കൈത്താങ്ങുമായി കുവൈത്ത് സര്‍ക്കാര്‍; തീ പിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതര്‍ക്ക് 12.5 ലക്ഷം രൂപ സഹായധനം നൽകും

കുവൈത്തിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവർക്ക് കുവൈത്ത് ഭരണകൂടം 12.5 ലക്ഷം രൂപ (15,000 ഡോളർ) ധനസഹായം നൽകുമെന്ന് റിപ്പോർട്ട്. എംബസികൾ വഴി ഈ തുക വിതരണം ചെയ്യുമെന്ന് സർക്കാർ വ‍ൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമമായ അൽ ഖബസാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കുവൈത്ത് സർക്കാറിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

.

കുവൈത്തിലെ മംഗെഫിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അറിയിച്ചിരുന്നു. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനമെടുത്തു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിക്കുകയും ചെയ്തിരുന്നു.

.

കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് അവർ ജോലി ചെയ്തിരുന്ന എൻബിടിസി കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാമും പറഞ്ഞിരുന്നു. മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകുമെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

.

Share
error: Content is protected !!