ഷാരൂഖിനെ കുരുക്കിയത് മൊബൈൽ ഫോൺ; രത്‌നഗിരിയിൽ ആശുപത്രിയിൽവച്ച് ഓണാക്കിയതോടെ കുടുങ്ങി, കുറ്റക്കാരനെങ്കില്‍ കടുത്തശിക്ഷ നല്‍കണമെന്ന് പിതാവ്

എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കുടുക്കിയത് മൊബൈൽ ഫോൺ. ആക്രമണത്തിനു പിന്നാല സ്വിച്ച് ഓഫാക്കിയിരുന്ന മൊബൈൽ ഫോൺ, രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിനു പിന്നാലെ ഷാരൂഖ് ഓണാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഷാരൂഖിന്റെ ഫോണിലേക്കു സന്ദേശമെത്തി. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാരൂഖ് രത്‌നഗിരിയിലുണ്ടെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ഇവർ സ്ഥലത്തെത്തുമ്പോഴേക്കും വിവരം കിട്ടിയ ഷാരൂഖ് സെയ്ഫി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. ഒടുവിൽ ട്രെയിനിൽ കയറാനുള്ള നീക്കത്തിനിടെയാണു മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഷാരൂഖിനെ പിടികൂടിയത്.

അതേസമയം, ട്രെയിന്‍ തീവയ്പ്പ് കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി ഷഹീന്‍ബാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. അറസ്റ്റിലായ ഷാരൂഖിന്റെ ചിത്രം അമ്മയാണു തിരിച്ചറിഞ്ഞത്. ഷാരൂഖിനെ കാണാനില്ലെന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷാരൂഖിനെ ആറു ദിവസമായി കാണാനില്ലായിരുന്നുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തൽ.

ഷാരൂഖ് പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെന്നും അമ്മ വ്യക്തമാക്കി. ഷാരൂഖിന് അധികം സുഹ‍ൃത്തുക്കളുമില്ല. അതേസമയം, ഷാറൂഖിന്റെ കുടുംബാംഗങ്ങളുടെ ഫോണുകളും ഡയറിയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് ആദ്യ സൂചനകൾ ലഭിച്ചപ്പോൾത്തന്നെ ഡൽഹി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഷഹീൻബാഗിലെ ഷാരൂഖിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു.

ട്രെയിന്‍ തീവെപ്പ് കേസില്‍ രത്‌നഗിരിയില്‍ പിടിയിലായതും ഡല്‍ഹിയില്‍നിന്ന് കാണാതായ ഷാരൂഖ് സെയ്ഫിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം. ഷാരൂഖ് സെയ്ഫിയുടെ ഡല്‍ഹി ഷഹീന്‍ബാഗിലെ വീട്ടിലെത്തി പോലീസും കേരള എ.ടി.എസും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രത്‌നഗിരിയില്‍ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോയും കുടുംബാംഗങ്ങളെ കാണിച്ചിരുന്നു. ഫോട്ടോയിലുള്ളത് കാണാതായ ഷാരൂഖ് സെയ്ഫി തന്നെയാണെന്ന് കുടുംബം തിരിച്ചറിഞ്ഞു.

എലത്തൂരിലെ തീവെപ്പിന് പിന്നാലെ കണ്ടെടുത്ത കുറിപ്പുകളും മൊബൈല്‍ഫോണില്‍ ഉപയോഗിച്ച സിംകാര്‍ഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള എ.ടി.എസും പോലീസും ഇയാളുടെ വീട്ടിലെത്തിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നോട്ടുപുസ്തകങ്ങളടക്കം പോലീസ് വിശദമായി പരിശോധിച്ചിരുന്നു. റെയില്‍വേ ട്രാക്കില്‍നിന്ന് കിട്ടിയ കുറിപ്പുകളിലെ കയ്യക്ഷരവും വീട്ടിലെ പുസ്തകങ്ങളിലെ കയ്യക്ഷരവും ഒന്നുതന്നെയാണെന്ന് പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തു.

ഷാരൂഖ് സെയ്ഫിയെ കാണാനില്ലെന്ന് മാര്‍ച്ച് 31-ാം തീയതിയാണ് കുടുംബം ഷഹീന്‍ബാഗ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെയാണ് എലത്തൂരിലെ തീവെപ്പില്‍ അന്വേഷണവുമായി പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയത്. എലത്തൂരില്‍നിന്ന് കിട്ടിയ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് മാര്‍ച്ച് 30-നായിരുന്നു. ഇതും അന്വേഷണത്തില്‍ നിര്‍ണായകമായി.

അതിനിടെ, ഷാരൂഖ് കേരളത്തില്‍ പോയതിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നായിരുന്നു ഷാരൂഖിന്റെ പിതാവിന്റെ പ്രതികരണം. മകന്‍ കുറ്റക്കാരനാണെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കണം. അതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. കഴിഞ്ഞദിവസം പോലീസ് വീട്ടിലെത്തിയതോടെയാണ് സംഭവമെല്ലാം അറിയുന്നത്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി ശിക്ഷ ലഭിക്കണമെന്നും ഷാരൂഖിന്റെ പിതാവ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധനഗര്‍ സ്വദേശികളായ ഷാരൂഖിന്റെ പിതാവും കുടുംബവും വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ താമസമാക്കിയവരാണ്. രണ്ട് സഹോദരങ്ങളാണ് ഇയാള്‍ക്കുള്ളത്. ഷാരൂഖിന് മാനസികപ്രശ്‌നങ്ങളില്ലെന്നും പിതാവിനൊപ്പം മരപ്പണി ചെയ്തുവരികയായിരുന്നു ഷാരൂഖ് സെയ്ഫിയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!