ബാൽക്കണിയിൽ തുണിയിടുന്നതിനും റോഡ് മുറിച്ച് കടക്കുന്നതിനും മാത്രമല്ല, സൗദിയിൽ വേറെയും നിരവധി പിഴകൾ

ലോക ടൂറിസം സംഘടന (World Tourism Organization) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ആദ്യപാദത്തിൽ സൗദി അറേബ്യ ലോകത്ത് അതിവേഗം വളരുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. സൗദി സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്കായി വീസ നിയന്ത്രണങ്ങളിൽ ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ടൂറിസം വ്യവസായത്തിൽ സമീപകാലത്ത് സൗദി ശ്രദ്ധേയമായ നാഴികക്കല്ലുകളാണ് കൈവരിച്ചത്. 2030 നുള്ളിൽ 10 കോടി സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കാനുള്ള പരിപാടികളാണ് സൗദി ഭരണകൂടം ആസൂത്രണം ചെയ്യുന്നത്.

ഇതിന്റെയെല്ലാം ഭാഗമായി സൗദി ഒട്ടേറെ മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്നുണ്ട്. പല നിയമങ്ങളും പരിഷ്കരിച്ചു, ചിലത് കർശനമാക്കി. പുതിയ ശിക്ഷകളും പിഴകളും ചുമത്തി. നിയമലംഘനങ്ങൾ ഗുരുതരം, ഗുരുതരമല്ലാത്തത് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പുതുക്കിയ പട്ടികയിലുള്ളത്. മനുഷ്യന്റെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ പൊതുജനാരോഗ്യത്തിനോ ദോഷം വരുത്തുന്നവയാണ് ഗുരുതരമായ നിയമലംഘനങ്ങൾ. ലംഘനത്തിന്റെ തരവും ആവർത്തനത്തിന്റെ വ്യാപ്തിയും അനുസരിച്ചാണ് ലംഘനങ്ങൾക്കുള്ള പിഴകൾ കണക്കാക്കുന്നത്. ഒരു രാജ്യത്ത് ജീവിക്കുമ്പോൾ ആ രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥരാണ് എന്നതിനാൽ സൗദിയിലെ നിയമങ്ങളിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വൻ ‌തുക പിഴ നൽകേണ്ടിവരും അത്തരത്തിലുള്ള നിയമങ്ങൾ ഏതൊക്കെയാണ്? വിശദമായി പരിശോധിക്കാം.

 

∙ റോഡുകളിലൂടെ അലക്ഷ്യമായി നടക്കൽ 

നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ റോഡ് മുറിച്ചുകടക്കുന്നവരെ കാത്തിരിക്കുന്നത് പിഴയാണ്. സീബ്ര ലൈനുകളിലൂടെ അല്ലാതെ  തിരക്കേറിയ റോഡുകൾ മുറിച്ചു കടക്കുന്നവർക്ക് 1000 റിയാൽ വരെയാണ് പിഴ ചുമത്തുന്നത്. ഇത്തരത്തിൽ റോഡ് മുറിച്ചു കടക്കുന്നവരുടെ ഇഖാമ (താമസരേഖ) വാങ്ങി ഫോട്ടോ എടുത്താണ് പിഴ ചുമത്തുക. വിവിധ ഭാഗങ്ങളിൽ കാൽനട യാത്രക്കാരിൽനിന്ന് പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. കാൽനടക്കാർക്കായി നിശ്ചയിച്ചിരിക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതും കുറ്റകരമാണ്. റോഡ് മുറിച്ചു കടക്കാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലത്തു കൂടി കാൽനട യാത്രക്കാർക്ക് നീങ്ങുമ്പോൾ അത് തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനമോടിക്കുന്നതും പിഴശിക്ഷ ലഭിക്കാനിടയാക്കും.

 

 

 

∙ റസ്റ്ററന്റുകളിൽ തൊഴിലാളികളുടെ വ്യക്തിശുചിത്വം നിർബന്ധം

തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് ഇനി മുതൽ 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കും. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ നഗരസഭകളെയും ബലദിയകളെയും (മുനിസിപ്പാലിറ്റി) അഞ്ചായി തരംതിരിച്ചാണ് നിയമലംഘനങ്ങൾക്കുള്ള പിഴകൾ നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരേ നിയമലംഘനത്തിന് വൻനഗരങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും ഉയർന്ന തുകയും ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കുറഞ്ഞ തുകയുമാണ് പിഴ.

