പെട്ടെന്നുള്ള പ്രകോപനമെന്നു മുസ്തഫ, വിശ്വസിക്കാതെ പൊലീസ്; സുഹൃത്തുക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ദുരൂഹത തുടരുന്നു

തൃത്താല: കണ്ണനൂർ ഇരട്ടക്കൊലക്കേസിൽ പ്രതി ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ വീട്ടിൽ മുസ്തഫയുടെ  (27) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ വീട്ടിൽ അൻസാർ (28), കാരക്കാട് തേനാത്ത് പറമ്പിൽ അഹമ്മദ് കബീർ (27) എന്നിവരുടെ കൊലയ്ക്കു പിന്നിൽ മുസ്തഫ തന്നെയാണെന്നു ചോദ്യം ചെയ്യലിൽ വെളിപ്പെട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. അൻസാറിനെയും കബീറിനെയും  എങ്ങനെ  മുസ്തഫയ്ക്ക് ഒറ്റയ്ക്കു കൊലപ്പെടുത്താൻ കഴിഞ്ഞു എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നുള്ളതു കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം നടന്ന ഭാരതപ്പുഴയിലെ കണ്ണനൂർ കയത്തിനു സമീപവും കരിമ്പനക്കടവിലും പരിസര പ്രദേശങ്ങളിലും ഇന്നലെ പ്രതിയുമായി പൊലീസ് തെളിവെടുത്തു. കൊല ചെയ്യാൻ ഉപയോഗിച്ചെന്നു കരുതുന്ന കത്തി പുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം കണ്ടെത്തി. പുഴക്കരയിൽ നടന്ന വാക്കുതർക്കത്തെ തുടർന്ന് അൻസാറിനെയാണ് ആദ്യം ആക്രമിച്ചതെന്നും ഇതു തടയാൻ ചെന്ന കബീറിനെയും ആക്രമിച്ചുവെന്നും പ്രതി പറഞ്ഞതായി പൊലീസ് പറയുന്നു.

 

വ്യാഴാഴ്ച രാത്രി ഏഴരയോടെ  കഴുത്തിനു വെട്ടേറ്റ നിലയിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ അൻസാർ (28) മരിച്ചിരുന്നു. സുഹൃത്ത് മുസ്തഫയാണു വെട്ടിയതെന്നും മരിക്കുന്നതിനു മുൻപ് അൻസാർ വെളിപ്പെടുത്തി. സംഭവത്തിൽ മുസ്തഫയെ അന്നു തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെയാണു വെള്ളിയാഴ്ച ഉച്ചയോടെ ഇരുവരുടെയും ഒപ്പമുണ്ടായിരുന്ന കാരക്കാട് തേനാത്ത് പറമ്പിൽ അഹമ്മദ് കബീറിന്റെ (27) മൃതദേഹം ഭാരതപ്പുഴ കണ്ണനൂർ കയത്തിനു സമീപം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഇതോടെയാണ് ഇരട്ടക്കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയത്. മൂവരും മീൻപിടിക്കാനാണു കാറിൽ പുഴക്കരയിൽ എത്തിയതെന്നു പൊലീസ് പറയുന്നു. കൊല്ലപ്പെട്ട രണ്ടു പേരുടെയും മൃതദേഹം ഓങ്ങല്ലൂർ കൊണ്ടൂർക്കര ജുമാ മസ്ജിദിൽ കബറടക്കി. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണു കേസന്വേഷിക്കുന്നത്.

പെട്ടെന്നുള്ള പ്രകോപനമെന്നു മുസ്തഫ; വിശ്വസിക്കാതെ പൊലീസ്


അൻസാറിനെയും അഹമ്മദ് കബീറിനെയും കൊലപ്പെടുത്തിയത് പെട്ടെന്നുള്ള പ്രകോപനത്താലാണെന്നു പ്രതി മുസ്തഫയുടെ മൊഴി. ഇരട്ടക്കൊലപാതകം നടത്തിയതു മുസ്തഫയാണെന്നു കണ്ടെത്തിയെങ്കിലും ഇയാൾ നൽകിയ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ആസൂത്രിതമായി ഇവരെ പുഴക്കരയിലെത്തിച്ചു കൊലപ്പെടുത്തിയതാണോ എന്നതുൾപ്പെടെ പരിശോധിക്കുന്നുണ്ട്. മീൻപിടിക്കാനായാണു പ്രതിയും സുഹൃത്തുക്കളായ കൊല്ലപ്പെട്ടവരും കാറിൽ പുഴക്കരയിൽ എത്തിയത്. ഇവിടെ പൊലീസ് നടത്തിയ തിരച്ചിലിൽ വലയും മറ്റും കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ കടയിൽ നിന്നു മൂവരും ചായകുടിച്ച് ഇറങ്ങിപ്പോകുന്നതു കണ്ടവരും ഉണ്ട്.

പ്രതിയും കൊല്ലപ്പെട്ടവരും തമ്മിൽ മറ്റ് ഇടപാടുകളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള ഘട്ടത്തിൽ അന്വേഷണം വഴിതെറ്റിക്കാനും പ്രതി മുസ്തഫ ശ്രമിച്ചിരുന്നു. അൻസാറിനെ കൊലപ്പെടുത്തിയത് അഹമ്മദ് കബീർ ആണെന്നായിരുന്നു പ്രതി മുസ്തഫയുടെ മൊഴി. പൊലീസിന്റെ തുടർച്ചയായ ചോദ്യം ചെയ്യലിലും ഇയാൾ മൊഴി ആവർത്തിച്ചു. അഹമ്മദ് കബീറിന്റെ മൊബൈൽ ഫോൺ ലൊക്കേഷനും പുഴക്കരയിലായിരുന്നു. പിന്നീടു നടത്തിയ തിരച്ചിലിലാണ് അഹമ്മദ് കബീറിന്റെ മൃതദേഹം കണ്ടെത്തിയത്. അൻസാറിനും അഹമ്മദ് കബീറിനും കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു.

2 കേസായി അന്വേഷിക്കും
തൃത്താലയിലേത് ഇരട്ടക്കൊലപാതകമാണെങ്കിലും 2 കൊലപാതകവും 2 വ്യത്യസ്ത കേസുകളായി റജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തിൽ മുസ്തഫ മാത്രമാണു പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസന്റെ നേതൃത്വത്തിൽ ജില്ലയിലെ 4 ഇൻസ്പെക്ടർമാർ ഉൾപ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്നത്. കൊലപാതകം നടന്ന പുഴക്കരയിൽ നിന്നു സുപ്രധാന തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

 

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!