‘എൻ്റെ മോള് ചെയ്യൂലെന്ന് ഉറപ്പാണ്’, അനഘയുടെ മരണത്തില്‍ ദുരൂഹത; ഭര്‍ത്താവിന് ലഹരി ഇടപാടെന്ന് ആരോപണം

കൊച്ചി: ഭര്‍ത്തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. ചേരാനെല്ലൂര്‍ സ്വദേശി ഒഴുക്കത്തുപറമ്പില്‍ സാബുവിന്റെ മകള്‍ അനഘലക്ഷ്മി(23)യുടെ മരണത്തിലാണ് ബന്ധുക്കള്‍ പരാതി ആവര്‍ത്തിക്കുന്നത്. അനഘയുടെ ഭര്‍ത്താവ് രാകേഷ് ലഹരിമരുന്നിന് അടിമയാണെന്നും മകളെ ഉപദ്രവിച്ചിരുന്നതായുമാണ് ഇവരുടെ ആരോപണം. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അനഘയുടെ മാതാപിതാക്കള്‍ പറയുന്നു.

‘എന്റെ മോള് ചെയ്യൂലന്ന് ഉറപ്പാണ്. എനിക്ക് വീടൊക്കെയുള്ളെതാണ്, അതുകൊണ്ട് ഒന്നും ചെയ്യൂലെന്ന് അവള്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്’- അനഘയുടെ അമ്മ സുഗന്ധി പറഞ്ഞു. രാകേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന ആളാണെന്നും ഭര്‍ത്താവ് ഉപദ്രവിക്കുന്ന കാര്യം മകള്‍ ചെറിയ രീതിയില്‍ സൂചിപ്പിച്ചിരുന്നതായും അച്ഛന്‍ സാബുവും പറഞ്ഞു.

ഏപ്രില്‍ 24-നാണ് അനഘയെ കലൂരിലെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. എന്നാല്‍ മകളുടെ മരണവിവരം ഏറെ വൈകിയാണ് അറിയിച്ചതെന്നാണ് അനഘയുടെ കുടുംബത്തിന്റെ ആരോപണം. വീടിനടുത്ത് ആശുപത്രിയുണ്ടായിട്ടും എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ് ഭര്‍ത്തൃവീട്ടുകാര്‍ യുവതിയെ കൊണ്ടുപോയത്. മാത്രമല്ല, നേരത്തെ ധരിച്ചിരുന്ന ആഭരണങ്ങള്‍ ശരീരത്തിലുണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.

സാബു-സുഗന്ധി ദമ്പതിമാരുടെ ഏകമകളാണ് അനഘ. നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഡിസംബറിലാണ് അനഘയും രാകേഷും വിവാഹിതരായത്. ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മാതാപിതാക്കള്‍ രാകേഷുമായുള്ള വിവാഹത്തിന് സമ്മതിച്ചത്.

രാകേഷ് നേരത്തെ ലഹരിമരുന്ന് കേസിലടക്കം ഉള്‍പ്പെട്ടിരുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നതായാണ് അനഘയുടെ കുടുംബം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അത്തരം ഇടപാടുകളില്ലെന്നും രാകേഷിനെ തന്നെ വിവാഹം കഴിച്ചാല്‍ മതിയെന്നുമായിരുന്നു അനഘയുടെ നിലപാട്. വിവാഹശേഷം രാകേഷിനെ മാറ്റിയെടുക്കാമെന്നും യുവതി പ്രതീക്ഷിച്ചിരുന്നു. രാകേഷിന് ഇപ്പോള്‍ ലഹരിഇടപാടുകളില്ലെന്നായിരുന്നു ഇയാളുടെ ബന്ധുക്കളും പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് അനഘ ചില സൂചനകളും നല്‍കിയിരുന്നു. ഇതിനിടെയാണ് ഏപ്രില്‍ 24-ന് അനഘയെ ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.

യുവതിയുടെ മരണശേഷം രാകേഷിന്റെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും വില്‍പ്പനയെക്കുറിച്ചും ഇയാളുടെ സുഹൃത്തുക്കളും അനഘയുടെ കുടുംബത്തിന് വിവരംനല്‍കിയിരുന്നു. വിവാഹശേഷം അനഘയുമായി രാകേഷ് രാത്രികാലങ്ങളില്‍ പതിവായി പുറത്തുപോയിരുന്നതിലും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. അനഘയെ ലഹരിമരുന്ന് ഇടപാടുകള്‍ക്ക് മറയായി ഉപയോഗിച്ചെന്നാണ് ഇവര്‍ സംശയിക്കുന്നത്. അതിനാല്‍ മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നുമാണ് അനഘയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രാകേഷിനെ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും നിസ്സാരവകുപ്പുകള്‍ ചുമത്തി വിട്ടയച്ചെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം, ശ്വാസംമുട്ടിയാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസിന്റെ അന്വേഷണം തുടരുകയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!