ജോലിയിൽ മികവ്, കുടുംബത്തിനും ഗുണം; യുഎഇയിൽ പേരൻ്റ് ഫ്രണ്ട്‌ലി ലേബൽ പദ്ധതി കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

ജോലിക്കാരായ ദമ്പതികൾക്ക് മികച്ച പിന്തുണ നൽകുന്നതിനുള്ള പേരന്റ് ഫ്രണ്ട്‌ലി ലേബൽ പദ്ധതി ആരംഭിച്ചു. സമ്മർദങ്ങളില്ലാതെ ജോലി, കുടുംബം, ശിശുപരിപാലനം എന്നിവ നിർവഹിക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതാണ് രക്ഷാകർതൃ സൗഹൃദ നയം.

ഇതു കുട്ടികളുടെ സമഗ്ര വികാസത്തിനും ഗുണം ചെയ്യും. രക്ഷിതാക്കൾക്ക് അനുകൂല അന്തരീക്ഷമൊരുക്കുന്ന സ്ഥാപനങ്ങളെ തിര‍ഞ്ഞെടുത്ത് പേരന്റ് ഫ്രണ്ട്‌ലി ലേബൽ നൽകി ആദരിക്കും. ജോലിയിലെ കാര്യക്ഷമത ഉറപ്പാക്കുന്നതിനൊപ്പം കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനു അവസരമൊരുക്കിയ സ്ഥാപനങ്ങളിൽ ഉൽപാദന ക്ഷമത വർധിച്ചതായി കണ്ടെത്തി.

പരീക്ഷണാർഥം കഴിഞ്ഞ വർഷം അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളിൽ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണ് രാജ്യമാകെ വ്യാപിപ്പിക്കുന്നത്. അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും വൊളന്ററി വർക്ക്‌പ്ലേസ് അവാർഡിനു അപേക്ഷിക്കാം.

രക്ഷാകർതൃ അവധി, അനുയോജ്യമായ ജോലി സമയം, ജോലിസ്ഥലത്തെ സംസ്കാരം എന്നിവ വിലയിരുത്തി ജേതാക്കളെ കണ്ടെത്തുമെന്ന് അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി (ഇസിഎ) ഡയറക്ടർ ജനറൽ സന മുഹമ്മദ് സുഹൈൽ പറഞ്ഞു.ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദേശീയ പദ്ധതി ഉദ്ഘാടനം ചെയ്തു.

 

പരീക്ഷിക്കാം, ഹൈബ്രിഡ് രീതികൾ

കോവി‍ഡ് കാലത്ത് വീട്ടിലിരുന്നും നന്നായി ജോലി ചെയ്യാമെന്ന് തെളിയിച്ചതിനാൽ അവശ്യഘട്ടങ്ങളിൽ ജീവനക്കാർക്ക് ആ സൗകര്യം നൽകാം. ആഴ്ചയിൽ നിശ്ചിത ദിവസം വീട്ടിലും ഓഫിസിലുമായി ജോലി ചെയ്യുന്ന ഹൈബ്രിഡ് രീതികളും പരീക്ഷിക്കാം. പ്രസവാവധി, ശമ്പളമില്ലാത്ത അവധി, പിതൃത്വ അവധി, കുട്ടികളെ ദത്തെടുക്കുന്ന മാതാപിതാക്കൾക്കുള്ള ബോണ്ടിങ് ലീവ് തുടങ്ങിയവയ്ക്ക് അപ്പുറത്തേക്ക് ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ച് സൗകര്യം ഒരുക്കുന്ന കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രത്യേകം ആദരിക്കും.

 

6600 കുട്ടികൾക്ക് ഗുണം 

ആദ്യഘട്ടം 70 സ്ഥാപനങ്ങളിലെ 20,000 ജീവനക്കാരെ ഉൾപ്പെടുത്തിയതിലൂടെ 6600 കുട്ടികൾക്ക് ഗുണം ചെയ്തു. ഈ വർഷം സ്കൂളിലേക്കും അർധ സർക്കാർ സ്ഥാപനങ്ങളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചതോടെ ഗുണഭോക്താക്കളുടെ എണ്ണം കൂടും. അവാർഡിനു അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മേയ് 12.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!