‘വധശിക്ഷ ശരിവെച്ചു, ജീവന്‍ രക്ഷിക്കാന്‍ ഇടപെടണം’; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി നിമിഷപ്രിയ

യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയയുടെ അപേക്ഷ. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരി വച്ചതോടെ ശിക്ഷ ഏത് നിമിഷവും നടപ്പിലാക്കിയേക്കുമെന്നാണ് ആശങ്ക. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയിലാണ് യമന്‍ ജയിലില്‍ നിന്ന് നിമിഷപ്രിയ കത്തെഴുതിയത്.

ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ നിമിഷ പ്രിയയെ കഴിഞ്ഞ വർഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തന്‍റെ ജീവന്‍ രക്ഷിക്കാനും ജയില്‍ മോചിതയാകാനും എത്രയും വേഗം ഇടപെടല്‍ നടത്തണമെന്നാണ് നിമിഷ പ്രിയ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൽ അപേക്ഷിക്കുന്നത്. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ.

തലാലിന്‍റെ കുടുംബവുമായി നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ എന്ത് സംഭവിക്കുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കിയേക്കാമെന്ന ആശങ്കയിലാണ് യുവതിയുടെ കത്ത്. വിദശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ക്കും നിമിഷ ജയിലില്‍ നിന്ന് കത്തയച്ചിട്ടുണ്ട്.

നിമിഷ പ്രിയയ്ക്ക് വേണ്ടി യമനില്‍ ഒരു വക്കീലിനെ നിയമിച്ചിരുന്നു. ദിയാ ധനം നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ പറഞ്ഞിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലിയടക്കം  ഇടപെട്ടിരുന്നു.  ഇനി എന്ത് എന്ന കാര്യത്തില്‍ ലിനും വ്യക്തതയില്ല. ഇന്ത്യന്‍ എംബസി ഏത് തരത്തിലുള്ള ഫോളോ അപ്പുകളാണ് നടത്തുന്നത് എന്നറിയാത്ത അവസ്ഥയിലാണ് നിമിഷ പ്രിയയും ആക്ഷന്‍ കൗണ്‍സിലും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!