ചാലിയാറിൽ 17-കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പോലീസ്; മരിക്കുന്നതിന് മുമ്പ് സഹോദരിക്ക് വാട്സാപ്പ് സന്ദേശം അയച്ചു

എടവണ്ണപ്പാറ(മലപ്പുറം): ചാലിയാറില്‍ 17-കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് വാഴക്കാട് പോലീസ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുട്ടി സഹോദരിക്ക് വാട്സാപ്പ് സന്ദേശമയച്ചതായും ഇതിൽ ഇക്കാര്യം വ്യക്തമാണെന്നും മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് ചാലിയാറിലെ മുട്ടിങ്ങല്‍ കടവില്‍ 17-കാരിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കരാട്ടെ അധ്യാപകന്‍ ഊര്‍ക്കടവ് വലിയാട്ട് സിദ്ദീഖലി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി നിലനില്‍ക്കെയായിരുന്നു സംഭവം. ഇതോടെ കരാട്ടെ അധ്യാപകനെതിരേ ഗുരുതര ആരോപണവുമായി വീട്ടുകാരും നാട്ടുകാരും രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി പുഴയില്‍ മൂന്നാള്‍ താഴ്ചയിലുള്ള കുഴികളുണ്ട്. ഇതില്‍ വീണാണ് കുട്ടി മരിച്ചത്. വസ്ത്രങ്ങള്‍ പെണ്‍കുട്ടി സ്വയം ഊരിമാറ്റിയതാകുമെന്നാണ് നിഗമനം. വെള്ളത്തില്‍ മുങ്ങാന്‍ പ്രയാസമായതിനാലാകം പെണ്‍കുട്ടി വസ്ത്രങ്ങള്‍ സ്വയം ഊരിമാറ്റിയതെന്നും പോലീസ് പറഞ്ഞു.

മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ കുട്ടിയുടെ വസ്ത്രം പൊലീസ് കണ്ടെടുക്കുന്നു (ഇടത്ത്), കുട്ടിയുടെ കരാട്ടെ വസ്ത്രങ്ങൾ (വലത്ത്)

പെണ്‍കുട്ടി വീട്ടില്‍നിന്നിറങ്ങിയതിന് പിന്നാലെ സഹോദരിക്ക് വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു. ‘എനിക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കാന്‍ പ്രയാസമുണ്ട്’ എന്നായിരുന്നു പെണ്‍കുട്ടി സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അന്നേദിവസം പകല്‍ 11 മണിക്ക് ശേഷം പെണ്‍കുട്ടിയുടെ ഫോണിലേക്ക് മറ്റാരുടെയും ഫോണ്‍കോളുകള്‍ വന്നിട്ടില്ലെന്നും പോലീസ് പറയുന്നു.

തിങ്കളാഴ്ച വൈകിട്ട് മുതല്‍ വീട്ടില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ രാത്രിയോടെയാണ് ചാലിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കരാട്ടെ അധ്യാപകനായ സിദ്ദീഖലിയുടെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഏറെനാളായി മനോവിഷമത്തിലായിരുന്നു. പീഡനത്തില്‍ കരാട്ടെ അധ്യാപകനെതിരേ പരാതി നിലനില്‍ക്കെയായിരുന്നു പെണ്‍കുട്ടിയുടെ മരണം. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്ന് സംശയമുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം.

സംഭവവവുമായി ബന്ധപ്പെട്ട് കരാട്ടെ അധ്യാപകനായ സിദ്ദീഖലി റിമാന്‍ഡിലാണ്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ, പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ സിദ്ദീഖലിക്കെതിരേ കൂടുതല്‍ പെണ്‍കുട്ടികളും വിദ്യാര്‍ഥികളുടെ ബന്ധുക്കളും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്. സിദ്ദീഖലി നിരന്തരം ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചിരുന്നതായും അധ്യാപകനായ താന്‍ ‘പരമഗുരു’വാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും വിദ്യാര്‍ഥിനി വെളിപ്പെടുത്തിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!