ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി, ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ഗുരുതരാവസ്ഥയിൽ

കൊല്ലം: പരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. പൂതക്കുളം തെങ്ങിൽ വീട്ടിൽ പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാ​ഗിനെ കൊട്ടിയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ശ്രീജു (50)നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. കടബാധ്യതയാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം.

രാവിലെ എട്ടുമണിയായിട്ടും വാതിൽ അടഞ്ഞുകിടന്നതിനെ തുടർന്നാണ് സമീപത്ത് താമസിക്കുന്ന ബന്ധു വീട്ടിലെത്തി പരിശോധിച്ചത്. ഉടനെ നാലു പേരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രി വൈകിയാവാം സംഭവം നടന്നതെന്നാണ് നി​ഗമനം. 3 പേരുടെയും കഴുത്തറുത്തതിന് ശേഷം ഗൃഹനാഥൻ കൈ‌ ഞരമ്പറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

മേസ്തിരിയായിരുന്നു ശ്രീജു. പ്രീത പൂതക്കുളം ബാങ്കിലെ കളക്ഷൻ ഏജൻ്റാണ്. ശ്രീനന്ദ 7-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ശ്രീരാ​ഗ് +2 കഴിഞ്ഞു. പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഷത്തിൻ്റെ അംശം ഉള്ളിൽ ചെന്നിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.

.

Share
error: Content is protected !!