നിലമ്പൂരില്‍ ഡോ. ഷിനാസ് ബാബു സിപിഐഎം സ്ഥാനാർത്ഥിയാകുമെന്ന് സൂചന; മത്സരത്തിന് തയ്യാറെടുത്ത് പി.വി അൻവറും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തണോ സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്തണോ എന്നത് സംബന്ധിച്ച് സിപിഐമ്മിൽ ആശയക്കുഴപ്പം തുടരുന്നു. വെള്ളിയാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണം എന്നിരിക്കെ സജീവ ചര്‍ച്ചകളിലാണ് നേതൃത്വം. പൊതുസമ്മതനായ സ്ഥാനാര്‍ഥി വരുമെന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്റെ പരാമര്‍ശം സ്വതന്ത്രസ്ഥാനാര്‍ഥിയാവും മത്സരിക്കുക എന്നതിലേക്കാണ് വില്‍ചൂണ്ടുന്നതെന്നും വിലയിരുത്തപ്പെടുന്നു.
.
അന്‍വറിന്റെ പണത്തിന്റെയും ആള്‍ബലത്തിന്റേയും പിന്നിലാണ് കഴിഞ്ഞ രണ്ടുതവണയും മണ്ഡലത്തില്‍ സിപിഎം വിജയിച്ചതെന്ന വിമര്‍ശനം ഉള്ളതിനാല്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി പരീക്ഷണം തുടരണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.

നിലമ്പൂരില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വരുമെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ പറഞ്ഞത് സ്വതന്ത്രസ്ഥാനാര്‍ത്ഥി വരുമെന്നതിന്റെ സൂചനകളാണെന്നും വിലയിരുത്തലുണ്ട്. പാര്‍ട്ടി ചിഹ്നത്തിലാണ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് എങ്കില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി. ഷബീര്‍ എന്നിവരാണ് പരിഗണനയിൽ ഉള്ളത്.

സ്വതന്ത്രസ്ഥാനാര്‍ത്ഥിയെങ്കില്‍ ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം. തോമസ് മാത്യു, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍ ഉള്ളത്.

ഡോക്ടര്‍ ഷിനാസുമായി പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പരിശ്രമിക്കുകയും ആദിവാസി ഊരുകളില്‍ അടക്കം നല്ല സ്വാധീനവുമുളള വ്യക്തികൂടിയാണ് ഷിനാസ് ബാബു. നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.

.
ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നാണ് വിവരം. ജനകീയത കണക്കിലെടുത്താണ് ഷിനാസിനെ മത്സരിപ്പിക്കാനാണ് സിപിഐഎം നീക്കം. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ് ഷിനാസ്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ഷാനവാസിന്റെ സഹോദരന്‍ കൂടിയാണ് ഷിനാസ്.
.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനായ സ്വതന്ത്രനെ പരിഗണിക്കണമെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളിലുള്ളത്. ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം യു ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ, മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പള്‍ പ്രൊ. തോമസ് മാത്യൂ എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ നാളെ സെക്രട്ടറിയേറ്റ് ചേരാനിരിക്കെ ഷിനാസ് ബാബുവിന്റെ പേരിലേക്ക് അന്തിമമായി എത്തിയെന്നാണ് സൂചന.
.
പി വി അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ നിലമ്പൂരില്‍ വിധിയെഴുതും എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആത്മവിശ്വാസം പങ്കുവെച്ചത്. അന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതിരഞ്ഞെടുപ്പ്. നിലമ്പൂര്‍ വലതുപക്ഷ കോട്ടയല്ല. രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂര്‍ ജനത കൂട്ടുനില്‍ക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. നിലമ്പൂരില്‍ സര്‍ക്കാരിന്റെ ഭരണമികവ് നേട്ടമാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ചേലക്കരയിലേത് പോലെ നിലമ്പൂരും സിപിഐഎം നിലനിര്‍ത്തും. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള കാഹളമാണ് നിലമ്പൂരില്‍ നിന്നും ഉയരുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
.

ഇതിനിടെ നിലമ്പൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍ ദേശീയ നേതൃത്വത്തെ മത്സര സന്നദ്ധത അറിയിച്ചു. പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി.

തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗം ഇന്ന് മഞ്ചേരിയില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്. നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരും. ഇതിന് ശേഷമാകും മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക. അതേസമയം മണ്ഡലത്തില്‍ പി വി അന്‍വറിന്റെ ഫ്‌ളക്‌സുകള്‍ ടിഎംസി പ്രവര്‍ത്തകര്‍ ഉയര്‍ത്തി.
.
കഴിഞ്ഞ ദിവസമാണ് ‘പി വി അന്‍വര്‍ തുടരും’ എന്നെഴുതിയ പോസ്റ്റര്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘പി വി അന്‍വര്‍ ഞങ്ങളുടെ കരളിന്റെ കഷണം. അദ്ദേഹത്തെ മഴയത്ത് നിര്‍ത്താന്‍ അനുവദിക്കില്ല’, ‘നിലമ്പൂരിന്റെ സുല്‍ത്താന്‍ പി വി അന്‍വര്‍ തുടരും’, ‘മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട്’ എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
.
അതേസമയം കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളുണ്ടായിരുന്നെങ്കിലും വേണുഗോപാല്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. അന്‍വറിനെ താന്‍ കാണുമെന്ന് ആര് പറഞ്ഞെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചിരുന്നു. ഒരു കൂടിക്കാഴ്ച്ചയും ആരും തീരുമാനിച്ചിട്ടുമില്ല, തന്നോട് പറഞ്ഞിട്ടുമില്ല. എല്ലാം ഭാവന സൃഷ്ടികള്‍ മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു. കേരളത്തിലെ കൊള്ളാവുന്ന നേതൃത്വം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നായിരുന്നു വേണുഗോപാല്‍ പ്രതികരിച്ചത്. എന്നാല്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച റദ്ദാക്കിയത് അവസാന നിമിഷമാണെന്നായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!