നിപ ബാധിച്ച 14 കാരൻ മരിച്ചു: മലപ്പുറം ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചു; പൊതുജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ

മലപ്പുറം: ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലായിരുന്ന പതിനാല് കാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുട്ടിയെ ഇന്നലെയാണ് മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് മരണം.
.

ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപ സംശയമുണ്ടാകുകയും ശ്രവം പരിശോധനയ്ക്ക് അയച്ചതും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ ഒരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്.
.

246പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. ഹൈ റിസ്ക് പട്ടികയിലസുള്ള, ​രോ​ഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളാണ് ആദ്യം പരിശോധനക്ക് അയക്കുക. പൂനെയിൽ നിന്നും മൊബൈൽ ലാബ് കൂടി എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തും.
.

വണ്ടൂർ കരുവാരക്കുണ്ട് മേഖലയിൽ ഫീവർ ക്ലിനിക് സജ്ജീകരിക്കും. മൃഗ സംരക്ഷണ വകുപ്പ് മേഖലയിൽ നിന്നും മൃഗങ്ങളുടെ സാമ്പിൾ ശേഖരിക്കും. ഹൈ റിസ്കിൽ പെട്ട രണ്ടു പേർക്ക് പനി ബാധിച്ചിട്ടുണ്ട്. അവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അവരിൽ ഒരാൾക്ക് വൈറൽ ഫീവർ സ്ഥിരീകരിച്ചിട്ടുണ്ട്. .
പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. 15 ന് മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിക്ക് 20 നാണ് നിപ സ്ഥിരീകരിച്ചത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഒരാള്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇയാള്‍ ഉള്‍പ്പെട്ടെ സമ്പര്‍ക്ക പട്ടികയിലുളളവരെല്ലാം നിരീക്ഷണത്തിലാണ്.കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.

.
ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ ഉത്തരവ്. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കളക്ടര്‍ വ്യക്തമാക്കുന്നു,

.
രോഗം സ്ഥിരീകരിച്ച 14-കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്.
.
ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. സിനിമാ തിയേറ്ററുകള്‍ പൂര്‍ണ്ണമായും അടച്ചിടും. സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത് എന്നിവയെല്ലാം നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്നു.

.

മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങള്‍

  • പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
  • പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റ് കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.
  • സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്‌കൂള്‍ പ്രവൃത്തി സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.
  • കല്യാണം/മരണം/മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
  • പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാന്‍ പാടില്ലാത്തതും, ഒരു രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.
  • പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ കടിച്ചതോ, ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടുള്ളതല്ല. പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
  • പനി, ഛര്‍ദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്ന പക്ഷം രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ 0483-2732010,0483-2732050, എന്നീ നമ്പരുകളില്‍ വിളിച്ച് അറിയിക്കേണ്ടതുമാണ്.
Share
error: Content is protected !!