മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ നജിമുദ്ദീൻ അന്തരിച്ചു; വിടപറഞ്ഞത് പ്രതിരോധനിരയെ വകഞ്ഞുമാറ്റി കുതിച്ചിരുന്ന പടനായകൻ
കൊല്ലം: സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ നജിമുദ്ദീന്‍ (72) അന്തരിച്ചു. കേരളം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു നജിമുദ്ദീന്‍. എട്ടുവര്‍ഷത്തോളം കേരളത്തിനായും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായും കളിച്ചിട്ടുണ്ട്. 1973 ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നതില്‍ നിര്‍ണായകമായിരുന്നു നജിമുദ്ദീന്റെ പ്രകടനം.
.
1953 ല്‍ കൊല്ലം തേവള്ളിയിലാണ് നജിമുദ്ദീന്റെ ജനനം. 1972 ല്‍ കേരള യൂണിവേഴ്‌സിറ്റി താരമായി ഫുട്‌ബോളിലേക്ക് ചുവടുവെച്ച നജിമുദ്ദീന്‍ പിന്നീടങ്ങോട്ട് കേരളത്തിന്റെ സ്റ്റാര്‍സ്‌ട്രൈക്കറായി മാറി. 73 ല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായി ബൂട്ടുകെട്ടി തുടങ്ങുന്നതുമുതലാണ് നജിമുദ്ദീന്റെ കരിയര്‍ മാറുന്നത്. 1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നതിന് പിന്നില്‍ നജീമുദ്ദീന്റെ പ്രകടനമുണ്ട്. അന്ന് ഫൈനലില്‍ ഹാട്രിക്കോടെ തിളങ്ങിയത് നായകന്‍ മണിയാണെങ്കില്‍ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയത് നജിമുദ്ദീന്‍ എന്ന 19-കാരനായിരുന്നു.
.
.
1973-ലെ സന്തോഷ്ട്ര ട്രോഫി നേടിയ ടീം
.
നജിമുദ്ദീന്‍ എന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ നിറഞ്ഞുനിന്ന വര്‍ഷങ്ങളായിരുന്നു പിന്നീട്. 1981 വരെ നജിമുദ്ദീന്‍ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 1975 ല്‍ കോഴിക്കോട്ട് വെച്ച് നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച താരത്തിനുള്ള ജി.വി. രാജ അവാര്‍ഡും സ്വന്തമാക്കി. 1979 ല്‍ കേരളത്തിന്റെ ക്യാപ്റ്റനുമായി കൊല്ലം തേവള്ളി സ്വദേശിയായ നജിമുദ്ദീന്‍. കേരളത്തിന് പുറമേ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായി രണ്ടുപതിറ്റാണ്ടാണ് നജിമുദ്ദീന്‍ ബൂട്ടുകെട്ടിയത്. 1973 മുതല്‍ 1992 വരെയായിരുന്നു ടൈറ്റാനിയത്തിനായി നജിമുദ്ദീന്‍ കളിച്ചത്. കളിമതിയാക്കിയശേഷം ടൈറ്റാനിയന്‍ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
.
.
കേരളം സൃഷ്ടിച്ച എക്കാലത്തേയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണ് നജിമുദ്ദീന്‍. അറ്റാക്കിങ്ഫുട്‌ബോളിലാകട്ടെ വിസ്മയിപ്പിക്കുന്നതായിരുന്നു നജിമുദ്ദീന്റെ കളിശൈലി. ഓഫ്‌സൈഡ് ട്രാപ്പില്‍ പെടാതെ എതിരാളികളുടെ പ്രതിരോധപൂട്ട് പൊളിക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. മാത്രമല്ല വിങ്ങുകളില്‍ നിന്നുള്ള ക്രോസുകള്‍ വലയിലെത്തിക്കുന്നതിലും അത്യുജ്ജ്വല വൈഭവം. അക്ഷരാര്‍ഥത്തില്‍ കേരളം സൃഷ്ടിച്ച ക്ലിനിക്കല്‍ സ്‌ട്രൈക്കര്‍മാരില്‍ മുന്‍പന്തിയിലുണ്ടായിരുന്നു എന്നും ഈ കൊല്ലം സ്വദേശി. 1977 ല്‍ ഇന്ത്യക്കുവേണ്ടി സൗഹൃദമത്സരവും കളിച്ചിട്ടുണ്ട്. റഷ്യ, ഹംഗറി ടീമുകള്‍ക്കെതിരേയായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ പന്തുതട്ടിയത്. 2009 ല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സില്‍ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.