 

തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് ഒന്നാം വിഭാഗത്തിൽപ്പെട്ട നഗരങ്ങളിൽ 1000 റിയാൽ, രണ്ടാം വിഭാഗത്തിൽപ്പെട്ട നഗരങ്ങളിൽ 800 റിയാൽ, മൂന്നാം വിഭാഗത്തിൽപ്പെട്ട നഗരങ്ങളിൽ 600 റിയാൽ, നാലാം വിഭാഗത്തൽപ്പെട്ട നഗരങ്ങളിൽ 400 റിയാൽ, അഞ്ചാം വിഭാഗത്തിൽപ്പെട്ട നഗരങ്ങളിൽ 200 റിയാൽ എന്നിങ്ങിനെയാണ് സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തുക.

കൈയുറകൾ ധരിക്കാത്തതിനും ശിരസ്സിലെ മുടി മറയ്ക്കാത്തതിനും മാസ്‌ക് ധരിക്കാത്തതിനും യൂണിഫോം ധരിക്കാത്തതിനും പിഴയുണ്ട്. വാച്ചുകളും കൈകളിൽ ആഭരണങ്ങളും ധരിക്കാൻ പാടില്ലാത്ത ജോലി ചെയ്യുന്നവർ ജോലിക്കിടെ ഇവ ധരിക്കുന്നതിനും പിഴ ചുമത്തും.

ജോലിക്കിടെ മൂക്ക് സ്പർശിക്കൽ, വായ സ്പർശിക്കൽ, തുപ്പൽ എന്നീ തെറ്റായ ആരോഗ്യശീലങ്ങൾ തൊഴിലാളികൾ കാണിക്കുന്നതിന് ഒന്നാം വിഭാഗത്തിൽപ്പെട്ട നഗരങ്ങളിൽ 2000 റിയാലും രണ്ടാം വിഭാഗത്തിൽപ്പെട്ട നഗരങ്ങളിൽ 1600 റിയാലും മൂന്നാം വിഭാഗത്തിൽപ്പെട്ട നഗരങ്ങളിൽ 1200 റിയാലും നാലാം വിഭാഗത്തിൽപ്പെട്ട നഗരങ്ങളിൽ 800 റിയാലും അഞ്ചാം വിഭാഗത്തിലെ നഗരങ്ങളിൽ 400 റിയാലും എന്ന തോതിലാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുക.

 

∙ കെട്ടിടത്തിന്റെ ബാൽക്കണികളിൽ വസ്ത്രമിട്ടാലും പിഴ

ബാൽക്കണികളിൽ കെട്ടിടത്തിന്റെ ഭംഗിക്ക് നിരക്കാത്ത വിധത്തിൽ വസ്ത്രങ്ങളോ ഹാങ്ങറുകളോ മറ്റു വസ്തുക്കളോ വയ്ക്കാൻ പാടില്ല. 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴചുമത്തും. നിരത്തുവക്കിലെ കെട്ടിടങ്ങൾ നിർമാണ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണം. കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് മറച്ചുകെട്ടിയിട്ടുണ്ടെങ്കിലും വ്യവസ്ഥയിലധികം ഉയരം പാടില്ല. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക വഴിയൊരുക്കണം.

∙ ബലദിയ ലൈസൻസ് പുതുക്കാതെ സ്ഥാപനം പ്രവർത്തിച്ചാൽ

ബലദിയ (മുനിസിപ്പാലിറ്റി) ലൈസൻസ് പുതുക്കാതെ സ്ഥാപനം പ്രവർത്തിച്ചാൽ 1000 മുതൽ 5000 റിയാൽ വരെ പിഴയുണ്ട്. ലൈസൻസ് കാണുന്ന വിധത്തിൽ പ്രദർശിപ്പിച്ചില്ലെങ്കിലും ക്യുആർ കോഡ് സ്റ്റിക്കർ വച്ചില്ലെങ്കിലും പിഴ ലഭിക്കും. കെട്ടിടത്തിന്റെ മുൻഭാഗത്ത് സ്റ്റിക്കറുകൾ പതിക്കൽ നിയമവിരുദ്ധമാണ്. നിലത്തിന് വിള്ളലുകൾ ഉണ്ടാവുക, വ്യാപാര സ്ഥാപനങ്ങളിലെ ടോയ്‌ലെറ്റുകൾ വൃത്തിഹീനമാവുക, കൈ കഴുകാൻ സോപ്പ് വയ്ക്കാതിരിക്കുക എന്നിവയും നിയമലംഘനമാണ്.

 

 

∙ ഉപയോഗശൂന്യമായ വാഹനം റോഡിൽ ഉപേക്ഷിച്ചാൽ പിഴ

ഉപയോഗശൂന്യമായ വാഹനം റോഡിൽ 20 ദിവസത്തിലേറെ ഉപേക്ഷിച്ചാൽ 500 റിയാലാണ് പിഴ. അനുമതിയില്ലാതെ റോഡുകളിൽ കുഴിച്ചാൽ കോൺട്രാക്ടർക്ക് 5000 റിയാൽ പിഴ ലഭിക്കും. അനുമതിയില്ലാതെ റോഡുകളിൽ ഹംപ് സ്ഥാപിച്ചാൽ 10,000 റിയാൽ വരെ പിഴ ലഭിക്കും.

