‘ശക്തമായി തിരിച്ചടിക്കും’: ജോർദാനില്‍ 3 യുഎസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ജോ ബൈഡൻ

വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്കു സമീപം യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രൂക്ഷപ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈ‍ഡൻ. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണു ബൈഡന്റെ ആരോപണം.

ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ബൈഡൻ പറഞ്ഞു. ‘‘വളരെ മോശമായ ദിവസമായിരുന്നു.  ഞങ്ങളുടെ സൈനികത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു കരുത്തരായ സൈനികരെ ഞങ്ങൾക്കു നഷ്ടപ്പെട്ടു. തിരിച്ചടിക്കും’’– സൗത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈ‍ഡൻ പറഞ്ഞു. ആക്രമണത്തിനു പിന്നാലെ റിപ്പബ്ലിക്കൻ സെനറ്റർമാർ ബൈഡൻ ഭരണകൂടത്തെ വിമർശിച്ചു. ഇറാനെതിരെ ശക്തമായ സൈനിക തിരിച്ചടി നൽകണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടു.  ഞങ്ങളുടെ സൈനികരുടെയും രാജ്യത്തിന്റെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും പ്രതിരോധ സെക്രട്ടറി ലോയ്‍ഡ് ഓസ്റ്റിൻ പറഞ്ഞു.

യുഎസ് സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തിൽ 34 സൈനികർക്കാണു പരുക്കേറ്റത്. കൂടുതൽ പേർ ചികിത്സ തേടുന്ന സാഹചര്യത്തിൽ പരുക്കേറ്റവരുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കാം. മികച്ച ചികിത്സയ്ക്കായി എട്ടു സൈനികരെ ജോർദാനിൽനിന്നും ഒഴിപ്പിച്ചതായുമാണ് വിവരം. ഇസ്രയേൽ–ഹമാസ് യുദ്ധം തുടങ്ങിയതിനു പിന്നാലെ, ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളിൽനിന്നും 150 ഓളം തവണയാണ് യുഎസ് സൈനികർ ആക്രമണം നേരിട്ടിട്ടുള്ളത്. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.

സിറിയൻ അതിർത്തിയോടു ചേർന്നാണ് ആക്രമണമുണ്ടായതെന്നാണ് അധികൃതർ പറയുന്നത്. സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന, ഇറാന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് – ഇസ്രയേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഈ മേഖലയിൽ യുഎസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.

ഇറാഖിലും സിറിയയിലുമുള്ള യുഎസ് സൈനികരെ ഉന്നമിട്ട് ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണു മൂന്നു പേർ കൊല്ലപ്പെട്ടത്. സമീപകാലത്തായി യുഎസ് സൈനികർക്കെതിരെ ഈ മേഖലയിൽ 158 ചെറിയ ആക്രമണങ്ങൾ ഉണ്ടായതായാണ് കണക്ക്. ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് പലതവണ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, അവയൊന്നും യുഎസ് സൈന്യത്തിന് കാര്യമായ നാശമുണ്ടാക്കിയിരുന്നില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!