പിഎസ്‍സി കോഴ വിവാദത്തില്‍ ട്വിസ്റ്റ്; പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരന്‍, വെട്ടിലായി പാർട്ടി

കോഴിക്കോട്: പിഎസ്‍സി കോഴ വിവാദത്തില്‍ ട്വിസ്റ്റ്. ആരോപണ വിധേയനായ മുൻ സിപിഎം നേതാവ് പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരനായ ശ്രീജിത്ത്‌ പറഞ്ഞു. പ്രമോദ് എന്റെ നല്ല സുഹൃത്താണ്. പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ല. പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത്‌ വ്യക്തമാക്കി. എന്റെ പേര് എങ്ങനെ വന്നു എന്നതിൽ വ്യക്തതയില്ലെന്നും തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കുമെന്നും ശ്രീജിത്ത്‌ കൂട്ടിച്ചേര്‍ത്തു.
.
ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. കോഴ വിവാദത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് പ്രമോദിനെ പുറത്താക്കിയതെന്നാണ് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത്. ബിജെപി പ്രാദേശിക നേതാവ് ഉൾപ്പെടുന്ന സംഘവുമായി ചേർന്ന് പ്രമോദ് ക്രമക്കേട് നടത്തി എന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.
.
പാർട്ടി നടപടിയെ തുടർന്ന് പരാതിക്കാരനായ ശ്രീജിത്തിൻ്റെ വീടിന് മുന്നിൽ സമരമിരുന്ന് പ്രമോദ് കോട്ടൂളിയും അമ്മയും സമരം നടത്തിയിരുന്നു. കോഴവാങ്ങി എന്ന് പറയപ്പെടുന്ന 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ് നൽകിയത്, എപ്പോഴാണ്? എന്നാണ്? തുടങ്ങിയ വിവരങ്ങൾ ശ്രീജിത് തെളിവുസഹിതം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമോദും കുടുംബവും സമരം ആരംഭിച്ചത്. അതിന് പിന്നാലെയാണ് ശ്രീജിത്, പ്രമോദിന് പണം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. സംഭവത്തിൻ്റെ സത്യം തന്റെ അമ്മയേയും മകനേയും ബോധ്യപ്പെടുത്തണമെന്നും പ്രമോദ് ആവശ്യപ്പെട്ടിരുന്നു. പാർട്ടി തെറ്റദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണമെന്നും പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.
.

പരാതിക്കാരൻ്റെ വീടിന് മുന്നിൽ പ്രമോദും അമ്മയും മകനും സമരത്തിൽ
.

ഇത്രകാലമായി താൻ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. ഞാനൊരു മോശം വ്യക്തിയാണോ? ഇത്തരത്തിൽ ഒരു മാഫിയ ഉണ്ടെങ്കിൽ അത് തെളിയിക്കേണ്ട ഉത്തരാവാദിത്വം എനിക്കുണ്ട്. ജീവിച്ച ചുറ്റുപാടിൽ ഈ മേൽവിലാസം പകർന്നുതന്നത് ആരെന്ന് അറിയണം. ആരെയും വെല്ലുവിളിക്കുന്നില്ല. പ്രസ്ഥാനം സമൂഹത്തിന് മുന്നില്‍ മോശപ്പെട്ടുകൊണ്ടിരിക്കുകയാണ്- പ്രമോദ് പറഞ്ഞു.

.
വക്കീലിനെ ഒന്നും വയ്ക്കാന്‍ പറ്റിയ ഒരാളല്ല ഞാൻ. ഇവിടെ മാഫിയകളും റിയല്‍ എസ്റ്റേറ്റുമുണ്ടാകും. എന്നാല്‍, ഇതൊന്നും ചെയ്യാത്ത ആളെ ഇതിനകത്ത് കൊണ്ടുചെന്നെത്തിച്ച് കള്ളനാക്കരുത്. പട്ടിയെ പേപ്പട്ടി ആക്കി പുറംതള്ളുന്ന നടപടിയാണിത്, പ്രമോദ് കുറ്റപ്പെടുത്തി.
.
പാര്‍ട്ടി നടപടിയെടുക്കുന്നതില്‍ പാര്‍ട്ടിക്ക് ഒരു ബോധ്യം വേണ്ടേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു പ്രമോദിൻ്റെ മറുപടി. പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിയാകുന്നതില്‍ തനിക്ക് പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സി.പി.എമ്മില്‍ വിഭാഗീയതയുണ്ടോ എന്ന ചോദ്യത്തിന്‌ താൻ ഒരു പക്ഷത്തിൻ്റെയും ആളല്ലെന്നും പ്രമോദ് പറഞ്ഞു.
.
‘അവന്‍ അങ്ങനെ പണം വാങ്ങിയിട്ടില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. അതിനാലാണ് സമരത്തിനിറങ്ങിയത്. പാര്‍ട്ടിയില്‍ എന്തെങ്കിലും ആളുകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകും. അതിനാലായിരിക്കും ഈ വിഷയം ഉണ്ടായത്’- പ്രമോദിന്റെ അമ്മ പറഞ്ഞു.
.
പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. അദ്ദേഹത്തെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കും. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കുമെന്നും ശനിയാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമോദും കുടുംബവും സമരം ആരംഭിച്ചത്. എന്നാൽ സമരം ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും പരാതിക്കാരൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. പാർട്ടി കുറ്റം ആരോപിച്ച് നടപടിയെടുത്ത പ്രമോദിന് പണം നൽകിയിട്ടില്ലെന്ന് പരാതിക്കാരൻ തന്നെ പറഞ്ഞതോടെ പാർട്ടി തന്നെ വെട്ടിലായിരിക്കുകയാണ്.
.

Share
error: Content is protected !!