വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിൻ്റെ മോചനത്തിന് 33 കോടി സ്വരൂപിക്കാൻ റിയാദിലെ പൊതുസമൂഹം

റിയാദ് : വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി റഹീമിനെ വൻതുക ദിയ നൽകി മോചിപ്പിക്കാൻ ഒറ്റകെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പൊതുസമൂഹത്തിന്റെ തീരുമാനം. സഊദി യുവാവ് കയ്യബദ്ധത്തിൽ മരണപ്പെട്ട കേസിൽ പതിനാറ് വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിന് സഊദി കുടുംബം ആവശ്യപ്പെട്ട മുപ്പത്തിമൂന്ന് കോടി കണ്ടെത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജിതമായി രംഗത്തിറങ്ങാനാണ് റിയാദിലെ സംഘടന പ്രതിനിധികളുടെ കൺവെൻഷൻ തീരുമാനിച്ചത്. പതിനഞ്ച് മില്യൺ റിയാലാണ് (ഏകദേശം മുപ്പത്തിമൂന്ന് കോടി രൂപ) നഷ്ടപരിഹാരമായി മരിച്ച യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടത്.

 

 

നേരത്തെ കേസിൽ കോടതി വിധിയിൽ മാത്രം ഉറച്ചു നിന്നിരുന്ന സഊദി കുടുംബം ഇന്ത്യൻ എംബസ്സിയുടെയും റിയാദിൽ പ്രവർത്തിക്കുന്ന റഹീം നിയമ സഹായ സമിതിയുടെയും നിരന്തരമായ സമ്മർദ്ദത്തിന്റെ ഫലമായാണ് വൻ തുക ആവശ്യപ്പെട്ടാണെങ്കിലും മാപ്പ് നൽകാൻ തയ്യാറാണെന്ന് വാദി വിഭാഗം അഭിഭാഷകൻ മുഖേന നിയമ സഹായ സമിതിയെ അറിയിച്ചത്.

കുടുംബവുമായി പല ഘട്ടങ്ങളിലും ഉന്നതതല ഇടപെടൽ നടന്നിരുന്നുവെങ്കിലും മാപ്പ് ലഭിച്ചിരുന്നില്ല. ഇതിനകം മൂന്ന് തവണ വധശിക്ഷക്ക് വിധിച്ച കേസ് അന്തിമ വിധിക്കായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.നിയമ സഹായ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് അഭിഭാഷകരെയാണ് ഇക്കാലയളവിൽ നിയോഗിച്ചിരുന്നത്. സഊദി പ്രമുഖരെ കൂടാതെ നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം ഡി യുമായ എം എ യൂസഫലിയും സംഭവത്തിൽ ഇടപെട്ടിരുന്നു.

 

മോചന ശ്രമത്തിൽ ആഗോള തലത്തിലുള്ള മലയാളി സമൂഹത്തെയും സംഘടനകളെയും ചേർത്തുപിടിച്ച് 33 കോടിയെന്ന ഭീമമായ തുക കണ്ടെത്താനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ നിയമ സഹായ സമിതി വിളിച്ചുകൂട്ടിയ റിയാദിലെ വിവിധ സംഘടനാ പ്രതിനിധികളുടെ വിപുലമായ യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .

സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എംബസ്സി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിച്ചു. പരിഭാഷകരായ മുഹമ്മദ്‌കുട്ടി കടന്നമണ്ണ, മുഹമ്മദ് നജാത്തി (ദമാം) തുടങ്ങിയവരും വ്യവസായ പ്രമുഖരും റിയാദിലെ സാമൂഹിക സാംസ്‌കാരിക മത വിദ്യാഭ്യാസ കലാ കായിക രംഗങ്ങളിലുള്ള നേതാക്കളും പ്രസംഗിച്ചു.

നിറഞ്ഞ സദസ്സിൽ റഹീമിന്റെ മോചനത്തിന് സായ സമിതിക്ക് കലവറയില്ലാത്ത പിന്തുണ ഉറപ്പ് നൽകുകയായിരുന്നു റിയാദിലെ പ്രവാസി സമൂഹം. അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും അർഷാദ് ഫറോക്ക് നന്ദിയും പറഞ്ഞു.

 

 

 

ദിയ നൽകി റഹീമിനെ മോചിപ്പിക്കാനുള്ള തീരുമാനം കോടതിയെ അറിയിച്ച് അനുമതി നേടിയ ശേഷം സമയബന്ധിതമായി ആവശ്യമായ ആക്ഷൻ പ്ലാൻ രൂപപ്പെടുത്താനും ഫണ്ട് സമാഹരണത്തിനുള്ള നിയമവശങ്ങൾ പഠിക്കാനും പ്രാഥമിക ഒരുക്കങ്ങൾ പൂർത്തിയാക്കാനുമാണ് തീരുമാനം. സംഘടനകൾ, വ്യവസായികൾ, സോഷ്യൽ മീഡിയ, ജീവകാരുണ്യ പ്രവർത്തകർ, സ്‌കൂളുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ ഫണ്ട് ശേഖരണം നടത്താമെന്നാണ് ആലോചന. നിയമപരമായ അനുമതി ലഭിച്ചാലുടൻ നടപടികൾ നീക്കാൻ യോഗം നിയമ സഹായ സമിതിയെ ചുമതലപ്പെടുത്തി.

കോടതി അനുമതി ലഭിച്ചാലുടൻ നാട്ടിൽ നേരത്തേയുണ്ടാക്കിയിട്ടുള്ള ജനകീയ സമിതിയുടെ മേൽനോട്ടത്തിൽ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ഫണ്ട് സ്വരൂപിക്കാനും കേന്ദ്ര സംസ്ഥാന സർക്കാറുകൾ, നോർക്ക, ലോക കേരള സഭ എന്നിവരുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടാനുമുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കും.

നാട്ടിലെ ജനകീയ സമിതിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുഖ്യ രക്ഷാധികാരികളായിട്ടുള്ള നാട്ടിലെ ജനകീയ സമിതിയിൽ എം പി മാരായ എം കെ രാഘവൻ, ഇ ടി മുഹമ്മദ് ബഷീർ, എം പി അബ്ദുൽ സമദ് സമദാനി, എളമരം കരീം, പി വി അബ്ദുൽ വഹാബ് , എം എൽ എ മാരായ പി കെ കുഞ്ഞാലികുട്ടി, ഡോ. എം. കെ. മുനീർ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എം സി മായിൻ ഹാജി , ഉമ്മർ പാണ്ടികശാല, വി കെ സി മമ്മദ് കോയ, ബുഷ്‌റ റഫീഖ്, അഡ്വ. പി എം നിയാസ്, ശശി നാരങ്ങായിൽ, ഹുസൈൻ മടവൂർ, പി സി അഹമ്മദ്‌കുട്ടി ഹാജി എന്നിവർ രക്ഷാധികാരികളാണ്. കെ സുരേഷ് ചെയർമാനും കെ കെ ആലിക്കുട്ടി മാസ്റ്റർ ജനറൽ കൺവീനറും എം ഗിരീഷ് ട്രഷററുമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

ഇതും കൂടി വായിക്കുക..

സൗദിയിൽ മലയാളി യുവാവിനെ വധശിക്ഷക്ക് വിധിച്ച കേസ്; 33 കോടി രൂപ ബ്ലഡ് മണി വേണമെന്ന് സൗദി കുടുംബം

 

Share
error: Content is protected !!