കബളിപ്പിക്കാനുള്ള ഹമാസ് തന്ത്രമെന്ന് കരുതി, രക്ഷിക്കണമെന്ന് നിലവിളിച്ചിട്ടും സ്വന്തം സൈനികരെ ഇസ്രയേൽ വെടിവച്ചിട്ടു; സൈന്യത്തിന് തെറ്റ് പറ്റിയെന്ന് ഇസ്രയേൽ

ടെല്‍ അവീവ്: സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതിലുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇസ്രയേല്‍. അബദ്ധവശാല്‍ സംഭവിച്ചതായതിനാല്‍ ബന്ദികളെ വധിച്ച സൈനികര്‍ക്കെതിരെ തത്കാലം നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്.) വ്യക്തമാക്കി.

ആക്രമണം നടത്തുന്ന സമയം ഹീബ്രൂ ഭാഷയില്‍ ബന്ദികള്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചിരുന്നതായും അത് തങ്ങളെ കുടുക്കാനുള്ള ഹമാസിന്റെ യുദ്ധ തന്ത്രമാണെന്ന് കരുതി ഇസ്രായേൽ സൈനികര്‍ സ്വന്തം സൈനികർക്ക് നേരെ ആക്രമണം തുടരുകയായിരുന്നുവെന്നും ഐ.ഡി.എഫ്. കുറ്റപത്രത്തില്‍ വ്യക്തമാക്കി. ബന്ദികളുണ്ടായിരുന്ന കെട്ടിടത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചിരുന്നുവെന്ന് സൈനികര്‍ കരുതി. സൈന്യം കെട്ടിടം വളഞ്ഞപ്പോള്‍ പുറത്തേക്കിറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ച് ഹമാസുകാരെ സൈനികര്‍ കൊലപ്പെടുത്തി. ബന്ദികളും ഇവരുടെ കൂട്ടത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാകാമെന്നും ഇതിനിടെ സൈന്യം വെടിവെച്ചതാകാമെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ബന്ദികള്‍ കൊല്ലപ്പെട്ടതിന് ഒരു ദിവസം മുമ്പ് ഇവരെ പാര്‍പ്പിച്ച കെട്ടിടത്തിനു സമീപത്തു നിന്ന്, ബന്ദികളുണ്ട് എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നതായി അന്വേഷണറിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ 13-നാണ് വടക്കന്‍ ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്മാരായ യോതം ഹൈം (28) സമര്‍ തലാല്‍ക്ക (22) അലോണ്‍ ഷംരിസ് (26) എന്നിവര്‍ കൊല്ലപ്പെടുന്നത്. സഹിക്കാനാവാത്ത ദുരന്തമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യൂഹു സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ബന്ദികള്‍ സ്വന്തം സൈനികരാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രേയേലില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!