സത്യപ്രതിജ്ഞക്ക് മുമ്പേ പിണങ്ങി അജിത് പവാർ, മന്ത്രിസഭയിലേക്കില്ല; ചടങ്ങ് ബഹിഷ്കരിച്ചേക്കും

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗം. കാബിനറ്റ് പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് എൻസിപിയുടെ നിലപാട്. സത്യപ്രതിജ്ഞ ചടങ്ങുകൾ അടക്കം ബഹിഷ്കരിച്ചേക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭയിലും ചേരേണ്ടെന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം.

.

മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻസിപി പ്രതീക്ഷിച്ചിരുന്നത്. പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിക്കുന്നതിനാൽ അദ്ദേഹത്തെ പരിഗണിക്കാൻ മോദി തയാറായില്ല. പാർട്ടിയുടെ ഏക എംപിയും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻസിപി പ്രതിഷേധമറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.

.

മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15നാണ് തുടങ്ങുക. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ മാസങ്ങൾ അവശേഷിക്കെ എൻസിപിയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന നിലപാടും ബിജെപിക്കുള്ളിലുണ്ട്.

.

രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ പുതിയ മന്ത്രിസഭയിലുമുണ്ട്‌. സഖ്യകക്ഷികളില്‍ നിന്ന് 13 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതില്‍ 16 എം.പിമാരുള്ള ടിഡിപിയില്‍ നിന്നും 12 എം.പിമാരുള്ള ജെഡിയുവില്‍ നിന്ന് രണ്ട് പേര്‍ വീതമാണ്‌ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് ഒമ്പത് പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിമാരാകും.

.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത പ്രധാനമന്ത്രി നടത്തുന്ന ചായസല്‍ക്കാരത്തിലേക്ക് മന്ത്രിമാരായി നിശ്ചയിച്ചവരെ നരേന്ദ്ര മോദി നേരിട്ട് വിളിച്ച് ക്ഷണിച്ചു. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിക്കും പാര്‍ട്ടി ദേശീയ സെക്രട്ടറി ജോര്‍ജ് കുര്യനും മോദിയുടെ വിളിയെത്തി. സത്യപ്രതിജ്ഞാ ചടങ്ങിനെത്താനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്നും,  ഞാന്‍ അനുസരിക്കുന്നുവെന്നും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മകനും ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഡല്‍ഹിയിലെത്തുക. 67 പേര്‍ക്ക് ഇതുവരെ ക്ഷണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 13 പേര്‍ സഖ്യകക്ഷികളില്‍ നിന്നും 54 പേര്‍ ബിജെപിയില്‍ നിന്നുമാണ്.

.

Share
error: Content is protected !!