‘കേരളത്തിൽ ഷവർമ കഴിച്ച് മരിച്ചവരിൽ മുഹമ്മദോ തോമസോ ഇല്ല, പക്ഷേ അതിൽ വർമ ഉണ്ടായിരുന്നു’ -വിദ്വേഷ പ്രസംഗവുമായി ആർ.എസ്.എസ് നേതാവ്
കൊച്ചി: വിദ്വേഷ പ്രസംഗവുമായി ആർ.എസ്.എസ് നേതാവും ആർ.എസ്.എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപരുമായ എൻ.ആർ. മധു. കേരളത്തിൽ ഷവർമ കഴിച്ച് അനേകം പേർ മരിച്ചുവെന്നും എന്നാൽ അതിൽ മുഹമ്മദും തോമസും ഇല്ലെന്നും അതേ സമയം മരിച്ചവരിൽ വർമ ഉണ്ടായിരുന്നുവെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു. റാപ്പർ വേടനെതിരെയും എൻ.ആർ. മധു രംഗത്തുവന്നു.
.
എൻ.ആർ. മധുവിൻ്റെ വാക്കുകൾ:
ആഹാരം തൃപ്തി തോന്നണമെന്നുണ്ടെങ്കിൽ അറേബ്യൻ ഫൂഡ് കഴിക്കണം. ഇന്ന് രാത്രി ഭക്ഷണത്തിന്‍റെ കാലമാണ്. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിൽ പോലും പാതിരാത്രി ഭക്ഷണം കഴിക്കുന്നവരാണ് ഉള്ളത്. അതൊക്കെ ഏത് ഭക്ഷണമാണ്. ആ ഭക്ഷണങ്ങളുടെ പേര് ഓർത്തെടുക്കാൻ പോലും പറ്റില്ല. മാംസം കഴിക്കുന്നത് തെറ്റാണെന്നൊന്നും ഞാൻ പറയുന്നില്ല. കരിഞ്ഞ മാംസത്തിന്‍റെ രൂക്ഷമായ ഗന്ധം നമ്മുടെ നാസാദ്വാരങ്ങളെ തുളച്ച് കൊണ്ട് കടന്നുപോകുന്നു തെരുവിലൂടെ സഞ്ചരിക്കുമ്പോൾ. ഒരു ശ്മശാനത്തിലൂടെ കടന്നുപോകുന്ന പ്രതീതിയാണ് ഇന്ന് കേരളത്തിലെ തെരുവുകളിലൂടെ വൈകുന്നേരം സഞ്ചരിച്ചാൽ ഉള്ളത്. അവിടെ നമ്മൾ ശവ വർമയാണ് കഴിക്കുന്നത്. ചിലർ അതിന് ഷവർമ എന്ന് പറയുന്നുണ്ട്. കഴിക്കുന്നത് വർമയാണ്, കഴിക്കുന്നത് ശവമാണ്. അതുകൊണ്ടാണ് അതിന് ശവ വർമ എന്ന പേര്. കേരളത്തിൽ ഷവർമ കഴിച്ച് അനേകം പേർ മരിച്ചു. അതിൽ ഒരു മുഹമ്മദില്ല, അതിലൊരു ആയിശ ഇല്ല, അതിലൊരു തോമസ് ഇല്ല. പക്ഷേ അതിൽ വർമ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഒരുപക്ഷേ അത് ഷവർമയായത്. ഈ ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാൻ ഇത് പോയി തിന്ന് ചാകുന്നവന്‍റെ പേര് ഹിന്ദു എന്നാണ്…
.
ഇന്ന് ഈ നവോത്ഥാനം ചില സ്ഥലങ്ങളിലെങ്കിലും വഴിപിഴച്ചുപോകുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു അമ്പലപ്പറമ്പിൽ വേടന്‍റെ ആട്ടവും പാട്ടും കൂത്തും ഉണ്ടായിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ആള് കൂടാൻ വേണ്ടി വേടന്‍റെ പാട്ടുവെക്കാൻ തയാറാകുന്നവർ ഒരുപക്ഷേ ആള് കൂടാൻ വേണ്ടീട്ട് കാബറെ ഡാൻസും നമ്മുടെ അമ്പലപ്പറമ്പിൽ വെക്കും. വേടനോട് എനിക്ക് വ്യക്തിപരമായി വിരോധമൊന്നുമില്ല. പക്ഷേ വേടന്‍റെ പാട്ട് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളർന്നുവരുന്ന തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്ന കാലാഭാസമായി അരങ്ങുവാഴുകയാണ്. വേടൻ എന്ന കലാകാരന്‍റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികളുണ്ട്. സൂക്ഷ്മമായി പഠിച്ചാൽ അത് ഈ രാജ്യത്തിന്‍റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ട് എന്ന് കൃത്യമാണ്. അത്തരം കാലാഭാസങ്ങൾ നമ്മുടെ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നതിനെ ചെറുത്ത് തോൽപിക്കാൻ നമുക്ക് കഴിയേണ്ടതാണ്…. -എൻ.ആർ. മധു പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.