എടാ..അബൂ..ഇന്ന് ഇനി വീട്ടിൽ പോകേണ്ട.., സുഹൃത്തിൻ്റേത് ജീവിതത്തിലേക്കുള്ള വിളിയായി; വീടിൻ്റെ ഓടിളക്കി രക്ഷപ്പെടുന്നതിനിടയിലും ചെളിയിൽപൂണ്ട് കിടന്ന മൂന്നാളുകളെ എങ്ങനെയോ വലിച്ചുകയറ്റി’

എടാ..അബൂ…ഇന്ന് ഇനി വീട്ടില് പോകണ്ട. ഇവിടെ നിക്കാ. ഞാൻ ഒറ്റയ്‌ക്കേ ഇവിടുള്ളു. മക്കളൊക്കെ കുടുംബക്കാരെ വീട്ടിപ്പോയി’, അടുത്ത കൂട്ടുകാരനായ റഷീദിന്റെ ഈ സ്‌നേഹം നിറഞ്ഞ ക്ഷണമാണ് അബൂബക്കറിന്റെ ആയുസ് നീട്ടിക്കൊടുത്തത്. (ചിത്രത്തിൽ അബൂബക്കറും ഭാര്യ ഫൗസിയയും)

രാത്രി എട്ട് മണിക്ക് മുണ്ടക്കൈ ടൗണിലുള്ള മിനി സൂപ്പർ മാർക്കറ്റ് അടച്ച് പള്ളിയിലെ ഇമാം ഷിഹാബുദ്ദീൻ ഫൈസിയുമായി സംസാരിച്ചിരുന്ന് ഒമ്പതര ആയപ്പോഴേക്കും വീട്ടിലേക്ക് മടങ്ങുകയായിരുന്നു അബൂബക്കർ. ഉരുൾ പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തിന് തൊട്ടടുത്തുള്ള വീട്ടിലേക്ക് കയറിപ്പോകുന്നതിനിടയിലാണ് റഷീദ് വിളിക്കുന്നത്. ഭാര്യ വീട്ടിലില്ലോ എന്നും ഇനി മഴകൊണ്ട് അത്രയും ദൂരം പോകണ്ടെന്നും കരുതി അബൂബക്കർ കൂട്ടുകാരന്റെ വീട്ടിൽത്തന്നെ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. അക്കാര്യം കാപ്പക്കൊല്ലിയിലുള്ള ഭാര്യ ഫൗസിയയെ വിളിച്ചറിയിക്കുകയും ചെയ്തു.
.
ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്ന് അബൂബക്കറും റഷീദും ഉറങ്ങാൻ വൈകി. പുലർച്ചെ രണ്ട് മണിയായപ്പോൾ എന്തോ വലിയ ശബ്ദം കേട്ട് ഞെട്ടിയുണരുകയായിരുന്നു. എന്തോ സംഭവിക്കാൻ പോകുകയാണെന്ന് മനസിലാക്കിയതോടെ വേഗം വാതിൽ തുറന്നുനോക്കി. വീട് മുങ്ങിപ്പോകുന്ന തരത്തിൽ ചെളിവെള്ളം നിറഞ്ഞതാണ് കണ്ട കാഴ്ച്ച. ഇതോടെ വാതിൽ വലിച്ചടിച്ച് വീടിന്റെ ഓട് ഇളക്കി രണ്ടു പേരും പുറത്തുകടന്നു. രാത്രി ഇരുട്ടിൽ മൊബൈൽ ഫോണിന്റെ ചെറിയ വെട്ടത്തിൽ കണ്ട വഴിയിലൂടെയെല്ലാം ഓടി.
.

പാറയും കല്ലും കാലിൽ ഉരസിൽ ചോര പൊടിഞ്ഞു. കാപ്പിത്തോട്ടത്തിലെ ഇലകളെല്ലാം ചെളിനിറമായി മാറിയിരുന്നു. ഇതിനിടയിൽ നാല് പേർ ചെളിയിൽ മുങ്ങിക്കിടക്കുന്നത് കണ്ടു. തല മാത്രമായിരുന്നു പുറത്ത്. അബൂബക്കറിന്റെ അയൽക്കാരനായ സിറാജും കുടുംബവുമായിരുന്നു അത്. അതിൽ മൂന്നാളുകളെ എങ്ങനെയോ വലിച്ചുകയറ്റി. എന്നാൽ, നാലാമത്തെയാൾ അടിയിലേക്ക് താഴ്ന്നുപോയി. അബൂബക്കറിനും റഷീദിനും നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു. അന്ന് രാത്രി അഞ്ച് പേരും എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിലാണ് അഭയം തേടിയത്. വെളിച്ചം വരുന്നതുവരെ അവിടെ കഴിച്ചുകൂട്ടിയത് ഇപ്പോഴും അബൂബക്കറിന് ഞെട്ടലുണ്ടാക്കുന്നു.
.
‘ഉരുൾ പൊട്ടലിൽ അകപ്പെട്ടെങ്കിലും ശരീരത്തിൽ വലിയ പരിക്കുകളേറ്റില്ല. പക്ഷേ, മനസിനേറ്റത് വലിയ ആഘാതമാണ്. കണ്ട കാഴ്ച്ചകൾ എനിക്ക് മറക്കാൻ പറ്റുന്നില്ല. അത്രയും ദയനീയമായ അവസ്ഥയായിരുന്നു അത്. നെഞ്ച് പൊട്ടുന്നതുപോലെയാണ് അന്ന് രാത്രി ഇരുട്ടിൽ ഓടിയത്. മനംപുരട്ടി വയറ്റിലുള്ളതെല്ലാം ഛർദ്ദിച്ചു. ഇപ്പോൾ അത് ഓർക്കാൻകൂടി വയ്യ. ഓടിട്ട വീടായതിനാലാണ് രക്ഷപ്പെട്ടത്’, ആ ദിവസം അബൂബക്കർ വിവരിക്കുന്നത് ഇങ്ങനെയാണ്.
.

