പാക്കിസ്ഥാന് പിന്തുണ: തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാര്‍ റദ്ദാക്കി ജാമിയയും ആസാദ് ഉർദു സർവകലാശാലയും
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്താനൊപ്പം നിലകൊണ്ടതിനു പിന്നാലെ തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാര്‍ റദ്ദാക്കി ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല. കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) റദ്ദാക്കിയതിനു പിന്നാലെയാണ് ജാമിയയുടെ നടപടി.
.
തുര്‍ക്കിയില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ഒഴിവാക്കിയതായി ജാമിയ മിലിയ പ്രൊഫസര്‍ സൈമ സയീദ് വ്യക്തമാക്കി. ജാമിയ രാജ്യത്തിനും സര്‍ക്കാരിനുമൊപ്പമാണെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. ഹൈദരാബാദിലെ മൗലാനാ ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാലയും തുര്‍ക്കിയിലെ യൂനുസ് എംറെ എന്ന സ്ഥാപനവുമായുള്ള ധാരണാപത്രം റദ്ദാക്കിയിട്ടുണ്ട്.
.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതസന്ധിയിലായ പാകിസ്താന് ഡ്രോണുകള്‍ നല്‍കിയും സൈനികര്‍ക്ക് വിദഗ്‌ധോപദേശം നല്‍കിയും തുര്‍ക്കി സഹായവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയില്‍നിന്ന് വ്യാപകമായി തുര്‍ക്കിക്കെതിരേ നടപടികളുണ്ടായത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി തുര്‍ക്കി സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കുകയാണെന്ന് ജെഎന്‍യു നിലപാടെടുത്തിരുന്നു. പിന്നാലെ ജാമിയ മില്ലിയയും ഹൈദരാബാദ് സര്‍വകലാശാലയും അതേ നിലപാട് കൈക്കൊള്ളുകയായിരുന്നു.
.
ഇന്ത്യക്കെതിരേ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തുർക്കി മാധ്യമമായ ടിആര്‍ടി വേള്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചിരുന്നു. തുർക്കി ഉത്പന്നങ്ങളും സേവനങ്ങളും ഇന്ത്യയില്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമാണ്. അതിനിടെ, തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വന്‍തോതില്‍ റദ്ദാക്കിയതും തുർക്കിക്ക് തിരിച്ചടിയായി. ഫ്ളൈറ്റ്-ഹോട്ടല്‍ ബുക്കിങ്ങുകളും റദ്ദാക്കിയതായി യാത്രാ പ്ലാറ്റ്ഫോമായ ഈസ്മൈട്രിപ്പ് റിപ്പോര്‍ട്ട് ചെയ്തു. ഒരു യാത്രക്കാരനില്‍നിന്ന് 60,000-70,000 രൂപവെച്ച് കണക്കാക്കിയാല്‍ ഏകദേശം 2,500 മുതല്‍ 3,000 കോടി രൂപയുടെ വരെ നഷ്ടമാണ് ഇതുവഴി തുര്‍ക്കിക്ക് ഉണ്ടാവുക.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.