സ്വപ്‌നതീരത്ത് വിഴിഞ്ഞം: ‘കേരള വികസന അധ്യായത്തില്‍ പുതിയ ഏട്’; ആദ്യ മദര്‍ഷിപ്പിന് വന്‍ വരവേല്‍പ്, തുറമുഖം ട്രയല്‍ റണ്ണിന് തുടക്കം

തിരുവനന്തപുരം: കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീർഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗിച്ചു തുടങ്ങിയത്.
.
തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അന്താരാഷ്ട്ര ലോബികള്‍ക്കെതിരെ ഒന്നായി പോരാടിയതിന്‍റെ ഫലമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
.
ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
.
വിഴിഞ്ഞം മദർ പോർട്ട് ആയി മാറുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ലെന്നും ഇത് ഒന്നാം ഘട്ടം മാത്രമാണെന്നും വിശദമാക്കി. നാലാം ഘട്ടം പൂർത്തിയാകുമ്പോൾ വിശാല തുറമുഖമായി മാറും. 2028ഓടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറും. 10000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിയൊരുക്കും. അതിന് വേണ്ടുന്ന കരാർ ഒപ്പിടാൻ പോവുകയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. അദാനി ഗ്രൂപ്പ് പൂർണ സഹകരണത്തിന് തയാറാണ്.
.
അയൽ രാജ്യങ്ങൾക്കും അഭിമാനിക്കാൻ സാധിക്കും. വിഴിഞ്ഞം ചരിത്രപ്രസിദ്ധമാണെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള സർക്കാർ വിഴിഞ്ഞത്തിനായി പ്രയത്നിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരാണ് വിഴിഞ്ഞം തുറമുഖ അനുമതിക്കായി ശ്രമിച്ചത്. 2007ൽ വിഐഎസ്എല്ലിനെ നോഡൽ ഏജൻസിയാക്കി. 2010ൽ ടെൻഡർ നടപടികൾക്ക് ശ്രമിച്ചു. അപ്പോൾ ചൈനീസ് കമ്പനിയെന്ന് പറഞ്ഞ് ചിലർ ആക്ഷേപം ഉയർത്തി. അന്ന് മൻമോഹൻ സർക്കാരാണ്  അനുമതി നിഷേധിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
.
മൻമോഹൻ സിങ് സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നെന്നും പിന്നീട് 212 ദിവസം നീണ്ട ജനകീയ സമരം എൽഡിഎഫ് നടത്തി. തുടർന്ന് 2013 ലാണ് വീണ്ടും പദ്ധതി വരുന്നത്. നാടിന്റെ കൂട്ടായ ഇച്ഛാശക്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. നാം ഒറ്റകെട്ടായി ശ്രമിച്ചതിന്റെ ഫലമാണ് ഈ ദിനം. ഇന്ത്യയുടെ അന്താരാഷ്ട്ര പ്രാധാന്യം വിഴിഞ്ഞം തുറമുഖത്തോടെ വർദ്ധിക്കും.
.
വിഴിഞ്ഞം പദ്ധതിയെ ആദ്യം എതിര്‍ത്തതിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. അഴിമതിക്കോ ചൂഷണത്തിനോ ഉള്ള വഴിയായി വിഴിഞ്ഞം മാറരുതെന്ന് മാത്രമായിരുന്നു എൽഡിഎഫിന് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. അതിന്റെ എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് തുറമുഖം സജ്ജമാക്കിയത്. തുറമുഖത്തിനായി അർപ്പണബോധത്തോടെ അഹമ്മദ് ദേവർകോവിൽ പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
.
അതേ സമയം  പ്രതിപക്ഷത്തുനിന്ന് സ്ഥലം എം.എല്‍.എ എം. വിന്‍സെന്റ് മാത്രമാണു പങ്കെടുത്തത്. അതിനിടെ, പദ്ധതിയുടെ വിജയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച് യു.ഡി.എഫ് ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തുന്നുണ്ട്. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിക്കാത്തടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
.
വിഴിഞ്ഞം തനിക്ക് ദുഃഖപുത്രിയാണെന്ന് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ പ്രതികരിച്ചു. അക്കാലത്ത് നിരവധി ആരോപണങ്ങള്‍ കേട്ടതാണ്. ഒരുപാട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടിയാണ് അന്നും ഇന്നും എന്നും ശരിയെന്നും അവര്‍ പറഞ്ഞു.
.
വിഴിഞ്ഞത്തിന്റെ സംഭാവനകളെ തിരസ്‌കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ പറഞ്ഞു. പ്രതിക്ഷ നേതാവ് ഷാഡോ സി.എം ആണ്. പ്രതിപക്ഷം ജനാധിപത്യത്തിന്റെ ഭാഗമാണ്. ചരിത്രത്തെ മായ്ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. അതില്‍ ചിലത് മാത്രം മായ്ച്ചുകളയാനുള്ള ശ്രമമാണ് സി.പി.എമ്മിന്റേത്. വിഴിഞ്ഞത്തിനു ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നുള്ള അഭിപ്രായമില്ല. ജനമനസ്സില്‍ വിഴിഞ്ഞം ഉമ്മന്‍ചാണ്ടിയുടെ പേരിലാണെന്നും ചാണ്ടി പറഞ്ഞു.
.
കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി എൻ വാസവൻ ആയിരുന്നു അധ്യക്ഷൻ.. ഇന്നത്തെ ഔദ്യോ​ഗിക ചടങ്ങുകൾ പൂർത്തിയാക്കി കണ്ടെയ്നറുകൾ ഇറക്കിയതിന് ശേഷം നാളെയാണ് സാൻ ഫർണാണ്ടോ തീരം വിടുക.

.

Share
error: Content is protected !!