അബൂബക്കറിന്റെ സഹോദരിയുടെ മകളുടെ കുടുംബം
.

പിറ്റേന്ന് രാവിലെ ബംഗ്ലാവിൽനിന്ന് പുറത്തുകടന്ന അബൂബക്കറും റഷീദും മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിലേക്കാണ് നേരെ ചെന്നു കയറിയത്. മണ്ണിൽ പാതി പൂണ്ടുകിടന്ന പലരേയും രക്ഷപ്പെടുത്തി വലിച്ച് കരയ്ക്ക് കയറ്റി. മരത്തിനടിയിൽ നിന്നും മറ്റും ആളുകളെ രക്ഷപ്പെടുത്തി. ചൂരൽമലയിൽനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതിനാൽ ഇപ്പുറം കടയ്ക്കാൻ കഴിയുമായിരുന്നില്ല.
.
വൈകുന്നേരമായപ്പോഴേക്കും വിശന്ന് തളർന്നു. എങ്ങനെയെങ്കിലും ഒരിത്തിരി ഭക്ഷണം കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി. അതുപോലൊരു വിശപ്പ് അതുവരെ ജീവിതത്തിൽ അബൂബക്കർ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല. രാത്രിയാകുന്നതിന് മുമ്പ് ദുരന്ത നിവാരണ സംഘം പുഴയ്ക്ക് കുറുകെ കയറ് കെട്ടി അബൂബക്കറിനെ ഇപ്പുറത്തെ കരയിലെത്തിച്ചു. അവിടെനിന്ന് ആംബുലൻസിൽ മേപ്പാടി ആശുപത്രിയിലേക്ക് വരുമ്പോൾ ഉടുത്തിരുന്ന ചെളിയിൽ പുരണ്ട മുണ്ടും ഷർട്ടും മൊബൈൽ ഫോണും മാത്രമായിരുന്നു അബൂബക്കറിന്റെ കൈയിലുണ്ടായിരുന്നത്.
.

സഹോദരിയുടെ മകളുടെ കുടുംബമൊന്നാകെ മുണ്ടക്കൈയിലെ ചെളിയിൽ പൂണ്ടു കിടക്കുകയായിരുന്നു അപ്പോഴും. ദുരന്തത്തിന്റെ രണ്ടാം ദിവസം സഹോദരിയുടെ മകൻ ഫിറോസിന്റേയും ഭാര്യ റിസ്‌നയുടേയും അവരുടെ ഒരു വയസുള്ള മകന്റേയും മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. സഹോദരിയുടെ മകൾ റഷീദയും ഭർത്താവ് മുസ്തഫയും ഇപ്പോഴും കാണാമറയത്തുതന്നെയാണ്.
.
മുണ്ടക്കൈയിൽ ഉരുൾപൊട്ടി എന്നറിഞ്ഞപ്പോൾ ഫൗസിയയ്ക്ക് ആധി ഭർത്താവ് അബൂബക്കറിനെ ഓർത്തായിരുന്നു. കൈയിൽ ഫോണുണ്ടായിരുന്നതിനാൽ വിളിച്ചപ്പോൾതന്നെ ഭർത്താവിനോട് സംസാരിക്കാൻ പറ്റി. അന്ന് ഉമ്മ മരിച്ചതിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ട് കാപ്പക്കൊല്ലിയിലെ സ്വന്തം വീട്ടിലെത്തിയതായിരുന്നു ഫൗസിയ. അല്ലെങ്കിൽ തന്റേയും ഭർത്താവിന്റേയും ജീവൻ നഷ്ടമാകുമായിരുന്നെന്ന് ഫൗസിയ പറയുന്നു. ‘ഇപ്പോഴും അതോർത്താൽ പേടിയാണ്. എന്തോ ഭാഗ്യത്തിന്, ദൈവത്തിന്റെ അനുഗ്രഹമുള്ളതിനാൽ ജീവൻ തിരിച്ചുകിട്ടി. അസുഖത്തെ തുടർന്ന് ഉമ്മ മരിച്ചത് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ്. എന്റെ ജീവന് പകരം ഉമ്മ ഉമ്മയുടെ ജീവൻ കൊടുത്തതുപോലെയാണ് എനിക്കുതോന്നിയത്. അത്രയ്ക്ക് സ്‌നേഹമായിരുന്നു ഉമ്മയ്ക്ക് ഞങ്ങളോട്. ഉമ്മയേയും മകളേയും ഒരുമിച്ചുകൊണ്ടുപോകേണ്ടെന്ന് പടച്ചോൻ വിചാരിച്ചിട്ടുണ്ടാകും’, ഫൗസിയ പറയുന്നു. (കടപ്പാട്- മാതൃഭൂമി)
.

Share
error: Content is protected !!