രാത്രി മുഴുവന്‍ ഗസ്സക്ക് മേൽ ബോംബ് മഴ; ഞങ്ങള്‍ തുടങ്ങിയെന്ന് നെതന്യാഹു, മരണസംഖ്യ കുതിച്ചുയരുന്നു – വീഡിയോ

ഹമാസിനെതിരെ യുദ്ധകാഹളം മുഴക്കി ഇസ്രയേല്‍ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബോംബ് വര്‍ഷം. ഞങ്ങള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് എക്‌സില്‍ കുറിച്ചു. പുലർച്ചെ മാത്രം ഇരുനൂറോളം സ്ഥലങ്ങളിൽ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തി. ബോംബ് വര്‍ഷത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. ഇസ്രയേല്‍ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. മരണസംഖ്യ കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 8000 ത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

 

ഇതിനിടെ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 ആയി. ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രയേല്‍ ഡെപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടിട്ടുണ്ട്. ലെഫ്റ്റനന്റ് കേണല്‍ അലിം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. ഗസ്സയോട് ചേർന്ന ഇസ്രായേൽ പ്രദേശങ്ങളിൽ നിന്ന് ഹമാസ് സേനയെ തുരത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.

 

 

ഗാസയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. തുര്‍ക്കിഷ് വാര്‍ത്താ ഏജന്‍സിയുടെ മാധ്യമ പ്രവര്‍ത്തകരമായ സയീദ് അല്‍ തവീല്‍, മഹ്‌മൂദ് സൊഭ് എന്നിവരാണ് ബോംബാക്രമണത്തില്‍ മരിച്ചത്.

 

 

‘ഇസ്രയേല്‍ യുദ്ധത്തിലാണ്, ഞങ്ങള്‍ ഇത് ആഗ്രഹിച്ചതല്ല. ഏറ്റവും ക്രൂരമായ രീതിയില്‍ ഞങ്ങള്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. ഈ യുദ്ധം തുടങ്ങിവെച്ചത് ഇസ്രയേല്‍ അല്ലെങ്കിലും ഞങ്ങളാകും ഇത് അവസാനിപ്പിക്കുക. യഹൂദ ജനത ഒരിക്കല്‍ രാജ്യരഹിതരായിരുന്നു. പ്രതിരോധമില്ലാത്തവരായിരുന്നു. ഇനി ഒരിക്കലും അങ്ങനെ ആയിരിക്കില്ല. ഞങ്ങളെ ആക്രമിച്ചതിലൂടെ ചരിത്രപരമായ അബദ്ധമാണ് തങ്ങള്‍ക്ക് സംഭവിച്ചതെന്ന് ഹമാസ് മനസ്സിലാക്കും. വരും ദശാബ്ദങ്ങളില്‍ അവരും ഇസ്രായേലിന്റെ മറ്റ് ശത്രുക്കളും ഓര്‍ക്കുന്ന ഒരു പ്രതിഫലം ഞങ്ങള്‍ നിശ്ചയിക്കും.

ഹമാസ് ഐഎസ്‌ഐഎസ് ആണ്. ഐഎസിനെ പരാജയപ്പെടുത്താന്‍ സമൂഹ ശക്തികള്‍ ഒന്നിച്ചതുപോലെ, ഹമാസിനെ പരാജയപ്പെടുത്തുന്നതിന് സമൂഹം ഇസ്രായേലിനെ പിന്തുണയ്ക്കണം. ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് യുഎസ് പ്രസിഡന്റ് ബൈഡനോട് നന്ദി അറിയിക്കുന്നു. ഇസ്രയേലിനൊപ്പം നിന്ന മറ്റു ലോക നേതാക്കളോടും നന്ദി പറയുന്നു. ഹമാസിനെതിരെ പോരാടുന്നതില്‍ ഇസ്രായേല്‍ സ്വന്തം ജനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല പോരാടുന്നത്. പ്രാകൃത രീതികള്‍ക്കെതിരെ നിലകൊള്ളുന്ന ഓരോ രാജ്യത്തിനും വേണ്ടി പോരാടുകയാണ്. ഇസ്രയേല്‍ ഈ യുദ്ധത്തില്‍ ജയിക്കുക തന്നെ ചെയ്യും’ നെതന്യാഹു പറഞ്ഞു.

 

 

അതേ സമയം ഇസ്രയേലിലേക്ക് തത്കാലം സൈന്യത്തെ അയക്കുന്നില്ലെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. ‘ഇസ്രയേലിലേക്ക് സൈന്യത്തെ അയക്കാന്‍ യുഎസ് സര്‍ക്കാരിന് ഉദ്ദേശമില്ലെങ്കിലും മേഖലയിലെ യുഎസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും’വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

ഇതിനിടെ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനുമായി കൂടിക്കാഴ്ചയ്ക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം മോസ്‌കോ സന്ദര്‍ശനത്തിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. വെസ്റ്റ് ബാങ്കിന്റെ നിയന്ത്രമാണ് പലസ്തീന്‍ പ്രസിഡന്റിനുള്ളത്. ഗാസ ഹമാസിന്റെ നിയന്ത്രണത്തിലാണ്.

അതേസമയം, ലെബനാനിലെ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനിക കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. സംഘർഷം വ്യാപിക്കുമെന്ന സൂചന നൽകി ഇസ്രായേൽ ദക്ഷിണ ലബനാനിൽ വ്യോമാക്രമണം നടത്തി. നാല് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇസ്രായേലിനെതിരെ വൻ പ്രതിഷേധം ആരംഭിച്ചു. ലണ്ടനിലെ ഇസ്രായേലി എംബസിക്ക് മുന്നിൽ ജനക്കൂട്ടം ഫലസ്തീൻ പതാകയേന്തി പ്രതിഷേധിച്ചു.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!