∙ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവിലയോ? നൽകണം വമ്പൻ പിഴ

വാണിജ്യ മന്ത്രിയോ യോഗ്യതയുള്ള അധികാരികളോ നിശ്ചയിച്ച വില നിലവാരത്തിന് മുകളിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയർത്തുന്ന സ്ഥാപനങ്ങൾ നിർദിഷ്ട വിലയും അതിന്റെ വിൽപന വിലയും തമ്മിലുള്ള വ്യത്യാസത്തിനനുസരിച്ച് 5000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ നൽകേണ്ടിവരും.

 

∙ പൊതുമുതൽ തകർത്താൽ പിഴ അരലക്ഷം റിയാല്‍ 

പൊതുമുതൽ നശിപ്പിക്കുന്ന അതിക്രമങ്ങൾക്ക്‌ 10,000 മുതൽ അരലക്ഷം റിയാൽ വരെ പിഴ ഈടാക്കും. ലൈസൻസില്ലാതെ നിർമാണ പ്രവൃത്തി നടത്തുന്ന സ്ഥാപനങ്ങൾ 10,000 മുതൽ അര ലക്ഷം വരെ റിയാൽ, ഉദ്ഖനന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ കൺസൽറ്റൻസി ഓഫീസ് അനുമതി നേടിയിട്ടില്ലെങ്കിൽ 6000 മുതൽ 30,000 വരെ റിയാൽ പിഴ നൽകണം.

∙ പരിശോധിക്കുമ്പോൾ ഓടിയാലും പിഴ

സ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തുമ്പോൾ ജീവനക്കാർ ഓടിരക്ഷപെട്ടാലും പിഴ ലഭിക്കും. സ്ഥാപനങ്ങളിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിലും പിഴയുണ്ടാവും. പെട്രോൾ പമ്പിൽ കോഫി ഷോപ്പ്, റസ്റ്ററന്റ്, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളില്ലെങ്കിലും പിഴയുണ്ട്.

 

∙ പുകയില വിൽപന സ്ഥാപനങ്ങളിൽ കുട്ടികളെ പ്രവേശിപ്പിച്ചാൽ

പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനാനുമതി നൽകിയാൽ 5000 റിയാൽ വരെ പിഴ നൽകേണ്ടിവരും. പൂച്ചകളെയോ മറ്റു ജീവികളെയോ കടകളിൽ കണ്ടാലും പിഴ ഈടാക്കും. ബിൽ നൽകാതിരുന്നാലും പായ്ക്കറ്റിന് മുകളിൽ വിലവിവരം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പിഴ ഈടാക്കും.

∙ സ്കൂളുകൾക്ക് സമീപം ഹോൺ; സ്കൂൾ ബസുകൾ മറികടന്നാലും പിഴ 

വാഹനത്തിനുള്ളിൽ ശബ്ദമുണ്ടാക്കുകയോ വാഹനമോടിക്കുമ്പോൾ പൊതുധാർമ്മികതയ്ക്ക് വിരുദ്ധമായ എന്തെങ്കിലും പെരുമാറ്റം നടത്തുകയോ ചെയ്യുന്നത് ട്രാഫിക് ലംഘനമായി കണക്കാക്കും. വിദ്യാഭ്യാസ കെട്ടിടങ്ങൾക്ക് സമീപം ശബ്ദമുയർത്തുന്നത് വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കാനുമുള്ള കഴിവ് നഷ്‌ടപ്പെടുത്തും. ഇത്തരം നിയമലംഘനങ്ങൾക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴയീടാക്കും. കുട്ടികളെ കയറ്റാനും ഇറക്കാനും വേണ്ടി നിർത്തുന്ന സ്കൂൾ ബസുകൾ മറികടന്നു പോകുന്നതിനെതിരെയും നടപടിയുണ്ടാവും.

 

∙മൊബൈൽ ഫോണിൽ അന്യരുടെ ചിത്രമെടുക്കരുത്

മൊബൈൽ ഫോൺ ഉപയോഗിച്ച് അനുവാദമില്ലാതെ മറ്റുള്ളവരെ ചിത്രീകരിക്കുന്നവർക്ക് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അടക്കം ഏതു സ്ഥലങ്ങളിൽ വെച്ചും മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കുന്ന വിധത്തിൽ ചിത്രീകരിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!