അർജുൻ മിഷൻ; നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം; റോഡിൽ രണ്ടിടങ്ങളിൽ സി​ഗ്നൽ, മണ്ണ് നീക്കി പരിശോധിക്കുന്നു, പുഴയിലും പരിശോധന

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചുവെന്നാണ് പുതിയ വിവരം. സി​ഗ്നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. അർജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. റഡാര്‍ ഉപയോഗിച്ച് പുഴയിലും കരയിലും തെരച്ചില്‍ നടത്താനായിരുന്നു സൈന്യത്തിൻ്റെ നീക്കം. അതിനിടയിലാണ് പ്രതീക്ഷ നൽകി രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചത്.
.
അര്‍ജുന്‍റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്‍റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോധന നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഇതു കൂടാതെ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തും. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്.
.
രാവിലെ മുതല്‍ സ്കൂബ ഡൈവേഴേ്സ് പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ​ഗം​ഗം​ഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുന്‍റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. അർജുന്റെ രക്ഷാപ്രവർത്തനത്തിനായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ  ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത്.
.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അർജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചു. ലോറി, മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്തിന്റെ മുൻ ചിത്രങ്ങൾ ഐഎസ്ആർഒയിൽനിന്ന് ലഭിക്കും. പുഴയിലെ പരിശോധനയ്ക്ക് കൂടുതൽ ഉപകരണങ്ങൾ നാവികസേന എത്തിച്ചു. ലോറിയോടൊപ്പം മണ്ണിനടിയിലായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലും തുടരുകയാണ്.
.

.

അതേ സമയം 150 അടിയോളം ഉയരത്തിൽനിന്ന് മണ്ണ് ഇടിഞ്ഞുനിരങ്ങി താഴേക്ക് വന്നപ്പോൾ ലോറിയും മണ്ണിനൊപ്പം പുഴയിലേക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ പറയുന്നു. ടൺ കണക്കിന് മണ്ണ് വീണ്ടും പുഴയിലേക്ക് ഇടി‍ഞ്ഞുവീണപ്പോൾ ലോറി അടിയിൽ പെടാം. ഇവിടെ പുഴയ്ക്ക് 25 അടിയിലേറെ ആഴമുണ്ട്. പുഴയ്ക്ക് വെളിയിലേക്ക് ഉയർന്നുനിൽക്കുന്ന മൺകൂനയ്ക്ക് 30 അടിയോളം ഉയരമുണ്ടാകും. റഡാർ സിഗ്നൽ സംവിധാനം വെള്ളത്തിൽ പ്രവർത്തിക്കില്ല. അതിനാൽ കുഴിബോംബുകൾ കണ്ടെത്താനുപയോഗിക്കുന്ന ഉപകരണങ്ങളടക്കം എത്തിക്കാനുള്ള ശ്രമം സൈന്യം നടത്തുന്നു. ഇന്നു കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചു നടത്തുന്ന പരിശോധനയിൽ ലോറി പുഴയിൽ ഉണ്ടോയെന്ന് വ്യക്തമാകുമെന്നാണു പ്രതീക്ഷ.
.
ഷീരൂരിൽ ഇന്നു മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണ്ണിടിച്ചിൽ ഉണ്ടായ ദിവസങ്ങൾക്ക് സമാനമായ മഴ വരും ദിവസങ്ങളിൽ ഉണ്ടാവാൻ‌ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. കോഴിക്കോട് കിണാശേരി സ്വദേശി മുബീന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. തടി കൊണ്ടുവരാനാണ് കർണാടകയിലേക്ക് പോയത്.

.

.

Share
error: Content is protected !!