വിസിറ്റിംങ് വിസയിൽ ജോലിതേടി എത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് കുടംബം; മലയാളി യുവതിക്കെതിരെ പരാതിയുമായി മാതാവ്

വിസിറ്റിങ് വിസയിൽ ജോലിതേടിപോയ യുവാവ് അജ്മാനിൽ വെച്ച് മരിച്ചത് കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. സംഭവത്തിൽ കൊലപ്പെട്ട യുവാവിൻ്റെ മതാവ് അന്വോഷണം ആവശ്യപ്പെട്ട് അധികൃതർക്ക് മുന്നിലെത്തി. കൊല്ലം മയ്യനാട് ശോഭ മൻസിലിൽ ശോഭിതയാണ് തന്‍റെ മകൻ അനന്തന്‍റെ (27) മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 25നാണ് അനന്തൻ യു.എ.ഇയിലേക്ക് പോയത്. തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപം താമസിക്കുന്ന യുവതിയാണ് അനന്തനെ വിസിറ്റിങ് വിസയിൽ കൊണ്ടുപോയത്. അവിടെ അജ്മാനിലുള്ള ഈ യുവതിയുടെ ഫ്ലാറ്റിലാണ് അനന്തൻ താമസിച്ചിരുന്നത്. അവിടെയെത്തി പത്താം ദിവസമായ ഒക്ടോബർ നാലിന് അനന്തൻ മരിച്ചെന്ന വിവരമാണ് ലഭിച്ചത്. 12ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുകയും ചെയ്തു.

മകന്‍റെ മരണവിവരം അറിഞ്ഞ് വിഷംകഴിച്ച് ആശുപത്രിയിലായ ശോഭിത അപകടനില തരണം ചെയ്തശേഷം ഇതേക്കുറിച്ച് അന്വേഷണം നടത്തി. തനിക്ക് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെന്നും അനന്തന്‍റേത് ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായെന്നും മാതാവ് പറയുന്നു. ഒന്നിലധികം സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചേർന്ന് ശാരീരികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതാണെന്ന് ശോഭിത നൽകിയ പരാതിയിൽ പറയുന്നു.

അനന്തൻ ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് അനന്തനെ കൊണ്ടുപോയ യുവതി ഇവരോട് പറഞ്ഞത്. അജ്മാൻ കേന്ദ്രീകരിച്ച് പെൺവാണിഭവും മയക്കുമരുന്ന് വിൽപനയും നടത്തുന്ന റാക്കറ്റിൽ തന്‍റെ മകനെ പെടുത്തിയതാണെന്നും അതിന്‍റെ കേരളത്തിലെ ഏജന്‍റാണ് തിരുവനന്തപുരം സ്വദേശിയായ യുവതിയെന്നും ശോഭിത പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അനന്തൻ അമിതമായ അളവിൽ മയക്കുമരുന്നും ലൈംഗികശേഷി വർധന മരുന്നും കഴിച്ചിരുന്നുവെന്നും ലൈംഗികാവയവങ്ങൾക്കും മറ്റും ഗുരുതര പരിക്കുകൾ പറ്റിയിരുന്നുവെന്നും പറയുന്നുണ്ട്. ശരീരം മുഴുവൻ നഖം കൊണ്ടുള്ള മുറിവ് പറ്റിയിരുന്നു. മരിക്കുന്നതിന് അരമണിക്കൂർ മുമ്പ് തന്നെ വിളിച്ച അനന്തൻ ഏറെ സന്തോഷവാനായിരുന്നുവെന്നും അടുത്ത ദിവസം ഇന്‍റർവ്യൂ ഉള്ളതായി പറയുകയും ചെയ്തിരുന്നതായി ശോഭിത പറഞ്ഞു.

തന്‍റെ പേരിലുള്ള സേഫ്റ്റി ഓഫിസർ സർട്ടിഫിക്കറ്റ് അയച്ചുതരണമെന്ന് അനന്തൻ പറഞ്ഞിരുന്നു. അത് മെയിലിൽ അയച്ചുകൊടുത്തു. തൊട്ടടുത്ത പ്രഭാതത്തിലാണ് മരണവിവരം അറിയുന്നത്. അതിനുമുമ്പ് മകൻ മയക്ക് മരുന്ന് ഉപയോഗിച്ചതിന് പൊലീസ് പിടിയിലായതായി വിസ നൽകിയ യുവതി വിളിച്ചു പറഞ്ഞു. പിന്നീടാണ് ഹൃദയാഘാതം മൂലം ആശുപത്രിയിൽ വെച്ച് മരിച്ചുവെന്ന് വിളിച്ചു പറഞ്ഞത്. മകൻ മരിച്ചെന്ന് അറിഞ്ഞതോടെ വിഷം കഴിച്ച താൻ അവശനിലയിൽ ആശുപത്രിയിലായെന്നും ഇവർ പറഞ്ഞു.

അജ്മാനിൽ നിന്ന് പൊതുപ്രവർത്തകൻ അഷ്റഫ് താമരശേരി മുൻകൈയെടുത്താണ് അനന്തന്‍റെ മൃതദേഹം നാട്ടിലെത്തിച്ചത്. കൊല്ലം സിറ്റി പൊലീസ് കമീഷണർ അടക്കമുള്ളവർക്കാണ് ശോഭിത പരാതി നൽകിയിരിക്കുന്നത്.

(കടപ്പാട്: മാധ്യമം)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

Share
error: Content is protected !!