പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി; നിയമത്തിന് ബഹ്റൈൻ പാർലമെന്‍റിന്‍റെ അംഗീകാരം

പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു.

ഒരു പ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകക്ക് രണ്ടു ശതമാനം ലെവി ചുമത്താനുള്ള നിയമത്തിനാണു പാർലമെൻ്റ് അംഗീകാരം നൽകിയത്. നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു. എം.പിമാരുടെ നിർദേശത്തെ സർക്കാർ എതിർത്തിരുന്നെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാർ അഭിപ്രായപ്പെട്ടത്.

പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ലെവിയെന്നും സർക്കാർ നിലപാടെടുത്തു. പണം കൈമാറ്റ സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്‌റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും ഉടമ്പടികളിലും ഒപ്പുവച്ചിട്ടുണ്ട്. അത് ലംഘിക്കാനാവില്ലെന്നും സർക്കാർ എം.പിമാർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. നികുതി നീക്കം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക, വാണിജ്യ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സർക്കാർ വിലയിരുത്തിയത്.

നികുതി നിയമവിരുദ്ധമായ ട്രാൻസ്ഫർ ചാനലുകളുടെ ആവിർഭാവത്തിന് കാരണമാകുമെന്നും നികുതികൾ തൊഴിലാളികൾ അടക്കാതിരിക്കുകയും സ്‌പോൺസർമാർ അടക്കാൻ നിർബന്ധിതരാവുകയും ചെയ്യുമെന്നും ഇത് ബിസിനസുകാരുടെ സാമ്പത്തികഭാരം കൂട്ടുമെന്നും സർക്കാർ നിലപാടെടുത്തു. ബഹ്‌റൈനിലെ കമ്പനികളിലും ബാങ്കുകളിലും നേതൃസ്ഥാനത്തുള്ള പ്രവാസികൾ മറ്റ് രാജ്യങ്ങളിലേക്ക് ചുവടുമാറാൻ ഇതിടയാക്കുമെന്നും സർക്കാർ വിശദീകരിച്ചു. ബഹ്റൈൻ ചേംബറും ബഹ്റൈൻ ബിസിനസ് മെൻ അസോസിയേഷനും ശിപാർശയോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!