ഇ.ഡിക്ക് തിരിച്ചടി; ഡി.കെ. ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് തള്ളി സുപ്രീംകോടതി. 2018-ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2019 സെപ്തംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്നും നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു.

2017-ല്‍ ഇ.ഡി. അന്വേഷണത്തിന് പിന്നാലെ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ അനുയായികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡും നടന്നിരുന്നു. ശിവകുമാറിന്റെ വീട്ടില്‍നിന്ന് 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെടുത്തതായാണ് അന്ന് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റ് പറഞ്ഞത്. എന്നാല്‍, അങ്ങനെ പണം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പിയുമായി ബന്ധപ്പെട്ട തുകയയിരിക്കുമെന്ന് ശിവകുമാര്‍ തിരിച്ചടിച്ചു.

അറസ്റ്റ് ചെയ്ത് അടുത്ത മാസംതന്നെ കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചിരുന്നു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019-ല്‍ ശിവകുമാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അനുകൂല വിധി ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അനുകൂല വിധി ലഭിച്ചിരിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!