‘റഫ ആക്രമണം ഉടൻ അവസാനിപ്പിക്കണം’: ഇസ്രായേലിനോട് അന്താരാഷ്ട്ര കോടതി, തൊട്ടുപിന്നാലെ ആക്രമണം നടത്തി ഇസ്രയേൽ

ഹേഗ്: റഫ ആക്രമണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗസ്സയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ ഹരജിയിൽ വിധി പറയുകയായിരുന്നു കോടതി. ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്നാൽ കോടതി ഉത്തരവ് പുറത്തുവന്ന് മിനിറ്റുകൾക്കകം ഇസ്രയേൽ യുദ്ധ വിമാനങ്ങൾ റഫ നഗരത്തിൽ നിരവധി ആക്രമണങ്ങൾ നടത്തി. ബോംബ് ആക്രമണത്തിന്റെ ശബ്ദം ഭയാനകരമായിരുന്നെന്നും കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നതായും പ്രദേശവാസിയായ സന്നദ്ധ പ്രവർത്തകൻ ബ്രിട്ടിഷ് മാധ്യമമായ ബിബിസിയോട് പറഞ്ഞു. തുടർച്ചയായി ആക്രമണം നടക്കുന്നതിനാൽ ആശുപത്രിയിലെ രക്ഷാപ്രവർത്തകർക്ക് അക്രമ സ്ഥലത്തെത്താൻ കഴിയാത്ത സാഹചര്യമാണ്. രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി ഹമാസ് വക്താവ് ബിബിസിയോട് പറഞ്ഞു.

 

ഫലസ്തീൻ ജനതയെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളിൽ നിന്ന് ഇസ്രായേൽ പിൻമാറണമെന്ന് കോടതി ആവശ്യപ്പെട്ടു. എട്ട് ലക്ഷത്തിലേറെ ഫലസ്തീനികൾ അഭയാർത്ഥികളായി മാറി. റഫ ആക്രമണം ഫലസ്തീനികളുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കി. കരയാക്രമണം കാരണം അഭയാർഥികളാകുന്നവരുടെ എണ്ണം ഇനിയും ഉയരും.

റഫയിൽ ആക്രമണം സിവിലിയൻ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടുകയാണ്. യു.എൻ വംശഹത്യാ ചട്ടപ്രകാരം റഫ ആക്രമണം പൂർണ തകർച്ചയിലേക്കാവും കാര്യങ്ങൾ എത്തിക്കുക. ഗസ്സയിലെ ദുരന്തപൂർണ്ണമായ അവസ്ഥ മുൻനിർത്തി നേരത്തെ പുറപ്പെടുവിച്ച കോടതി ഉത്തരവ് ഇസ്രായേൽ നടപ്പാക്കണം.

ഗസ്സയിൽ എവിടെയും പ്രവേശിച്ച് അന്വേഷണം നടത്താൻ ഇസ്രായേൽ അനുമതി നൽകണം. റഫയിൽ എല്ലാ സൈനിക നടപടികളും ഉടൻ നിർത്തണം. റഫ അതിർത്തി തുറന്ന് ഗസ്സയിൽ ഉടനീളം സഹായം എത്തിക്കാൻ വൈകരുതെന്നും കോടതി ആവശ്യപ്പെട്ടു.

വംശഹത്യ ആരോപണം അന്വേഷിക്കാൻ ഇസ്രായേൽ ഫലപ്രദമായ നടപടി സ്വീകരിക്കുകയും ഉചിത സമിതിയെ അനുവദിക്കുകയും വേണം. ഒരു മാസത്തിനകം കൈക്കൊണ്ട നടപടികൾ കോടതിയെ ഇസ്രായേൽ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. രണ്ടിനെതിരെ 13 ജഡ്ജിമാർ റഫ ആക്രമണം നിർത്തണമെന്ന കോടതി വിധിയെ പന്തുണച്ചു.

അതേസമയം, കോടതി വിധി ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രത്യേക യോഗം വിളിച്ചു. കോടതി വിധി ഗസ്സ യുദ്ധത്തിൽ നിന്ന്​ തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന്​ നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.

.

Share
error: Content is protected !!