കണ്ണൂരിലെ കൂട്ട മരണം: മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഉയർന്ന അളവിൽ ഉറക്കഗുളിക നൽകി

കണ്ണൂർ പാടിയോട്ടുചാൽ വാച്ചാലിൽ അമ്മയും 3 കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാലു പേരും ഒപ്പം താമസിക്കുന്ന സുഹൃത്തും മരിച്ച സംഭവത്തിൽ മകൻ സൂരജിനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ട്. മറ്റു രണ്ടു കുട്ടികളായ സുജിൻ, സുരഭി എന്നിവരെ കെട്ടിത്തൂക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.  3 കുട്ടികൾക്കും ഉയർന്ന അളവിൽ ഉറക്കഗുളിക നൽകിയതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ ആറരയോടെയാണ് നടുക്കുടി ശ്രീജ (38), സുഹൃത്തായ മുളപ്രവീട്ടിൽ ഷാജി (40), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ  സ്ഥിരമായി തർക്കവും വഴക്കുമുണ്ടാകാറുണ്ടെന്നും കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഷാജിയും ശ്രീജയും ആത്മഹത്യ ചെയ്തതാകാനാണു സാധ്യതയെന്നും പൊലീസ് പറഞ്ഞു.

ശ്രീജയെയും ഷാജിയെയും വീട്ടിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു ശ്രീജയുടെ ഭർത്താവ് സുനിൽ ചെറുപുഴ പൊലീസിനു നൽകിയ പരാതിയിൽ, ഇന്നലെ രാവിലെ മധ്യസ്ഥ ചർച്ച നടക്കാനിരിക്കെയാണു സംഭവം.കുട്ടികളെ കൊന്നതായും ഷാജിയും താനും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ചെറുപുഴ പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ 6 മണിയോടെ ശ്രീജയും ഷാജിയും ഫോൺ ചെയ്തു പറഞ്ഞിരുന്നു. അര മണിക്കൂറിനകം പൊലീസെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല.

ചെങ്കൽ പണയിൽ ജോലി ചെയ്യുന്ന പാടിയോട്ടുചാൽ കൊരമ്പക്കല്ല് വെമ്പിരിഞ്ഞൻ സുനിലാണു മരിച്ച ശ്രീജയുടെ ഭർത്താവ്.  ഷാജി വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ഗീതയാണു ഭാര്യ. ഹോം നേഴ്സായും നിർമാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ശ്രീജയും നിർമാണത്തൊഴിലാളിയായ ഷാജിയും തമ്മിൽ പരിചയപ്പെട്ടിട്ട് 8 മാസമേ ആയിട്ടുള്ളൂവെന്നു പൊലീസ് പറഞ്ഞു.

12 വർഷം മുൻപായിരുന്നു സുനിലിന്റെയും ശ്രീജയുടെയും പ്രേമവിവാഹം.‘ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഷാജിയുമായുള്ള ബന്ധത്തിനു ശേഷമാണു പ്രശ്നങ്ങളുടെ തുടക്കം. മറ്റൊന്നും ഞങ്ങൾക്കിടയിലില്ല. മക്കളെയും കൂട്ടി, തിങ്കളാഴ്ച ഓട്ടോറിക്ഷയിൽ ശ്രീജ ചെങ്കൽപ്പണയിൽ വന്നിരുന്നു. അന്നാണ് അവരെ അവസാനമായി കണ്ടത്. താനും മക്കളും മരിക്കുമെന്ന് അവൾ അന്നു പറഞ്ഞിരുന്നു.

3 മക്കളെയും ഞാൻ നോക്കാമെന്നും നിങ്ങൾ രണ്ടാളും എവിടെ വേണമെങ്കിലും പോയി ജീവിച്ചോളൂ എന്നും ഞാൻ ശ്രീജയോടു പറഞ്ഞു. ഒന്നു ശ്രദ്ധിക്കണമെന്നു സുഹൃത്തുക്കളോടും പൊലീസിനോടും പറയുകയും ചെയ്തിരുന്നെന്ന് സുനിൽ പറയുന്നു. മക്കളുടെ മൃതദേഹം കാണാൻ പോയിട്ടില്ല. കുട്ടികളുടെ ചെലവെല്ലാം ഞാൻ തന്നെയാണു വഹിച്ചിരുന്നത്. മക്കളെ എന്തിനാണു കൊന്നത്?’ എന്നും വിങ്ങിപ്പൊട്ടി സുനിൽ ചോദിക്കുന്നു.

 

 

 

‘സാര്‍, ഞങ്ങള്‍ കുട്ടികളെ കൊന്നു, ഞങ്ങളും പോകുന്നു’

പാടിയോട്ടുചാല്‍ : ബുധനാഴ്ച രാവിലെ ആറോടെ ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഒരു വീട്ടമ്മയുടെ ഫോണ്‍ കോളെത്തി, ‘സര്‍, ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ കൊന്നു, ഞങ്ങളും ചാകുന്നു’ എന്നായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. സിവില്‍ പോലീസ് ഓഫീസര്‍ കെ. സഹദേവനായിരുന്നു വാച്ചാലിലെ നടുകൂടി ശ്രീജ വിളിച്ച ആ കോള്‍ എടുത്തത്.

ഉടനെ വാച്ചാലിലെ സമീപവാസികളെ പോലീസ് വിവരം അറിയിച്ചു. സമയം കളയാതെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.പി. ഷാജിയും സംഘവും വാച്ചാലിലേക്ക് കുതിച്ചു. ശ്രീജയുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടിലുണ്ടായ അഞ്ച് പേരുടേയും മൃതദേഹമാണ് കണ്ടത്. മുളപ്രവീട്ടില്‍ ഷാജി, ഭാര്യ ശ്രീജ, ശ്രീജയുടെ മക്കളായ സൂരജ്, സുജിന്‍, സുരഭി എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനകത്ത് തൂങ്ങിയനിലയില്‍ കണ്ടത്.

പിന്നീട് ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചു. നാട്ടുകാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം. ഹേമലത, പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്‍, അന്വേഷണച്ചുമതലയുള്ള പഴയങ്ങാടി സി.ഐ. സന്തോഷ് കുമാര്‍, ടി.ഐ. മധുസൂദനന്‍ എം.എല്‍.എ, സി. കൃഷ്ണന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ശാസ്ത്രീയ പരിശോധനാ ടീം എന്നിവരും സ്ഥലത്തെത്തി. ഗ്രാമപ്രദേശമായ വാച്ചാല്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. രണ്ട് കുടുംബമായി ജീവിക്കുന്ന മുളപ്രവീട്ടില്‍ ഷാജിയും ശ്രീജയും അടുത്തിടെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്. ശ്രീജയ്ക്ക് ഭര്‍ത്താവുമുണ്ട്. പിഞ്ചുകുട്ടികളോട് എന്തിനീ ക്രൂരതചെയ്തുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ഷാജിയും ശ്രീജയും ഒരേ ഫാനിലാണ് തൂങ്ങി മരിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!