സൗദി യുവതിക്കെതിരേ ലൈം​ഗികാതിക്രമം; മല്ലു ട്രാവലർക്കെതിരേ ലുക്ക്-ഔട്ട് നോട്ടീസ്, വിമാനത്താവളത്തിൽ വെച്ച് പിടികൂടാൻ നിർദേശം

സൗദി യുവതിയോട് ലൈംഗികാതിക്രമം കാട്ടി എന്ന കേസിൽ വ്‌ളോഗറായ മല്ലുട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളത്തിലാണ് ലുക്ക്-ഔട്ട് നോട്ടീസ്. വ്ളോഗറോട് ഹാജരാകാൻ പോലീസ് നിർദേശം നൽകി.

ഇയാൾ വിദേശത്തായതിനാൽ പരാതി ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന് ഇയാളെ ചോദ്യംചെയ്യാനോ മറ്റു നടപടികളിലേക്കു കടക്കാനോ സാധിച്ചിരുന്നില്ല. എത്രയും വേഗം സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് നിർദേശം നൽകിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

ഇയാൾ കേരളത്തിൽ എത്തുകയാണെങ്കിൽ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് തങ്ങളെ അറിയിക്കണമെന്നാണ് പോലീസ് നിർദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ മുമ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് ആണ് കേസിനാസ്പദമായ സംഭവം. അഭിമുഖവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ഉണ്ടായതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പുറത്തേക്ക് പോയ സമയത്തായിരുന്നു സംഭവമെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മല്ലു ട്രാവലർ ഷാക്കിര്‍ സുബ്ഹാനെതിരേ കേസെടുത്തത്. എന്നാൽ തനിക്കെതിരേ ഉയരുന്നത് കള്ളപ്പരാതിയാണെന്ന് ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

അതിനിടെ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ സൗദി സ്വദേശിനി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ സൗദി എംബസിയെയും സൗദി കോണ്‍സുലേറ്റിനെയും വിവരമറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരി സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.

ഇന്ത്യയിലെത്തിയശേഷം ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും എന്തെങ്കിലും അതിക്രമങ്ങള്‍ നേരിടുകയാണെങ്കില്‍ പുറത്തുപറയാന്‍ മടിക്കാതെ പോലീസിനെ അറിയിക്കണമെന്നാണ് കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും അവര്‍ പറഞ്ഞു. അതേസമയം, തനിക്കെതിരേയുള്ള പരാതി വ്യാജമാണെന്നായിരുന്നു മല്ലുട്രാവലറിന്റെ പ്രതികരണം. സാമൂഹിക മാധ്യമത്തിലെ റീച്ചിനും പ്രൊമോഷന്‍സിനും വേണ്ടിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നതെന്നും മല്ലുട്രാവലര്‍ ആരോപിച്ചു.

 

 

 

പരാതിക്കാരിയുടെ വാക്കുകളില്‍നിന്ന്:-

മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍ എറണാകുളത്തേക്ക് വിളിച്ചിരുന്നു. തുടര്‍ന്ന് എറണാകുളത്തെ ഹോട്ടലില്‍ ലോബിയിലിരുന്ന് എന്റെകൂടെ വന്നയാള്‍ക്കൊപ്പം മല്ലുട്രാവലറുമായി സംസാരിച്ചു. പിന്നീട് അയാള്‍ മുറിയിലേക്ക് ക്ഷണിച്ചു. മുറിയിലിരിക്കെ ഒപ്പമുണ്ടായിരുന്നയാള്‍ പുറത്തുപോയി. ഈ സമയത്താണ് ഷാക്കിര്‍ അതിക്രമം കാട്ടിയത്. രണ്ടുകൈകളിലും സ്പര്‍ശിച്ച പ്രതി ബലമായി കിടക്കയിലേക്ക് തള്ളിയിട്ടു. ശരീരത്തില്‍ സ്പര്‍ശിച്ച് അപമര്യാദയായി പെരുമാറി. തള്ളിമാറ്റിയെങ്കിലും പിന്നീട് വീണ്ടും വന്നു. സ്വകാര്യഭാഗങ്ങള്‍ എന്റെ ശരീരത്തില്‍ ഉരസി. എന്തിനാണ് എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ഞാനൊരു പുരുഷനാണ് എനിക്ക് സെക്‌സ് ചെയ്യണം എന്നാണ് പറഞ്ഞത്. തുടര്‍ന്ന് മുറിയില്‍നിന്ന് ഞാന്‍ മാറി. ഒപ്പമുണ്ടായിരുന്നയാളെ വിളിച്ചുവരുത്തി പോകാമെന്ന് പറഞ്ഞു. സംഭവിച്ചത് എന്താണെന്ന് അവിടെവെച്ച് പറഞ്ഞില്ല. പറഞ്ഞാല്‍ അവര്‍ രണ്ടുപേരും വഴക്കിടും.

ഞങ്ങളുടെ ഹോട്ടലിലെത്തിയശേഷം അവനോട് കാര്യം പറഞ്ഞു. സൗദി എംബസിയെയും സൗദി കോണ്‍സുലേറ്റിനെയും വിവരമറിയിച്ചു. പോലീസിനെയും അറിയിച്ചു. എറണാകുളം പോലീസിനും സൗദി എംബസിക്കും നന്ദി അറിയിക്കുന്നു. ഇന്ത്യയിലെത്തി ആദ്യമായാണ് ഇത്തരമൊരു അനുഭവം.

