റഹീം കേസിൽ സുപ്രധാന വിധി; 20 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു, ഒരു വർഷത്തിനകം മോചനം സാധ്യമാകും
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന കാര്യത്തിൽ റിയാദ് കോടതിയുടെ നിർണായക വിധി. കേസിൽ വധശിക്ഷ റദ്ദാക്കിയ കോടതി റഹീമിന് പൊതുഅവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് വിധിച്ചു. റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീർപ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി എന്നതിനാൽ ഒരു വർഷത്തിന് ശേഷം അബ്ദുൽ റഹീം ജയിൽ മോചിതനാവും.
.
നിലവിൽ 19 വർഷം ജയിലിൽ കഴിഞ്ഞ റഹീമിന് ഒരു വർഷം കൂടി തടവ് ശിക്ഷ പൂർത്തിയാക്കേണ്ടതുണ്ട്. അടുത്ത വർഷം ഡിസംബറോടു കൂടി ശിക്ഷാ കാലാവധി കഴിയും. പന്ത്രണ്ട് തവണ മാറ്റി വെച്ച കേസിലാണ് ഒടുവിൽ സുപ്രധാന വിധി പുറത്തുവരുന്നത്. ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽനിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടംബത്തിെൻറ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.
.
സൗദി ബാലൻ അനസ് കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം ജയിലിലാകുന്നത്. 2006 ഡിസംബർ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ സൗദി പൗരന്റെ ബന്ധുക്കൾ ദിയാധനം വാങ്ങി പ്രതിക്ക് മാപ്പ് നൽകിയിരുന്നു. 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) സ്വീകരിച്ചുകൊണ്ടാണ് സൗദി ബാലൻ്റെ കുടുംബം പ്രതിക്ക് മാപ്പ് നൽകിയത്. ഇതോടെ 2024 ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം പ്രതി തടവ് ശിക്ഷ അനുഭവിക്കണം. 20 വർഷമാണ് റഹീമിന് കോടതി തടവ് ശിക്ഷ വിധിച്ചത്.
അതേസമയം വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.
.
പൊതു അവകാശ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള സെഷനുകൾ പൂർത്തിയാക്കാനായിരുന്നു ഇത് വരെ മോചന ഉത്തരവിൽ വിധി പറയാൻ വൈകിയത്. ഇതിൽ ആദ്യ സിറ്റിങ് നടന്നത് 2024 ഒക്ടോബർ 21നാണ്. കേസ് പരിശോധിച്ച കോടതി അത് ഡിവിഷൻ ബെഞ്ചിന് കൈമാറി. അതായത് വധശിക്ഷ വിധിച്ച അതേ ബെഞ്ച് തന്നെ ഇത് റദ്ദാക്കണമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. അങ്ങനെ 2024 നവംബർ 17നാണ് ഡിവിഷൻ ബെഞ്ചിൽ പ്രോസിക്യൂഷന്റേയും റഹീമിന്റെയും വാദങ്ങൾ കോടതി കേട്ടത്.
Updating…
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക