വൻ മാറ്റങ്ങളോടെ സൗദിയ എയർലൈൻസ് ഇന്ന് മുതൽ പുതു യുഗത്തിലേക്ക്; നിറത്തിലും സേവനത്തിലും ഭക്ഷണത്തിലും വൻ മാറ്റങ്ങൾ – വീഡിയോ

അടിമുടി മാറി സൗദി എയർലൈൻസ്. നിറത്തിലും സേവനത്തിലും വൻ മാറ്റങ്ങളോടെ ഇന്ന് മുതൽ സൗദി എയർലൈൻസ് പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യാത്രക്കാർക്കുള്ള സേവനത്തിൽ അഭൂതപൂർവമായ പരിഷ്കാരങ്ങളാണ്  സൗദി എയർലൈൻസ് അവതരിപ്പിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് “സൗദിയ” എന്ന പേരിൽ ഒരു വെർച്വൽ അസിസ്റ്റന്റിനെയാണ് വിമാന കമ്പനി അവതരിപ്പിക്കുന്നത്. വ്യോമയാന മേഖലയിൽ ലോകത്ത് തന്നെ ആദ്യത്തേതാണിത്. ടെക്സ്റ്റ് ചാറ്റിലൂടെയും വോയിസ് ചാറ്റിലൂടെയും ടിക്കറ്റ് ബുക്കിംഗും, ബോഡിംഗ് പാസ് എടുക്കലുമുൾപ്പെടെയുള്ള മറ്റ് ഫ്ലൈറ്റ്  നടപടിക്രമങ്ങളും ഇനി മുതൽ ഈ വെർച്ച്വൽ സഹായിയിലൂടെ സാധ്യമാകും.

അൽ ഫുർസാൻ പ്രോഗ്രാമിന്റെ എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റൽവൽക്കരിക്കും. ഏകീകൃത ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ സർക്കാർ പൊതുമേഖലക്ക് വേണ്ടി എളുപ്പത്തിൽ ടിക്കറ്റുകൾ ഇഷ്യൂ ചെയ്യാനും വീണ്ടും നൽകാനും പ്രാപ്തമാക്കുന്ന ഇലക്ട്രോണിക് വാലറ്റ് സേവനവും ആരംഭിച്ചു.

“സൗദിയ” ക്രൂ അംഗങ്ങൾക്കായി പുതിയ യൂണിഫോമും പുറത്തിറക്കിയിട്ടുണ്ട്. സവിശേഷമായ സൗദി സ്വഭാവത്തോടെയാണ് പുതിയ യൂണിഫോമിൻ്റെ രൂപകൽപ്പന. കൂടാതെ വിമാന യാത്രക്കാരോടുള്ള ആതിഥ്യമര്യാദയുടെ ശൈലിയിലും പ്രകടമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

മുന്തിയ ഇനം ഈന്തപ്പഴങ്ങളോടൊപ്പം, ഉയർന്ന നിലവാരമുള്ള സൗദി കോഫിയും നൽകിയാണ് ഇനി യാത്രക്കാരെ വിമാനത്തിൽ സ്വീകരിക്കുക. ഭക്ഷണത്തിലും സൗദി സംസ്കാരം പ്രതിഫലിപ്പിക്കും. അതിനായി എയർ ഷെഫ്  വഹിക്കുന്ന പങ്കിന് പുറമെ രാജ്യത്തിന്റെ അസംസ്കൃത വസ്തുക്കളും ഉപയോഗിക്കും.

 

പുതിയ ക്യാബിൻ ക്രൂ യൂണിഫോം

 

 

യാത്രക്കാരുടെ പഞ്ചേന്ദ്രിയങ്ങളെ സ്പർശിക്കും വിധത്തിൽ 40 ലധികം വ്യത്യസ്ഥമായ ഭക്ഷണ വിഭവങ്ങളാണ് മെനുവിൽ  ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ഓരോ പ്രദേശത്തേയും ഭക്ഷണ വൈവിധ്യങ്ങളെ കുറിച്ചും സംസ്കാരത്തെ കുറിച്ചും യാത്രക്കാർക്ക് പഠിക്കാൻ സഹായകരമാകും വിധമാണ് ഇവയുടെ ക്രമീകരണം. പരമ്പരാഗത സുഗന്ധമുള്ള ടിഷ്യൂകളും യാത്രക്കാർക്ക് നൽകും.

 

 

 

രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്തികൊണ്ട് പുതിയ മൂന്ന് നിറങ്ങളിലൂടെയാണ് “സൗദിയ” അതിൻ്റെ പുതിയ ഐഡൻ്റിറ്റി അവതരിപ്പിക്കുന്നത്. അഭിമാനത്തിന്റെ പ്രതീകമായി ദേശീയ പതാകയിലെ പച്ച നിറമാണ് അതിൽ ഏറ്റവും പ്രധാനം. ഔദാര്യം, സംസ്കാരം, ആതിഥ്യമര്യാദ എന്നിവ പ്രതീകമായി ഈന്തപനയും വാളും മുദ്രണം ചെയ്തിട്ടുണ്ട്. രാജ്യത്തിൻ്റെ ആകാശത്തേയും കടലിനേയും പ്രതിനിധീകരിക്കുന്ന നീല വർണവും പുതിയ ഐഡൻ്റിറ്റിയിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമാണ്. ഇതിനൊക്കെ പുറമെ രാജ്യത്തിന്റെ സമ്പന്നതയെയും ഉറച്ച ആധികാരികതയെയും  പ്രതീകപ്പെടുത്തുന്ന മണലിൻ്റെ നിറവും ചേർന്നതാണ് വിമാനത്തിൻ്റ പുതിയ കളർ.

 

 

ഗസ്റ്റ് ക്യാബിൻ്റെ ഡിസൈനുകളും നിറങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ വിമാനത്തിനകത്തെ വിനോദ സംവിധാനങ്ങളിലും വൻ പരിഷ്കാരങ്ങളാണ്  വരുത്തിയത്. മെലഡികൾക്ക് പുറമെ സൗദിയിലെ പ്രാദേശിക ഉള്ളടക്കം, ചാനലുകൾ, ഓഡിയോ പ്രോഗ്രാമുകൾ, സൗദി സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീത വിരുന്ന് എന്നിവയും വിനോദ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു വിമാനം ഉപയോഗിച്ച് സർവീസ് ആരംഭിച്ച  “സൗദിയ” എയർലൈൻസിന് ഇപ്പോൾ 140 ലധികം വിമാനങ്ങൾ സ്വന്തമായുണ്ട്. “സൗദിയ” ഇപ്പോൾ ഒരു പുതിയ യുഗത്തിനും വ്യതിരിക്തമായ ഘട്ടത്തിനും സാക്ഷ്യം വഹിക്കുകയാണെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇബ്രാഹിം ബിൻ അബ്ദുൾ റഹ്മാൻ അൽ ഒമർ പറഞ്ഞു.  4 ഭൂഖണ്ഡങ്ങളിലായി 100-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന മേഖലയിലെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായി സൗദിയ മാറിയെന്നും അദ്ദേഹം പറഞ്ഞു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

പുതിയ ഐഡൻ്റിറ്റിയുടെ പ്രഖ്യാപന ചടങ്ങിൽ  നിന്നുള്ള ദൃശ്യം

 

േ്ിോ

Share
error: Content is protected !!