എന്തെങ്കിലും തരത്തിലുള്ള അതിക്രമം നേരിടുകയാണെങ്കില്‍ പുറത്തുപറയാന്‍ മടിക്കരുതെന്നും പോലീസിനെ അറിയിക്കണമെന്നുമാണ് എനിക്ക് കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കാനുള്ള സന്ദേശം.

 

മല്ലുട്രാവലറിന്റെ പ്രതികരണത്തില്‍നിന്ന്:-

സൗദി വനിതയാണ് ആദ്യം മെസേജ് അയച്ചത്. വലിയ ഫാനാണെന്ന് പറഞ്ഞു. ഓക്കെ മീറ്റ് ചെയ്യാമെന്ന് പറഞ്ഞു. എവിടെയാണ് മീറ്റ് ചെയ്യാമെന്ന് ചോദിച്ചപ്പോള്‍ ഹോട്ടലില്‍വെച്ച് കാണാമെന്ന് പറഞ്ഞു. അവരുടെ ഒപ്പമുണ്ടായിരുന്നയാള്‍ക്ക് നമ്പര്‍ കൊടുത്തു. പരാതിക്കാരിയുമായി ഇതുവരെ ചാറ്റ് പോലും ചെയ്തിട്ടില്ല. ഒരുദിവസം ഇവര്‍ വീട്ടിലേക്ക് വന്നു. ക്ഷണിച്ചിട്ടൊന്നുമല്ല, വന്നോട്ടെയെന്ന് ചോദിച്ചപ്പോള്‍ വന്നോളൂ എന്നുപറഞ്ഞു.

കൊച്ചിയിലുള്ള സമയത്ത് കാണാന്‍ വരട്ടെയെന്ന് ചോദിച്ചു. ഇവര്‍ വരുന്നതിന് മുന്‍പ് മറ്റൊരുകുട്ടി കാണാന്‍പറ്റുമോയെന്ന് ചോദിച്ചു. അവരുമായി മുറിയിലിരുന്ന് സംസാരിച്ചു. അവര്‍പോയി. അടുത്തത് പുതിയ ബിസിനസ് പ്ലാന്‍ സംസാരിക്കാനായി മറ്റൊരു അതിഥി വന്നു. സഹോദരനും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇവര്‍ രണ്ടുപേരും വന്നത്. അവിടെ പീഡിപ്പിക്കാനൊന്നും ശ്രമിച്ചിട്ടില്ല. സാമ്പത്തികമായി എന്തെങ്കിലും സഹായംകിട്ടുമോ പ്രൊമോഷന്‍സ് കിട്ടുമോ എന്നറിയാനാണ് എന്റെയെടുത്ത് വന്നത്.

തുടര്‍ന്ന് യുവതി പേഴ്‌സണലായി സംസാരിക്കണമെന്ന് പറഞ്ഞു. അവന്‍ മാറിനിന്നു. ഞാന്‍ സൗദിയിലേക്ക് തിരികെപോകും സൗദിയില്‍ ജോലി അന്വേഷിക്കുന്നുണ്ട്. ജോലി കിട്ടാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. ഞാന്‍ അപ്പോള്‍തന്നെ സുഹൃത്തിനെ വിളിച്ചു. യുവതിയുടെ ബയോഡാറ്റ അയച്ചുകൊടുത്തു. രണ്ടുപേരെയും ഇരുത്തി സംസാരിച്ചു. പേഴ്‌സണല്‍ ലൈഫ് പരാജയമാണെന്ന് അവര്‍തന്നെ പറയുന്നു. അവര്‍ പിരിയുമെന്നത് ഉറപ്പാണ്. മാനസികമായി വിഷമം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ വിഷമത്തിലാണെന്നായിരുന്നു മറുപടി. എന്നാല്‍, ഒരു ഡ്രൈവ് പോകാമെന്ന് ഞാന്‍ പറഞ്ഞു. രണ്ടുപേരെയും കൂട്ടി കാറില്‍ ഡ്രൈവിന് പോയി. തിരികെ ഹോട്ടലിലെത്തി ബൈ പറഞ്ഞ് രണ്ടുപേരും പോയി. മൂന്നുദിവസം കഴിഞ്ഞാണ് കേസ് കൊടു്ക്കുന്നത്.

എനിക്ക് ഇവരെ ഉപദ്രവിക്കേണ്ട ആവശ്യമുണ്ടോ. രണ്ടുപേര്‍ക്കും പൈസ ആവശ്യമുണ്ട്. അവരുടെ കൈയില്‍ പൈസയില്ല. ആറായിരം റിയാല്‍ മാത്രമേ കൈയിലുള്ളൂവെന്ന് പറഞ്ഞു. അവര്‍ക്ക് പ്രൊമോഷന്‍സ് വേണം, റീച്ച് വേണം. അതിന് വേണ്ടിയാകും ഇതെല്ലാം. എന്റെ മുറിയില്‍ ഒരുപെണ്ണ് പോലും വരാറില്ല. കൊച്ചിയിലാണെങ്കില്‍ ഞാന്‍ എപ്പോഴും ഒറ്റയ്ക്കാകും. നാട്ടില്‍ ഇതുപോലെ പൊട്ടത്തരം ചെയ്യാന്‍പറ്റിയ പൊട്ടനല്ല താന്‍. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം. അത് കോടതിയില്‍ സമര്‍പ്പിക്കണം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!