‘അഹങ്കാരികളെ ശ്രീരാമന്‍ 241-ല്‍ പിടിച്ചുകെട്ടി’; BJP-ക്കെതിരെ രൂക്ഷവിമര്‍ശനവുമായി RSS നേതാവ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ബി.ജെ.പിയ്‌ക്കെതിരെ  രൂക്ഷവിമര്‍ശനവുമായി വീണ്ടും ആര്‍.എസ്.എസ്. അഹങ്കാരികളെ ശ്രീരാമന്‍ 241-ല്‍ പിടിച്ചുകെട്ടിയെന്ന് ആര്‍.എസ്.എസ്. ദേശീയ നിര്‍വാഹക സമിതി അംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. 370 സീറ്റെന്ന അവകാശവാദവുമായി മത്സരിച്ച് ബി.ജെ.പി. കേവലഭൂരിപക്ഷത്തിനും താഴെ 240 സീറ്റ് മാത്രം നേടിയതിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

.

‘ജനാധിപത്യത്തില്‍ രാമരാജ്യത്തെ സഭ നോക്കൂ, രാമനെ ആരാധിച്ചവര്‍ ക്രമേണെ അഹങ്കാരികളായി മാറി. ആ പാര്‍ട്ടി വളര്‍ന്ന് വലിയ പാര്‍ട്ടിയായി. എന്നാല്‍ അഹങ്കാരം കാരണം അവര്‍ക്ക് കിട്ടേണ്ട വോട്ടുകളും അധികാരവും ദൈവം തടഞ്ഞു. രാമനെ എതിര്‍ത്തവര്‍ക്ക് അധികാരം കിട്ടിയില്ല. അവരെല്ലാവരും ഒന്നിച്ചുനിന്നിട്ട് പോലും രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ദൈവത്തിന്റെ നീതി സത്യമാണ്’, ഇന്ദ്രേഷ് കുമാര്‍ തുടര്‍ന്നു.

.

‘രാമനെ ആരാധിക്കുന്നവര്‍ വിനയാന്വിതരായിരിക്കണം. രാമനെ എതിര്‍ക്കുന്നവരെ രാമന്‍തന്നെ കൈകാര്യം ചെയ്തുകൊള്ളും. രാമന്‍ ആരേയും കരയിക്കില്ല. രാമന്‍ എല്ലാവര്‍ക്കും നീതിനല്‍കും. രാമന്‍ ജനങ്ങളെ സംരക്ഷിക്കും. രാവണനുവരെ നല്ലത് മാത്രമാണ് അദ്ദേഹം ചെയ്തത്’, ഇന്ദ്രേഷ് പറഞ്ഞു.

.

ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരോക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാറും രംഗത്തെത്തിയത്. യഥാര്‍ഥ സ്വയം സേവകന് അഹങ്കാരമുണ്ടാകില്ലെന്നും ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നുമാണ് ഭാഗവത് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യത പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

.

Share
error: Content is protected !!