ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; ഭക്തിസാന്ദ്രമായി മിന, നാളെ അറഫ സംഗമം – വിഡിയോ
മക്ക: പരിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. യൌമു തർവിയ അഥവാ തർവിയത്ത് ദിനം ആയ ഇന്ന് (ദുൽ ഹജ്ജ് 8) ന് തീർഥാടക ലക്ഷങ്ങൾ തമ്പുകളുടെ നഗരമായ മിനയിൽ ഒത്തുചേരും. ഇന്നലെ രാത്രി മുതൽ തന്നെ തീർഥാടകർ മിനയിലെത്തി തുടങ്ങിയിരുന്നു. ശക്തമായ സുരക്ഷാ വലയത്തിലാണ് കർമങ്ങൾ നടക്കുന്നത്. മിന താഴ് വരയും അറഫാത്തും പൂർണമായും സൈന്യത്തിൻ്റെ സുരക്ഷാവലയത്തിലാണ്.
.
مشاهد جوية..
أكبر مدينة للخيام في العالم تستقبل ضيوف الرحمن في #يوم_التروية #حج_1446هـ #يسر_وطمأنينة
— إمارة منطقة مكة المكرمة (@makkahregion) June 4, 2025
.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 18 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് ചെയ്യുന്നത്. തിരക്ക് നിയന്ത്രിക്കാൻ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് വൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. അതിശക്തമായ ചൂടിലാണ് ഇത്തവണത്തെ ഹജ്ജ്. അന്തരീക്ഷ ഈർപ്പം നിലനിർത്താനായി വാട്ടർ സ്പ്രേകൾ മിനയിലും അറഫയിലും സജ്ജീകരിച്ചിട്ടുണ്ട്.
.
Mina—a land of tranquility and the gathering place of hearts filled with devotion and worship.#Ease_and_Tranquility pic.twitter.com/jirXkWUyJu
— Ministry of Hajj and Umrah (@MoHU_En) June 3, 2025
.
25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനായിൽ രണ്ട് ലക്ഷത്തോളം തമ്പുകൾ ഉണ്ട്. ഇത്തവണ മിനാ ടവറിനു പുറമേ കിദാന ടവറുകളിലും തീർഥാടകർക്ക് താമസസൗകര്യം ഉണ്ട്. ഹൈടെക് സംവിധാനങ്ങളുള്ള ടവറുകളിൽ ഹോട്ടലിന് സമാനമാണ് സൗകര്യങ്ങൾ. കിദാന കമ്പനി നിർമിച്ച ടവറിൽ 30,000 തീർഥാടകർക്ക് താമസിക്കാൻ കഴിയും. തമ്പുകളും കൂടുതൽ മികവോടെ ഒരുക്കിയിട്ടുണ്ട്. കിച്ചണുകളും ടോയ്ലറ്റ് സൗകര്യവും പുതുതായി പണിതിട്ടുണ്ട്.
.
മിനയിൽ അൽബൈത്ത് കാമ്പസിൽ ഹാജിമാർക്ക് ഒരുക്കിയ സൌകര്യങ്ങൾ ഒരു തീർഥാടകൻ വിശദീകരിക്കുന്നു.
What is in the bags provided by Nusuk in the Al Bait Guests Camps ? pic.twitter.com/2zwYY8ss2m
— 𝗛𝗮𝗿𝗮𝗺𝗮𝗶𝗻 (@HaramainInfo) June 4, 2025
.
പാപ മോചനത്തിനായും അല്ലാഹുവിന്റെ കാരുണ്യത്തിനായും കണ്ണീരോടെ കേഴുന്ന ഹൃദങ്ങളുമായി ഹാജിമാര്‍ പൂർണ്ണമായും ഇന്ന് മിനയിലെത്തുന്നതോടെ മിനാ താഴ്‌വര മനുഷ്യ സാഗരമായിത്തീരും. 1,22,518 ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജ്ജിന് എത്തിയത്. ഇതിൽ 16,341 പേർ കേരളത്തിൽ നിന്നുള്ളതാണ്. ഇവരെല്ലാവരും ഇന്നലെ രാത്രി തന്നെ ഇന്ത്യൻ ഹജ്ജ് മിഷൻ്റെ നിർദ്ദേശങ്ങളനുസരിച്ച് മിനായിലേക്ക് എത്തിയിട്ടുണ്ട്. നാളെയാണ് ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം.
.
തർവിയത് ദിനമായ ഇന്ന് ഹാജിമാർക്ക് പ്രത്യേക കർമ്മങ്ങൾ ഒന്നും തന്നെയില്ല. നാളെ നടക്കുന്ന അറഫ സംഗമത്തിനുള്ള ഒരുക്കം മാത്രമാണ് ഇന്നുള്ളത്. ഇന്ന് മിനയില്‍ താമസിച്ച് ഹാജിമാർ ളുഹര്‍, അസര്‍, മഗ് രിബ്, ഇശാ, സുബ്ഹി എന്നീ നമസ്‌ക്കാരങ്ങള്‍ മിനയില്‍ വെച്ച് നിര്‍വഹിക്കും. മിനയിൽ വെച്ച് ഈ നമസ്കാരങ്ങൾ പ്രത്യേകം പുണ്ണ്യമാക്കപ്പെട്ടതായതിനാല്‍ ഉച്ചക്ക് മുമ്പെ ഭൂരിഭാഗം ഹാജിമാരും മിനയിലെത്താനുള്ള ശ്രമത്തിലാണ്. തീര്‍ഥാടകര്‍ ഇന്നു മിനയില്‍ താമസിച്ച് ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫാ സംഗമത്തിനായി നാളെ പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിന് ശേഷം മക്കയില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ അകലെയുള്ള അറഫാതിലേക്ക് നീങ്ങും.
.
നാളെ ദുഹർ നമസ്കാര ശേഷമാണ് അറഫ സംഗമം. അറഫാത്തിൽ സൂര്യാസ്തമനം വരെ പ്രാർത്ഥനയിലും ഏക ദൈവ സ്‌മരണയിലും കഴിയുന്ന ഹാജിമാർ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ ഇവിടെ നിര്‍വഹിക്കും. അറഫ സംഗമത്തിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു ലോക മുസ്‌ലിംകൾ സുന്നത് നോമ്പും അനുഷ്ഠിക്കും. ശേഷം അവിടെ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാർ വ്യാഴാഴ്ച രാത്രി മുസ്ദലിഫയില്‍ തങ്ങി വെള്ളിയാഴ്ച സുബ്ഹി നമസ്‌കാരാനന്തരം മിനയില്‍ തിരിച്ചെത്തും. ശേഷം ജംറത്തുല്‍ അഖ്ബയില്‍ പിശാചിൻ്റെ പ്രതീകത്തിന് കല്ലേറു കര്‍മം നടത്തും.
.
തുടര്‍ന്ന് ബലി കര്‍മം നിര്‍വഹിച്ച് പുരുഷന്മാര്‍ മുടി കളഞ്ഞും സ്ത്രീകള്‍ മുടി വെട്ടിയും ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. ഇതോടെ ഇഹ്‌റാമിന്റെ വസ്ത്രം മാറി പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ഹാജിമാർ പെരുന്നാള്‍ ആഘോഷിക്കും. ഹറംപള്ളിയിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിച്ച ശേഷം മിനയിലേക്ക് മടങ്ങും . തുടർന്നുള്ള മൂന്നു ദിവസംകൂടി മിനയിൽ തങ്ങി ജംറകളിലെ കല്ലേറ് കർമങ്ങൾ പൂർത്തിയാക്കും.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.