ഹജ്ജിനൊരുങ്ങി പുണ്യഭൂമി; മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി, ദുൽ ഹജ്ജിലെ ആദ്യ വെള്ളിയാഴ്ച ഇരുഹറമുകളും നിറഞ്ഞ് കവിഞ്ഞു – വീഡിയോ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മുഴുവൻ ഹജ്ജ് തീർഥാടകരും മക്കയിലെത്തി. അവസാന സംഘം വ്യാഴാഴ്ച വൈകീട്ട് 7.30 നാണ് ജിദ്ദയിൽ വിമാനമിറങ്ങിയത്. ഐ.എക്സ് 3023 എന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 തീർഥാടകരുമായാണ് വിമാനമെത്തിയത്. ഇവരെ രാത്രി 10-ഓടെ മക്കയിലെ താമസസ്ഥലത്ത് ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസിലാണ് എത്തിച്ചത്.

 

ഇത്തവണ 11,252 തീർഥാടകരാണ് കേരളത്തിൽനിന്നും ഹജ്ജിൽ പങ്കെടുക്കുന്നത്. ഇതിൽ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരും ഉൾപ്പെടും. 4,232 പുരുഷന്മാരും 6,899 സ്ത്രീകളുമുണ്ട്. പുരുഷ സഹായമില്ലാതെ (മഹ്‌റമില്ലാത്ത വിഭാഗം) 2,733 വനിതാ ഹാജിമാരാണ് എത്തിയത്. ജിദ്ദ വഴി എത്തിയ മലയാളി ഹാജിമാർ ഹജ്ജിനുശേഷം മദീന സന്ദർശനം പൂർത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുക.

തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഇന്ന് മക്കയിലേയും മദീനയിലേയും ഹറമുകളിൽ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. വെള്ളിയാഴ്ചയായിരുന്നതിനാൽ മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് സുബഹി നമസ്‌കാരത്തോടെ തന്നെ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ജുമുഅക്ക് മുമ്പ് രാവിലെയോടെ തന്നെ ഹറമിലേക്കുള്ള പ്രവേശനം അടച്ചിരുന്നു. കനത്ത ചൂടിനെ വകവെക്കാതെയാണ് വിശ്വാസികള്‍ ഒഴുകിയെത്തിയത്. മക്കയില്‍ 44 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്ന് ചൂട് രേഖപ്പെടുത്തിയത്. മക്കയിലും പരിസരങ്ങളിലും രാവിലെ മുതല്‍ തന്നെ കനത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത് . തിരക്ക് നിയന്ത്രിക്കുന്നതിനായി എല്ലാ സ്ഥലങ്ങളിലും ഹജ്ജ് സുരക്ഷാസേനയെ വിന്യസിച്ചിരുന്നു

മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ. അബ്ദുള്‍ മുഹ്സിന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമും ,മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ. ഒസാമ ബിന്‍ അബ്ദുല്ല ഖയ്യത്തും ജുമുഅഃ ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നല്‍കി.

മദീനയിലെ മസ്ജിദുന്നബവിയില്‍ കനത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്. മദീന ഗവര്‍ണ്ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങളായിരുന്നു ഏര്‍പ്പെത്തിയിരുന്നത്. ജുമുഅക്ക് മുന്നോടിയായി മസ്ജിദുന്നബവി വിശ്വാസികളാല്‍ നിറഞ്ഞതോടെ പള്ളിയുടെ മുറ്റത്തും , പരിസരങ്ങളിലുമായിരുന്നു ജുമുഅഃ നമസ്‌കാരത്തില്‍ വിശ്വാസികള്‍ പങ്കെടുത്തത് . പ്രവാചക നഗരിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 824,692 തീര്‍ഥാടകരാണ് ഇതുവരെ എത്തിച്ചേര്‍ന്നത് . ഇവരില്‍ 727,583 പേര്‍ മദീന സിയാറത്ത് പൂര്‍ത്തിയാക്കി മക്കയിലേക്ക് മടങ്ങി

ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇതുവരെ പതിനാറ് ലക്ഷം പേരാണ് വിശുദ്ധ ഭൂമിയിലെത്തിച്ചേര്‍ന്നത് . ദുല്‍ഹിജ്ജ എട്ടിന് (ജൂണ്‍ 26 തിങ്കളാഴച)യോടെയാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ മിനായിലെ രാപ്പാര്‍ക്കലോടെ തുടക്കമാകും.

 

വീഡിയോ കാണാം…

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share