മലപ്പുറം കിഴിശ്ശേരിയിൽ ആൾക്കൂട്ട ആക്രമണം; യുവാവ് കൊല്ലപ്പെട്ടു, 9 പേർ കസ്റ്റഡിയിൽ

മലപ്പുറം, കൊണ്ടോട്ടിക്കടുത്ത കിഴിശ്ശേരിയിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ ഈസ്റ്റ് ചെമ്പാരൻ ജില്ലയിലെ മാധവ്പുർ കേഷോ സ്വദേശി സോണ്ടർ മാഞ്ചിയുടെ മകൻ രാജേഷ് മാഞ്ചി (36) യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച പുലർച്ചെ ഒന്നോടെ കിഴിശ്ശേരി-തവനൂർ റോഡിൽ ഒന്നാംമൈലിലാണ് സംഭവം.

സംശയാസ്‌പദമായ സാഹചര്യത്തിൽ റോഡരികിലെ വീട്ടുപരിസരത്തുനിന്ന യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. മോഷ്‌ടിക്കാനെത്തിയതാണെന്നാരോപിച്ച ആൾക്കൂട്ടം ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തതായാണു സൂചന.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുലർച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് റോഡരികിൽ ഗുരുതരമായ പരിക്കുകളോടെ കിടന്നിരുന്ന രാജേഷിനെ ആംബുലൻസിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിനകത്തും പുറത്തുമേറ്റ മാരക പരിക്കുകളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

വെള്ളിയാഴ്‌ചയാണ് രാജേഷ് കിഴിശ്ശേരി ഒന്നാംമൈലിലെത്തി വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയത്. ഇവിടെയുള്ള കോഴിത്തീറ്റ ഫാമിൽ ജോലിക്കുവന്നതാണെന്ന് പോലീസ് പറഞ്ഞു. നേരത്തേ പട്ടാമ്പിയിലായിരുന്നെന്നാണു സൂചന. ഈ ക്വാർട്ടേഴ്സിന്റെ നൂറുമീറ്റർ അകലെയുള്ള വീട്ടുപരിസരത്താണ് രാജേഷിനെ സംശയാസ്‌പദമായി കണ്ടത്.

രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നൽകി. കൈ പിന്നിൽകെട്ടി രണ്ട് മണിക്കൂറോളം മർദിച്ചെന്ന് പ്രതികൾ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാൻ വീടിന്റെ മുകൾനിലയിൽ കയറിയപ്പോൾ വീണ് മരിച്ചെന്നാണ് ഇവർ ആദ്യം നൽകിയ വിവരം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദേഹമാസകലം പരുക്കേറ്റതായി കണ്ടെത്തി. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ട്. ഇത് ക്രൂരമായ മർദനമായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ 9 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ അറസ്റ്റ് കൊണ്ടോട്ടി പൊലീസ് ഞായറാഴ്ച രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!