പഠനത്തിൽ മികവുണ്ടാകാൻ മന്ത്രവാദം, പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വ്യാജസിദ്ധൻ അറസ്റ്റിൽ

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജസിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം നടത്തുന്ന ജയേഷിനെയാണ് പോക്‌സോ കേസില്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ മന്ത്രവാദകേന്ദ്രത്തില്‍വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

കൂത്തുപറമ്പില്‍ ഏറെനാളായി മന്ത്രവാദകേന്ദ്രം നടത്തുന്നയാളാണ് ജയേഷ്. പഠനത്തില്‍ മികവുണ്ടാകാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ കേന്ദ്രത്തില്‍ കൊണ്ടുവന്നത്. ഏറെനാള്‍ പെണ്‍കുട്ടി ഇവിടെയായിരുന്നു. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങിയാല്‍ മന്ത്രവാദകേന്ദ്രത്തിലേക്ക് വരാനും ഇയാള്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.

ജയേഷിന്റെ ഉപദ്രവത്തെക്കുറിച്ച് കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ പ്രതിയെ പിടികൂടുകയുമായിരുന്നു.

 

പഠനത്തില്‍ മികവ് നേടാനും നൃത്തത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് അനുഗ്രഹം വാങ്ങാനും പെണ്‍കുട്ടികള്‍ മന്ത്രവാദകേന്ദ്രത്തില്‍ വരാറുണ്ടെന്നാണ് വിവരം. ജയേഷിന്റെ മന്ത്രവാദകേന്ദ്രത്തിനെതിരേ നാട്ടുകാരില്‍നിന്ന് നേരത്തെയും പരാതികളുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!