മേയര്‍ – യദു തര്‍ക്കം: ‘സച്ചിന്‍ ദേവ് MLA ബസില്‍ കയറി’; ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്തി കണ്ടക്ടര്‍

തിരുവനന്തപുരം: മേയർ – കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ തർക്കത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരേ രേഖകൾ. സച്ചിൻ ദേവ് എം.എൽ.എ. ബസിൽ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെട്ടതായും കണ്ടെത്തൽ. സച്ചിൻ ദേവ് എം.എൽ.എ. ബസിൽ കയറിയ കാര്യം കണ്ടക്ടർ ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

.

സർവീസ് എന്തുകൊണ്ട് മുടങ്ങി എന്ന കാരണം കെ.എസ്.ആർ.ടി.സിയിൽ നൽകേണ്ടതുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടർ ട്രിപ്പ് ഷീറ്റ് തയ്യാറാക്കിയത്. ഇതിലാണ് സച്ചിൻ ദേവ് എം.എൽ.എ. ബസിൽ കയറിയതായി രേഖപ്പെടുത്തിയിട്ടുള്ളത്.

.

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയും സംഘവും ചേർന്ന് ബസ് തടഞ്ഞു നിർത്തുകയും സർവീസ് തടസപ്പെടുത്തുകയും ചെയ്തു എന്നാണ് യദുവിന്റെ പരാതി.

.

കെ.എസ്.ആർ.ടി.സിയുടെ സർവീസ് തടസപ്പെടുത്തിയിട്ടില്ലെന്നും കാർ കുറുകെ ഇട്ടിട്ടില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിൽ സച്ചിൻ ദേവ് എം.എൽ.എയും മേയറുമടക്കം പറഞ്ഞത്. എന്നാൽ ഇതിനെതിരായ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പുറത്തുവന്നു. കൂടാതെ താൻ ബസിന്റെ ഫുട്ബോർഡിലാണ് കയറിയതെന്നും ഉള്ളിലേയ്ക്ക് പ്രവേശിച്ചില്ലെന്നുമാണ് സച്ചിൻ ദേവ് മുൻപ് പറഞ്ഞിരുന്നത്. ഇപ്പോൾ സച്ചിൻ ദേവ് എം.എൽ.എ. ബസിൽ കയറി എന്നതിനുള്ള തെളിവാണ് കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റ്. ഈ രേഖ കെഎസ്ആർടിസിയിൽ നിന്നും പൊലീസ് ശേഖരിച്ചു.

.

അതേസമയം, മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചു. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻസീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

.

Share
error: Content is protected !!