ്പോഴും പ്രതിധ്വനിക്കുന്നത് പ്രതീക്ഷ മാത്രമാണ്. അടുത്ത ഈദിന് കുഞ്ഞുങ്ങൾക്ക് കേക്കുണ്ടാക്കി നൽകാൻ, അവരുടെ കൈകളിൽ മൈലാഞ്ചി ചുവപ്പിക്കാൻ പുതിയ വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കാൻ ​ഗാസയിലെ ജനങ്ങൾ കാത്തിരിക്കുകയാണ്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!