ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം: ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതിയിൽ, ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലി‍ഡിയയുടെ അറസ്റ്റാണ് തടഞ്ഞത്. കേസിൽ കോടതി സർക്കാരിന്റെയും, എക്സൈസ് ക്രൈംബ്രാഞ്ചിന്റെയും വിശദീകരണം തേടി. വിശദീകരണം ലഭിച്ച ശേഷമാകും തുടർനടപടികൾ.

ലഹരി മരുന്നു കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ എക്സൈസ് ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ലിഡിയ പറയുന്നത്. രണ്ടു തവണ അന്വേഷണ സംഘം ലിഡിയയെ ചോദ്യം ചെയ്തിരുന്നു. കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘം ഭീഷണിപ്പെടുത്തിയതായും ലിഡിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദീകരിച്ചു. ഷീല സണ്ണിക്കെതിരെയും ലിഡിയ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഷീല സഹോദരിയിൽനിന്ന് പണം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം.

നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീലയുടെ ബാഗിൽനിന്ന് എക്സൈസ് പിടിച്ചത് എൽഎസ്‌ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഷീല എൽഎസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ്, ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയർന്നുവന്നത്. ലഹരി വസ്തുക്കൾ കയ്യിൽ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്ക്കോടതികളിൽനിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

‌കേസ് ഇങ്ങനെ: ചാലക്കുടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിൽ ബ്യൂട്ടി പാർലർ ഉടമയെ ഒരു ലക്ഷം രൂപയുടെ ലഹരി ലഹരിമരുന്നുമായി പിടികൂടി എന്ന് ഫെബ്രുവരി 27നാണ് എക്സൈസ് പത്രക്കുറിപ്പു പുറത്തിറക്കിയത്. 28നു ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയായി. ചാലക്കുടി പ്രധാന പാതയിൽ ടൗൺഹാളിന് എതിർവശത്താണു ഷീലയുടെ ബ്യൂട്ടി പാർലർ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ കെ.സതീശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി വിൽപനയെന്നും പാർലറിലെത്തുന്ന യുവതികളെയാണു ലക്ഷ്യമിട്ടിരുന്നതെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു. സ്റ്റാംപുകൾ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നതടക്കം കൃത്യമായ വിവരമാണു ലഭിച്ചതെന്ന് എക്സൈസ് പറയുന്നു. ബാഗ് പരിശോധിച്ചപ്പോൾ ഉള്ളിൽ ചെറിയൊരു അറയിൽ 12 സ്റ്റാംപുകൾ കണ്ടു. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്തെന്നും സ്റ്റാംപുകൾ കാക്കനാട് റീജനൽ ലാബിലേക്കു പരിശോധനയ്ക്കയച്ചെന്നുമാണ് എക്സൈസ് വിശദീകരണം.

 

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ അന്ന് അറിയിച്ചത്. ബ്യൂട്ടി പാർലറിൽ ലഹരി വിൽപന നടക്കുന്നതായി എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് ഇരുചക്ര വാഹനത്തിൽനിന്ന് ലഹരിമരുന്ന് സഹിതം ഷീലയെ പിടികൂടിയതെന്നായിരുന്നു എക്സൈസ് ഭാഷ്യം.

 

എന്നാൽ ഇല്ലാത്ത ലഹരി മരുന്നിന്റെ പേരിൽ രണ്ടര മാസത്തോളം ജയിലിൽ കിടന്നശേഷം നിരപരാധിത്വം വ്യക്തമായതിനു പിന്നാലെ, എക്സൈസ് വകുപ്പിനെതിരെ ആരോപണങ്ങളുമായി ചാലക്കുടിയിലെ ഷീല സണ്ണി രംഗത്തെത്തിയിരുന്നു. ആരോ കൃത്യമായി പറഞ്ഞുവിട്ടതു പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥർ ചാലക്കുടിയിലെ ബ്യൂട്ടി പാർലറിലെത്തി ലഹരി മരുന്ന് എന്ന പേരിൽ പൊതികൾ കണ്ടുപിടിച്ചതെന്ന് ഷീല പറഞ്ഞു. ബ്യൂട്ടി പാർലറിൽ ഇഷ്ടം പോലെ സ്ഥലമുണ്ടെങ്കിലും കൃത്യമായി ബാഗ് തുറന്ന് അതിന്റെ അറയിൽനിന്ന് അവർ ഒരു പൊതിയെടുത്തതായി ഷീല പറഞ്ഞു. തന്നെ കുടുക്കാൻ ശ്രമിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും ഷീല ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ എക്സൈസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ലഭിച്ചത് എൽ.എസ്.ഡി. ആണോ എന്ന് ഉറപ്പിച്ചത് ഊഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു. വാട്സാപ്പ് കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സ്റ്റാമ്പ് പിടിച്ചത്. പിടിച്ചെടുത്ത സ്റ്റാമ്പ് പരിശോധിക്കാൻ ടെസ്റ്റിങ് കിറ്റ് ഉണ്ടായിരുന്നില്ല എന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Share
error: Content is protected !!