വീണ്ടും ബാഗേജ് കൊള്ള..; കരിപ്പൂരിലെത്തിയ യാത്രക്കാരിയുടെ ബാഗേജിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രികരുടെ ബാഗേജിൽ നിന്ന് സ്വർണവും പണവും രേഖകളും നഷ്ടമായതായി പരാതി. ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം മമ്പാട് സ്വദേശിനിയായ ഡോ. നസീഹയുടെയും ഉംറ തീർത്ഥാടനത്തിനായി യാത്ര ചെയ്ത കോഴിക്കോട് നാദാപുരം സ്വദേശി അബൂബക്കറിൻറെയും ബാഗേജിൽ നിന്നാണ് പണവും സാധനങ്ങളും നഷ്ടമായത്.

ബാഗേജിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ സ്വർണവും പതിനായിരം രൂപയുമാണ് നസീഹക്ക് നഷ്ടമായത്. അബൂബക്കറിൻറെ ബാഗേജിൽ നിന്ന് 5000 സൗദി റിയാൽ,1000 ഖത്തർ റിയാൽ കൂടാതെ പേഴ്‌സിൽ സൂക്ഷിച്ചിരുന്ന ഖത്തറിലെ ഐഡി കാർഡ്, ലൈസൻസ് അടക്കമുള്ള രേഖകളും നഷ്ടമായെന്ന് അബൂബക്കറിൻറെ മകൻ കരിപ്പൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുമ്പും സമാനമായ പരാതികളിൽ സിസിടിവി അടക്കം പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല.

അതേ സമയം കരിപ്പൂരിൽ നിന്നും ജിദ്ദയിലെത്തിയ നിരവധി പ്രവാസികൾക്കും തീർഥാടകർക്കും പലപ്പോഴായി ബാഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ഇതിനെതിരെ യാത്രക്കാർ പരാതി നൽകാറുണ്ടെങ്കിലും പരിഹാരമൊന്നും ഉണ്ടാകാറില്ല. ആഭരണങ്ങളും, മൊബൈൽ ഫോണുകളും, പണവും ഇത്തരത്തിൽ നിരവധി പേർക്ക് നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്.

വിലയേറിയ വസ്തുക്കളും, പണവും, ആഭരണങ്ങളും, രേഖകളും ബാഗേജിൽ സൂക്ഷിക്കാതെ ഹാൻഡ് കാരിയറിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. കൂടാതെ എയർപോർട്ടുകളിൽ നിന്ന് ബാഗേജുകളെടുത്ത് വിമാനത്താവളത്തിൽ നിന്ന് പറത്തിറങ്ങുന്നതിന് മുമ്പായി ബാഗേജുകൾ തുറന്നിട്ടില്ലെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കണം. ബാഗേജുൾ തുറന്നതായോ, അസാധാരണമായോ എന്തെങ്കിലും സംശയം തോന്നുന്നവർ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ അധികൃതർക്ക് പരാതി നൽകണമെന്നും ട്രാവൽ രംഗത്തുള്ളവരും വിമാനത്താവള ജീവനക്കാരും മുന്നറിയിപ്പ് നൽകുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!