ബിജെപിക്ക് തിരിച്ചടി: ഹരിയാണയിലേയും രാജസ്ഥാനിലേയും എംപിമാര്‍ രാജിവെച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ തുടരുന്നു. ഹരിയാണയിലും രാജസ്ഥാനിലും ബിജെപിക്ക് തിരിച്ചടി നല്‍കി രണ്ട് എംപിമാര്‍ പാര്‍ട്ടി വിട്ടു. ഹരിയാണയിലെ ബിജെപി എംപി ബ്രിജേന്ദ്ര സിങാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് അദ്ദേഹം അറിയിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഹിസാര്‍ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് ബ്രിജേന്ദ്ര. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തിയാണ് ബ്രിജേന്ദ്ര പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.പിതാവും മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ബിരേന്ദര്‍ സിങും കോണ്‍ഗ്രസില്‍ ചേരും.

രാഷ്ട്രീയ കാരണങ്ങളാലാണ് ബി.ജെ.പി വിടുന്നതെന്ന് നേരത്തെ ഇദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ‘നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവച്ചു. ഹിസാറിലെ പാർലമെൻ്റ് അംഗമായി പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടിയോടും ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും ഞാൻ നന്ദി പറയുന്നു’ -അദ്ദേഹം ‘എക്സി’ൽ കുറിച്ചു.

മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചൗധരി ബീരേന്ദർ സിങ്ങിൻ്റെ മകനാണ് ബ്രിജേന്ദ്ര സിങ്. 2014-ല്‍ കോണ്‍ഗ്രസ് വിട്ടാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. ബ്രിജേന്ദ്രയും പിതാവും ഗുസ്തി താരങ്ങളെ പിന്തുണച്ചും കര്‍ഷക സമരത്തെ പിന്തുണച്ചും നേരത്തെ രംഗത്തെത്തിയിരുന്നു. 2019-ല്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബ്രിജേന്ദ്ര ഹിസാറില്‍ നിന്ന് വിജയിച്ചത്.

രാജസ്ഥാനില്‍ ചുരു മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം.പി രാഹുല്‍ കസ്‌വാനാണ് പാര്‍ട്ടി വിട്ട മറ്റൊരു നേതാവ്. അദ്ദേഹവും ഉടനെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ചുരുവില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് തവണ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടുള്ള രാഹുല്‍ കസ് വാന് ബിജെപി ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ചുരുവില്‍നിന്ന് അദ്ദേഹം ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും.

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!