ഇന്ത്യൻ പ്രവാസിയെ സ്‌പോണ്‍സര്‍ കൊന്ന് മരുഭൂമിയിൽ തള്ളി; കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ഒക്‌ടോബറില്‍ ഇന്ത്യക്കാരനെ സ്വദേശി സ്‌പോണ്‍സര്‍ കൊലപ്പെടുത്തിയ ശേഷം മരുഭൂമില്‍ ഉപേക്ഷിച്ച കേസ് ക്രമിനല്‍ കോടതി 29-ന് പരിഗണിക്കും.

ആന്ധ്രപ്രദേശ് വൈഎസ്ആര്‍ ജില്ല സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീട്ടില്‍ വീരാന്‍ജുലു(38) നെ കഴിഞ്ഞ ഒക്ടോബറിൽ ജഹ്റ മരുഭൂമിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ രക്തക്കറ പുരണ്ട വസ്ത്രങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. സംഭവത്തിന് തലേ ദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നി​ഗമനം.
.
കാറിലെത്തിയ ഒരാൾ രക്തക്കറ പുരണ്ട വസ്ത്രങ്ങൾ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിയുന്നത് കണ്ടുവെന്ന് വിവരം ലഭിച്ചതോടെയാണ് പ്രദേശത്തെ സിസിടിവി ക്യാമകറൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് വാഹന ഉടമയുടെ വിവരങ്ങൾ കണ്ടെത്തി. കാറിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്നും പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ സ്വദേശിയായ പ്രതി കുറ്റം സമ്മതിച്ചു. യുവാവിനെ കൊന്ന് അംങ്കാര സ്ക്രാപ് യാർഡിന് പിന്നിലുള്ള മരുഭൂമി പ്രദേശത്ത് തള്ളിയെന്നും പ്രതി പൊലിസിന് മൊഴി നൽകി.
.
സ്വദേശിയുടെ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു വീരാന്‍ജുലു. കൊല്ലപ്പെട്ട വീരാന്‍ജുലുവിന്റെ ഭാര്യയും അതേ വീട്ടില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. താനും സ്പോൺസറും ചേർന്ന് മരുഭൂമി പ്രദേശത്ത് പോകുകയാണെന്ന് വീരാൻജുലു ഭാര്യക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ രാത്രിയോടെ സ്പോൺസർ മടങ്ങിയെത്തിയെങ്കിലും വീരാൻജുലു എത്തിയിരുന്നില്ല. ഭർത്താവിനെ കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഭാര്യ ചെന്നകേസുലമ്മ പറഞ്ഞു.
.
അടുത്ത ദിവസം വരുമെന്ന് പറഞ്ഞ് കാത്തിരുന്നെങ്കിലുംവീരാൻജുലു തിരിച്ചെത്തിയില്ല. ഇതോടെ ഭാര്യ നാട്ടിലെ ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രി കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ ഭാര്യ ശ്രമിച്ചെങ്കിലും സ്പോൺസർ തടയുകയായിരുന്നു. ഇതിനിടെയാണ് പൊലീസിന് പ്രതിയെ സംബന്ധിച്ച് വിവരം ലഭിക്കുന്നതും അന്വേഷണം നടക്കുന്നതും.

തെളിവുകളുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ പ്രതിയായ സ്‌പോണ്‍സറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം ആസൂത്രിതമായ കൊലപാതകമാണന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. പത്തു വർഷത്തോളമായി സ്പോൺസറുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു വീരാൻജുലു. സംഭവം നടക്കുന്നതിൻ്റെ നാല് വർഷം മുമ്പാണ് ഇയാൾ ഭാര്യയേയും ജോലിക്കായി ഇതേ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ തൊട്ടടുത്ത ദിവസം തന്നെ വീരാൻജുലുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ ചെന്നകേസുലമ്മയും കുവൈത്തിലുള്ള ബന്ധുക്കളോടൊപ്പം നാട്ടിലേക്ക് പുറപ്പെട്ടു.
.
സാദ് അല്‍ അബ്ദുല്ല ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസാണ് അന്വേഷണം നടത്തിയത്. ഇന്ത്യയിലെ ലക്‌സ് ലൂയിസ് അഭിഭാഷക ഓഫിസ് മുഖേന കുവൈത്തിലെ അല്‍ ദോസ്തൂര്‍ ലേ ഫേമിലെ അഡ്വ. തലാല്‍ തഖിയാണ് കേസ് കൈകാര്യം ചെയ്യുന്നത്. കേസ് ക്രമിനല്‍ കോടതി ഈ മാസം 29-ന് പരിഗണിക്കും.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!