നടി അപർണയുടെ മരണം: ‘ഭർത്താവിൻ്റെ അമിത മദ്യപാനവും അവഗണനയും മൂലമുള്ള മനോവിഷമത്തിലെന്ന് കുടുംബം’

തിരുവനന്തപുരം: നടി അപർണ പി.നായർ (33) ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമത്താലാണെന്ന് കുടുംബത്തിന്റെ മൊഴി. വ്യാഴാഴ്ച വൈകിട്ട് 6നും 7.30നും ഇടയ്ക്ക് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ അപർണ തൂങ്ങി നിൽക്കുന്നതായി അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.

ഐശ്വര്യ വീട്ടിലെത്തിയപ്പോൾ അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും എഫ്ഐആറിൽ പറയുന്നു. അപർണയുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു.

അമ്മയെ വിഡിയോ കോൾ ചെയ്ത അപർണ, വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് സങ്കടപ്പെട്ടു കരഞ്ഞു. താൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺ കട്ടു ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്.

വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം, അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!